'ബിഗ് ബോസില്‍ പെങ്ങളുടെ കല്യാണക്കാര്യം പറയുന്നത് സ്ട്രാറ്റജി'; ഫിറോസിന്‍റെ ആരോപണത്തിന് അനൂപിന്‍റെ മറുപടി

By Web TeamFirst Published Apr 21, 2021, 2:40 PM IST
Highlights

മോണിംഗ് ആക്റ്റിവിറ്റിയില്‍ നിന്നാണ് ഇരുവരുടെയും തര്‍ക്കത്തിന്‍റെ തുടക്കം. ഈ ബിഗ് ബോസ് വീട്ടില്‍ നിങ്ങള്‍ക്ക് ഏറ്റവും വലിയ തവേദന സൃഷ്‍ടിക്കുന്ന വ്യക്തി ആരെന്നും അതിന്‍റെ കാരണം എന്തെന്നും പറയുക എന്നതായിരുന്നു മത്സരാര്‍ഥികള്‍ക്ക് ഇന്നലെ ബിഗ് ബോസ് നല്‍കിയ മോണിംഗ് ആക്റ്റിവിറ്റി

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് 66 എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ മത്സരാര്‍ഥികള്‍ക്കിടയിലെ മത്സരത്തിന്‍റെ മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. മറ്റൊരാളെക്കുറിച്ച് ഉള്ളില്‍ തോന്നുന്ന പല വിമര്‍ശനങ്ങളും മുന്‍പ് പലരും ഉള്ളില്‍ ഒതുക്കാറായിരുന്നു പതിവെങ്കില്‍ ഇപ്പോള്‍ അത് തുറന്നുപറയുകയാണ്. ആക്റ്റിവിറ്റികളിലും ടാസ്‍കുകളിലും സംസാരിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ മറ്റുള്ളവരെക്കുറിച്ചുള്ള ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കാനും പലരും ശ്രദ്ധിച്ചുതുടങ്ങി. ഇന്നലത്തെ എപ്പിസോഡില്‍ ഇത്തരത്തില്‍ ഒരു സംഘര്‍ഷം നടന്നത് കിടിലം ഫിറോസിനും അനൂപ് കൃഷ്‍ണനും ഇടയില്‍ ആയിരുന്നു.

മോണിംഗ് ആക്റ്റിവിറ്റിയില്‍ നിന്നാണ് അതിന്‍റെ തുടക്കം. ഈ ബിഗ് ബോസ് വീട്ടില്‍ നിങ്ങള്‍ക്ക് ഏറ്റവും വലിയ തവേദന സൃഷ്‍ടിക്കുന്ന വ്യക്തി ആരെന്നും അതിന്‍റെ കാരണം എന്തെന്നും പറയുക എന്നതായിരുന്നു മത്സരാര്‍ഥികള്‍ക്ക് ഇന്നലെ ബിഗ് ബോസ് നല്‍കിയ മോണിംഗ് ആക്റ്റിവിറ്റി. ഇതില്‍ സംസാരിക്കാനെത്തിയ അനൂപ് തന്‍റെ തലവേദനയായി പറഞ്ഞത് ഫിറോസിന്‍റെ പേരാണ്. തന്നെ ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് നോമിനേറ്റ് ചെയ്‍ത ഫിറോസ് തന്നെ ആക്റ്റീവ് അല്ലെന്ന കാരണം പറഞ്ഞ് തന്നെ എലിമിനേഷന്‍ ലിസ്റ്റിലേക്കും നോമിനേറ്റ് ചെയ്‍തെന്നും ഇത് ഇരട്ടത്താപ്പാണെന്നും അനൂപ് പറഞ്ഞു. ടാസ്‍കിനു ശേഷം അനൂപിനോട് സംസാരിക്കാനെത്തിയ ഫിറോസ് മറ്റൊരു ആരോപണം കൂടി അനൂപിനെതിരെ ഉന്നയിച്ചു. അനൂപ് തന്‍റെ പെങ്ങളുടെ കല്യാണക്കാര്യം ഇടയ്ക്ക് പറയുന്നത് ഒരു ഗെയിം സ്ട്രാറ്റജി ആണെന്നായിരുന്നു ഫിറോസിന്‍റെ ആരോപണം. വീട്ടില്‍ നില്‍ക്കുന്നവരുടെ കാര്യം ഇവിടെ പറയരുതെന്ന് അനൂപ് വിലക്കിയപ്പോള്‍ നിങ്ങള്‍ എന്തിന് അത് ഇവിടെ പറഞ്ഞു എന്നായിരുന്നു ഫിറോസിന്‍റെ മറുചോദ്യം.

 

"ഒരു തവണയല്ല, രണ്ട് വട്ടം എന്നോട് പറഞ്ഞു. നീ ഈ പ്ലാറ്റ്ഫോമില്‍ കൃത്യമായി പറഞ്ഞ പോയിന്‍റ് ആണ് പെങ്ങളെ കെട്ടിക്കാനാണ് ഇവിടെ വന്നത് എന്ന്. ഞാന്‍ എന്ന കണ്ടസ്റ്റന്‍റിന് എന്‍റെകൂടെ മത്സരിക്കുന്ന ഒരാള്‍ പെങ്ങളെ കെട്ടിക്കാന്‍ ഇവിടെ വരുക എന്നത് എന്നോട് പറയുന്നത് അയാളുടെ ഗെയിം പ്ലാന്‍ ആണ്. എന്നെ ആക്രമിക്കരുതേ എന്ന പറച്ചില്‍ ആണ്. അതിനപ്പുറം എനിക്ക് അത് ഒന്നുമല്ല. ഇതല്ല യഥാര്‍ഥ അനൂപ് കൃഷ്‍ണന്‍. യഥാര്‍ഥ അനൂപ് കൃഷ്‍ണന്‍ പുറത്തുവരട്ടെ, അത് നല്ലതെന്ന് പറയാം. അഥവാ അതല്ല ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ പൊതുജനം തീരുമാനിക്കട്ടെ. ഞാന്‍ എങ്ങനെ ജഡ്‍ജ് ചെയ്‍തോ അതേ എനിക്ക് പറയാന്‍ പറ്റൂ", ഫിറോസ് പറഞ്ഞു.

ആരോപണത്തോട് അനൂപിന്‍റെ മറുപടി ഇങ്ങനെ- "ഈ പറഞ്ഞ നിങ്ങള്‍ തന്നെ ഇവിടെ പലരുടെയും വീട്ടിലേക്ക് പോകും എന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് നിങ്ങളെ എല്ലാവരെയും വീട്ടിലേക്ക് വിളിക്കാനായി കൃത്യമായ ഒരു കാരണം ഉണ്ടായിരുന്നു. ശരിയാണ് എന്‍റെ പെങ്ങളുടെ കല്യാണം ഉണ്ട്. അതിന്‍റെ തീയതി വരെ തീരുമാനിച്ചതാണ്. അതിനെ നിങ്ങള്‍ ഓരോരുത്തരെയും ഞാന്‍ ക്ഷണിച്ചിട്ടുണ്ട്. അതിനെ നിങ്ങള്‍ ഒരു ഗെയിം സ്ട്രാറ്റജി ആയി കണ്ടു എന്ന് പറയാന്‍ തക്കവണ്ണം അധ:പ്പതിച്ചിട്ടില്ല എന്‍റെ മനസ്. പിന്നെ അനൂപ് കൃഷ്‍ണന്‍റെ മൂല്യം അളക്കാന്‍ ഫിറോസ് എന്ന വ്യക്തിക്ക് അത്രയും വലിയൊരു സ്ഥാനം ഉണ്ടെന്ന് ഞാന്‍ കരുതാത്തിടത്തോളം കാലം നിങ്ങള്‍ എന്നെപ്പറ്റി എന്തു പറഞ്ഞാലും എന്‍റെ രോമത്തില്‍ പോലും അത് ഫലിക്കില്ല". ഫിറോസ് നിര്‍ത്താനുള്ള ഭാവമില്ലെന്നു കണ്ട് ചര്‍ച്ച തുടരാന്‍ താല്‍പര്യമില്ലാതെ അനൂപ് അവിടെനിന്ന് പോവുകയായിരുന്നു. എന്നാല്‍ അനൂപ് പേടിച്ച് പോവുകയാണെന്നായിരുന്നു ഫിറോസിന്‍റെ ആരോപണം. എന്നാല്‍ ഫിറോസ് പറയുന്ന കാര്യം വാലിഡ് അല്ലെന്നും അതിനാലാണ് താന്‍ അവസാനിപ്പിക്കുന്നതെന്നുമായിരുന്നു അനൂപിന്‍റെ മറുപടി.

click me!