‘ഇനി ഇക്കാര്യവും പറഞ്ഞ് വരല്ലേ‘; മത്സരാർത്ഥികൾക്ക് മുന്നിൽ തൊഴു കയ്യോടെ മോഹൻലാൽ

By Web TeamFirst Published Mar 6, 2021, 10:09 PM IST
Highlights

വീഡിയോ തെളിവ് കാണിച്ചതിന് പിന്നാലെ, സജിനയും സായിയുമായുള്ള പ്രശ്നം പരിഹരിക്കാനായുള്ള നിർദ്ദേശം മോഹൻലാൽ മത്സരാർത്ഥികൾക്കാണ് നൽകിയത്. ഒടുവിൽ പ്രശ്നം കോമ്പ്രമൈസ് ചെയ്യുകയും ചെയ്തു. 

ബിഗ് ബോസ്  മത്സരാര്‍ഥികള്‍ക്കിടയില്‍ കൈയാങ്കളി നടന്നതിനെത്തുടര്‍ന്ന് ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള ഈ വാരത്തിലെ വീക്കിലി ടാസ്‍ക് ബിഗ് ബോസ് റദ്ദാക്കിയിരുന്നു. 'പൊന്ന് വിളയും മണ്ണ്' എന്ന് പേരിട്ടിരുന്ന വീക്കിലി ടാസ്‍കില്‍ സായ് വിഷ്‍ണു കര്‍ഷകരില്‍ ഒരാളും സജിന പൊലീസ് ഉദ്യോഗസ്ഥയുമായിരുന്നു. ആക്റ്റിവിറ്റി ഏരിയയിലെ 'കൃഷിസ്ഥല'ത്ത് മറഞ്ഞിരിക്കുന്ന 'രത്നങ്ങള്‍' കരസ്ഥമാക്കണമെന്നതായിരുന്നു ഗെയിമിലെ ടാസ്‍ക്. ആക്റ്റിവിറ്റി ഏരിയയില്‍ നിന്ന് പുറത്തെത്തുന്ന 'കര്‍ഷകരെ' പരിശോധിക്കാന്‍ പൊലീസുകാര്‍ക്ക് അവകാശമുണ്ടായിരുന്നു. എന്നാല്‍ പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സായ് വിഷ്‍ണു തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നായിരുന്നു സജിനയുടെ പരാതി. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. 

അന്ന് നടന്ന സംഭവത്തിന്റെ വീഡിയോ തെളിവ് കാണിച്ചതിന് പിന്നാലെ, സജിനയും സായിയുമായുള്ള പ്രശ്നം പരിഹരിക്കാനായുള്ള നിർദ്ദേശം മോഹൻലാൽ മത്സരാർത്ഥികൾക്കാണ് നൽകിയത്. ഒടുവിൽ പ്രശ്നം കോമ്പ്രമൈസ് ചെയ്യുകയും ചെയ്തു. 

'ലാലേട്ടാ ഗെയിം വെയ്സ് ഞാന്‍ അക്കാര്യം വിട്ടു. പക്ഷേ എല്ലാവരുടെയും മനസില്‍ ഒരു തോന്നല്‍ ഉണ്ടായിരുന്നു, ഞാന്‍ കള്ളം പറഞ്ഞതാണോ എന്ന്. അത് മാത്രം ബോധിപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളു' എന്ന് സജിന വ്യക്തമാക്കുകയും ചെയ്തു. സായ് വീട്ടിൽ തുടരുന്നതിനോട് പ്രശ്നമില്ലല്ലോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു സജിനയുടെ മറുപടി. ഈ തീരുമാനത്തെ എല്ലാവരും കയ്യടിച്ച് സ്വീകരിക്കുകയും ചെയ്തു. 'ഇനി ഈ കാര്യമായിട്ട് വരല്ലേ' എന്ന് തൊഴു കയ്യോടെ മോഹന്‍ലാല്‍ പറയുകയും ചെയ്തു. 

click me!