
മലപ്പുറം: മമ്പാട് ടൗണിലെ ടെക്സ്റ്റൈൽസ് ഗോഡൗണിൽ കോട്ടക്കൽ സ്വദേശി പുലിക്കോട്ടിൽ മുജീബ് റഹ്‌മാന്റെ (29) ദുരൂഹ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. യുവാവിന് മരിക്കുന്നതിന് മുമ്പ് മർദ്ദനം ഏറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ ടെക്സറ്റയിൽസ് ഉടമ ഉൾപ്പെടെ 13 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ശനിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മമ്പാട് ടൗണിലെ സുലു ടെക്സ്റ്റയിൽസിന്റെ ഒന്നാം നിലയിലെ ഗോഡൗണിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
കിഴിശ്ശേരിയിൽ ഇൻഡസ്ട്രിയിൽ ജോലിയെടുക്കുന്ന മുജീബ് ഭാര്യ രഹനയുടെ പാണ്ടിക്കാട്ടെ വീട്ടിലായിരുന്നു താമസം. ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയിൽ ഹാജരാകാാതെ പൊലീസിനെ കബളിപ്പിച്ചു നടക്കുകയായിരുന്നു മുജീബ്. തുടർന്ന് മഞ്ചേരി നിലമ്പൂർ മേഖലകളിൽ ജോലി ചെയ്ത് വരികയായിരുന്ന ഇയാൾ ഇൻഡസ്ട്രിയൽ പ്രവൃത്തിക്കായി കമ്പിവാങ്ങിയ കടയിൽ 1.5 ലക്ഷം രൂപ കൊടുക്കാനുണ്ട്.
തിരിച്ചു തരാമെന്നു പറഞ്ഞ കാലാവധി കഴിഞ്ഞതിനുശേഷം ഷോപ്പുടമ ഭാര്യ വീട്ടിൽ വന്ന് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം മുജീബ് ഭാര്യ വീടുമായി ബന്ധം പുലർത്തിയിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച ഷോപ്പിലെ ജീവനക്കാർ മുജീബിന്റെ ഭാര്യയുടെ ഫോണിലേക്ക് മുജീബിന്റെ കൈകൾ രണ്ടും കയറുപയോഗിച്ച് കെട്ടിയ ദൃശ്യം വാട്‌സാപ്പ് വഴി അയച്ചു നൽകുകയും മുജീബിനെ കിട്ടിയിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
Read More : തുണിക്കട ഗോഡൗണിൽ യുവാവിന്‍റെ മൃതദേഹം: മരണത്തിന് മുമ്പ് മര്‍ദ്ദനമേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
രണ്ട് ദിവസം ഇവരുടെ കസ്റ്റഡിയിൽ വെച്ചതിനു ശേഷം പോലീസിൽ ഏൽപ്പിക്കാനാണ് തീരുമാനമെന്ന് ഇവർ ഭാര്യ വീട്ടുകാരോട് പറഞ്ഞിരുന്നു. അതിനിടയിലാണ് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്. ദുരൂഹമരണമായതിനാൽ പോലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. സംഘം ചേർന്ന് തട്ടിക്കൊണ്ട് വന്ന് തടങ്കലിൽ വെച്ച് മർദ്ദനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് 13 പേർക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam