29 വര്‍ഷം നഗ്‌നനായി ജീവിച്ച വിജനദ്വീപില്‍ അയാള്‍ വീണ്ടുമെത്തി, 87-ാം വയസ്സില്‍!

By Web TeamFirst Published Jul 1, 2022, 2:54 PM IST
Highlights

അവിടെ തീര്‍ത്തും നഗ്നയായിട്ടായിരുന്നു അദ്ദേഹത്തിന്റെ നടപ്പ്. അതിനാലാവാം ആളുകള്‍ അദ്ദേഹത്തെ 'നഗ്‌ന സന്യാസി' എന്ന് വിളിക്കുന്നത്.

മനസ്സില്‍ നിരവധി സ്വപ്നങ്ങള്‍ ബാക്കി വച്ച് മറ്റെന്തിന്റെയോക്കെയോ പുറകെ പോയി ജീവിതം തീര്‍ക്കുന്നവരാണ് നമ്മള്‍.  ഒടുവില്‍ കിതച്ച് ഒടുങ്ങാറാകുമ്പോഴായിരിക്കും നടക്കാതെ പോയ സ്വപ്നങ്ങളെ ഓര്‍ത്ത് വിഷമിക്കുന്നത്. സ്വന്തം ഇഷ്ടത്തിന് ജീവിതം ജീവിച്ച് തീര്‍ത്തവര്‍ കുറവായിരിക്കും. എന്നാല്‍ മസാഫുമി നാഗസാക്കി എന്ന ജപ്പാന്‍കാരന്‍ നമ്മളൊക്കെ സ്വപ്നം കാണുന്ന ഒരു ജീവിതം ജീവിച്ച ഒരാളാണ്. അദ്ദേഹം ഒരു ഉഷ്ണമേഖലാ ദ്വീപില്‍ ഏകദേശം മൂന്ന് പതിറ്റാണ്ടോളം ഒറ്റയ്ക്ക് ജീവിച്ചു. ഒടുവില്‍ ആരോഗ്യം വഴിമുടക്കിയപ്പോള്‍ മാത്രമാണ് അദ്ദേഹം വീണ്ടും നഗരത്തിലേയ്ക്ക് ചേക്കേറിയത്. ഇപ്പോഴും ആ പഴയ ജീവിതം ഓര്‍ക്കുമ്പോള്‍ ആ കണ്ണുകളില്‍ ആവേശം അലയടിക്കും.    

     

 

ഒരു ഫോട്ടോഗ്രാഫറായിരുന്നു മസാഫുമി. നഗരത്തിന്റെ വേഗതക്കൊപ്പം തനിക്ക് എത്താന്‍ സാധികുന്നില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് തന്റെ അന്‍പതുകളിലാണ്. നഗര ജീവിതത്തതിന്റെ പകിട്ടും പത്രാസും അദ്ദേഹത്തെ മോഹിപ്പിക്കാതായി. 1989-ല്‍, ഭാര്യയെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് അദ്ദേഹം ജപ്പാന്റെ മെയിന്‍ ലാന്റിന് നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുളള സോട്ടോബനാരി എന്ന ദ്വീപിലേക്ക് താമസം മാറി. ഒരു കിലോമീറ്റര്‍ വിസ്താരമുള്ള ആ ദ്വീപില്‍ അദ്ദേഹം ഒറ്റയ്ക്ക് കഴിയാന്‍ തുടങ്ങി. എങ്ങും പച്ചപ്പ് നിറഞ്ഞ ആ ദ്വീപിലെ ഏക മനുഷ്യനായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങള്‍ മാത്രം അവിടെ താങ്ങാനായിരുന്നു ആദ്യം വിചാരിച്ചത്. എന്നാല്‍ ദിവസം കഴിയുന്തോറും അദ്ദേഹം അവിടവുമായി ഇണങ്ങി. ഇതാണ് തന്റെ ലോകമെന്ന് അദ്ദേഹം പതുക്കെ തിരിച്ചറിഞ്ഞു. അതോടെ ദ്വീപ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വീടായി. അവിടെ തീര്‍ത്തും നഗ്നയായിട്ടായിരുന്നു അദ്ദേഹത്തിന്റെ നടപ്പ്. അതിനാലാവാം ആളുകള്‍ അദ്ദേഹത്തെ 'നഗ്‌ന സന്യാസി' എന്ന് വിളിക്കുന്നത്.Also Read : നഗ്നനായ 'അന്യഗ്രഹജീവി'യുടെ ചിത്രം പകര്‍ത്തി ഫോട്ടോഗ്രാഫര്‍, സ്ഥലം നിഗൂഢതകള്‍ക്ക് പേരുകേട്ടത്

പിന്നീടുള്ള ഇരുപത്തൊന്‍പത് വര്‍ഷക്കാലം അദ്ദേഹം അവിടെ തന്നെ താമസിച്ചു. സോട്ടോബനാരി അദ്ദേഹത്തിന്റെ പറുദീസയായി മാറി. 2018 വരെ മനുഷ്യരുടെ കണ്ണില്‍ പെടാതെ അദ്ദേഹം അവിടെ കഴിഞ്ഞു. എന്നാല്‍ ഒരു ദിവസം അതുവഴി വന്ന ഒരു മത്സ്യത്തൊഴിലാളി ബീച്ചില്‍ ബോധരഹിതനായി കിടക്കുന്ന അദ്ദേഹത്തെയാണ് കണ്ടത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സ ആവശ്യമാണെന്ന് അവര്‍ പറഞ്ഞതോടെ ദ്വീപ് ഉപേക്ഷിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. പിന്നീട് ഒരിക്കലും അദ്ദേഹത്തിന് ദ്വീപിലേയ്ക്ക് തിരികെ പോകാന്‍ സാധിച്ചില്ല. നാല് വര്‍ഷമായി അദ്ദേഹം ഇഷിഗാക്കി നഗരത്തിലാണ് താമസിക്കുന്നത്. എന്നാല്‍ അടുത്തിടെ തന്റെ പ്രിയപ്പെട്ട വീട് ഒരിക്കല്‍ കൂടി കാണണമെന്ന് അദ്ദേഹത്തിന് ആഗ്രഹം തോന്നി. Also Read: ന​ഗ്നരായി, ശരീരത്തിൽ വെളുത്ത ചായം പൂശി, കൈകൾ താഴ്ത്തി, പത്ത് വരികളിലായി അവർ നിന്നു...

 
അങ്ങനെ ജൂണ്‍ 16-ന് അദ്ദേഹം വീണ്ടും തന്റെ സ്വന്തം ഇടത്തേക്ക് മടങ്ങി. അതിന് അദ്ദേഹത്തെ സഹായിച്ചത് സ്പാനിഷ് പര്യവേക്ഷകനായ അല്‍വാരോ സെറെസോയുടെ കമ്പനിയായ ഡോകാസ്റ്റവേയാണ്. എന്നാല്‍ ഇപ്പോള്‍ പഴയ പോലെയല്ല, മസാഫുമിയ്ക്ക് പ്രായമായി. അദ്ദേഹത്തിന്  87 വയസുണ്ട്. സ്വന്തം കാര്യം പോലും നോക്കാന്‍ വയ്യ. അതുകൊണ്ട് തന്നെ ഈ യാത്ര താത്കാലികമാണ്. അധികം ദിവസം അവിടെ താമസിക്കാന്‍ സാധിക്കില്ലെങ്കിലും, അവിടെ ചിലവഴിക്കുന്ന ഓരോ നിമിഷവും തനിക്ക് വിലപ്പെട്ടതാണ് എന്നദ്ദേഹം പറയുന്നു. അദ്ദേഹം ദ്വീപില്‍ തിരികെ എത്തുന്നതിന്റെ ഒരു വീഡിയോ ഇപ്പോള്‍ വൈറലാണ്.   Also Read: വിമാനത്താവളത്തിനുള്ളില്‍ നഗ്‌ന യുവതി, സുരക്ഷാ ഉദ്യോഗസ്ഥര്‍ കുഴങ്ങി

click me!