
കൊച്ചി: തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ എന്നിവർക്കൊപ്പം കളക്ടറേറ്റിലേക്ക് പ്രകടനമായി എത്തിയാണ് വരണാധികാരിക്ക് നാമനിർദേശ പത്രിക നൽകിയത്. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് പത്രികാ സമർപ്പണത്തിന് ശേഷം എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. ഓർത്തഡോക്സ് സഭാധ്യക്ഷനാണ് കെട്ടിവയ്ക്കാനുള്ള പണം കൈമാറിയതെന്നും സ്ഥാനാർത്ഥി വ്യക്തമാക്കി.
അനുകൂല അന്തരീക്ഷമെന്ന് കെ.സുരേന്ദ്രൻ
എൻഡിഎ സ്ഥാനാർത്ഥി നാമനിർദേശ പത്രിക നൽകിയതോടെ തൃക്കാക്കരയിൽ ശക്തമായ ത്രികോണ മത്സരത്തിന് വേദിയൊരുങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സരേന്ദ്രൻ. മണ്ഡലത്തിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. ഇരു മുന്നണികളോടും ജനങ്ങൾക്കുള്ള എതിർപ്പ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മോദി സർക്കാരിന്റെ ജനോപകാരപ്രദമായ നയങ്ങൾ വോട്ടായി മാറുമെന്നും കെ.സുരേന്ദ്രൻ അവകാശപ്പെട്ടു. മണ്ഡലത്തിൽ നാലിരട്ടി വോട്ട് വർധിപ്പിച്ച ചരിത്രം എൻഡിഎക്കുണ്ടെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞത് ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഡോ. ജോ. ജോസഫും ഉമ തോമസും നാമനിർദേശ പത്രിക നൽകി
ഇടതു വലതുമുന്നണി സ്ഥാനാർത്ഥികൾ ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് മന്ത്രി പി.രാജീവ്, ജോസ് കെ.മാണി, എം.സ്വരാജ് എന്നിവർക്കൊപ്പം പ്രകടനമായി കളക്ടറേറ്റിൽ എത്തിയാണ് വരണാധികാരിക്ക് നാമനിർദേശ പത്രിക കൈമാറിയത്. ഏറ്റവും സന്തോഷമുള്ള ദിവസമാണ് എന്നായിരുന്നു പത്രികാ സമർപ്പണത്തിന് ശേഷം ഡോ. ജോ ജോസഫിന്റെ പ്രതികരണം. ആദ്യഘട്ടം വിജയിച്ച് കഴിഞ്ഞതായും ഇടതുമുന്നണി സ്ഥാനാർത്ഥി പറഞ്ഞു. ഗുരുതുല്യനെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വിശേഷിപ്പിക്കുന്ന ഡോ. ജോസ് ചാക്കോ പെരിയപുരമാണ് കെട്ടിവയ്ക്കാൻ പണം നൽകിയത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി എത്തിയത് സൈക്കിൾ റിക്ഷയിലേറി. ഹൈബി ഈഡൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർക്കൊപ്പമാണ് ഉമ തോമസ് എത്തിയത്. വിലക്കയറ്റത്തിനും ഇന്ധനവിലവർധനയ്ക്കും എതിരായ പ്രതിഷേധം അറിയിക്കാനാണ് സൈക്കിൾ റിക്ഷയിൽ എത്തിയതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണമെന്ന് ട്വന്റി 20യുടെ പിന്തുണ തേടുമോ എന്ന ചോദ്യത്തിന് മറുപടിയായി ഉമ തോമസ് പറഞ്ഞു.