
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ഉത്സവത്തിനിടെ ഉണ്ടായ വാക്കുത്തർക്കത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റ്. പ്രതിയായ വണ്ടിപ്പെരിയാർ മഞ്ചുമല പഴയകാട് സ്വദേശിയായ രാജനെയാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. കുമളി അട്ടപ്പള്ളം സ്വദേശി കരിപ്പാനത്തറയിൽ ജിത്തു (22) വാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മരിച്ച കുമളി സ്വദേശി ജിത്തു ഓട്ടോറിക്ഷ ഡ്രൈവറും മേളവാദ്യത്തിന് പോകുന്ന ആളുമാണ്. വണ്ടിപ്പെരിയാറിലെ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് ചെണ്ടമേളത്തിന് എത്തിയതായിരുന്നു ജിത്തു. ഇവിടെ വെച്ച് രാജനുമായി വാക്ക് തർക്കമുണ്ടായി. തുടർന്ന് നാട്ടുകാർ ചേർന്ന് ഇരുവരെയും അനുനയിപ്പിച്ച് വിട്ടു. കുറച്ച് സമയത്തിന് ശേഷം വീണ്ടും ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും രാജൻ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജിത്തുവിനെ കുത്തുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ ജിത്തുവിനെ വണ്ടിപ്പെരിയാർ ആശുപത്രിയിലും തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ രാജനും വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ ഓട്ടോ ഡ്രൈവറാണ്. മൃതദേഹം ഇടുക്കി മെഡിക്കൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam