സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സെല്‍ഫി; കണ്ണു നിറഞ്ഞ് ലക്ഷ്‍മി പുറത്തേക്ക്

By Web TeamFirst Published Feb 28, 2021, 11:22 PM IST
Highlights

"എന്‍റെ ആഗ്രഹം പോലെതന്നെ ആരെയും വേദനിപ്പിക്കാതെയാണ് ഇവിടെനിന്ന് പോകുന്നതെന്ന് വിശ്വസിക്കുന്നു. ഇതുവരെ ആരും എന്നെ ദ്രോഹിച്ചിട്ടില്ല, വേദനിപ്പിച്ചിട്ടില്ല. അതുതന്നെ വലിയ സന്തോഷം"

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ആദ്യ എലിമിനേഷന്‍ ആയി ലക്ഷ്‍മി ജയന്‍ പുറത്തേക്ക്. എട്ട് പേര്‍ക്കായിരുന്നു പോയ വാരം നോമിനേഷന്‍ ലഭിച്ചത്. ലക്ഷ്‍മി ജയന് പുറമെ സായ് വിഷ്‍ണു, അഡോണി ടി ജോണ്‍, കിടിലം ഫിറോസ്, റിതു മന്ത്ര, ഭാഗ്യലക്ഷ്‍മി, സന്ധ്യ മനോജ്, ഡിംപല്‍ ഭാല്‍ എന്നിവര്‍ക്കും നോമിനേഷന്‍ ലഭിച്ചിരുന്നു. എന്നാല്‍ ലക്ഷ്‍മി മാത്രമാണ് ഈ വാരം പുറത്തേക്ക് പോകുന്നത്.

 

പുറത്തു പോയേക്കുമെന്ന് പ്രേക്ഷകരും ഏറെക്കുറെ കണക്കുകൂട്ടിയ മത്സരാര്‍ഥികളില്‍ ഒരാള്‍ തന്നെയായിരുന്നു ലക്ഷ്‍മി. സ്വന്തം നെഗറ്റീവുകള്‍ എപ്പോഴും പറയുന്ന ലക്ഷ്‍മിയെയാണ് ആദ്യവാരം കണ്ടതെങ്കില്‍ പിന്നീട് ഹൗസിലെ സാഹചര്യങ്ങളുമായി ഒത്തുപോകുന്ന ലക്ഷ്‍മിയെയും പ്രേക്ഷകര്‍ കണ്ടു. എന്നാല്‍ താന്‍ പ്രതീക്ഷിച്ചതു തന്നെയാണ് സംഭവിച്ചത് എന്നായിരുന്നു എലിമിനേഷന്‍ പ്രഖ്യാപനത്തിനു പിന്നാലെയുള്ള ലക്ഷ്‍മിയുടെ പ്രതികരണം. 'ഞാന്‍ പറഞ്ഞില്ലേ' എന്നാണ് മോഹന്‍ലാലിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ ലക്ഷ്‍മി ആദ്യം പറഞ്ഞ വാക്ക്. ആദ്യം പോകുന്നതുകൊണ്ട് എല്ലാവരോടും നല്ല ബന്ധത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ പോകാമല്ലോ എന്നും ലക്ഷ്‍മി പറഞ്ഞു.

 

"എന്‍റെ ആഗ്രഹം പോലെതന്നെ ആരെയും വേദനിപ്പിക്കാതെയാണ് ഇവിടെനിന്ന് പോകുന്നതെന്ന് വിശ്വസിക്കുന്നു. ഞാന്‍ പോയിട്ടുവരാം. ഇതുവരെ ആരും എന്നെ ദ്രോഹിച്ചിട്ടില്ല, വേദനിപ്പിച്ചിട്ടില്ല. അതുതന്നെ വലിയ സന്തോഷം", തന്നെ ആശ്വസിപ്പിക്കാനെത്തിയ ബിഗ് ബോസ് സുഹൃത്തുക്കളോട് ലക്ഷ്‍മി പറഞ്ഞു. ഇടയ്ക്ക് ചിലരെയൊക്കെ കെട്ടിപ്പിടിച്ച് കരയുന്നുമുണ്ടായിരുന്നു അവര്‍. ലക്ഷ്‍മി അടുത്ത സുഹൃത്തായ തന്‍റെ പേര് വിളിക്കവെ നോബിയുടെയും കണ്ണ് നിറഞ്ഞു. പെട്ടെന്ന് അവിടെനിന്നും മാറിനിന്ന നോബിയെ മണിക്കുട്ടനാണ് തിരികെ കൊണ്ടുവന്നത്. എല്ലാവര്‍ക്കുമൊപ്പം ബിഗ് ബോസ് ഹൗസിലെ ക്യാമറയില്‍ നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് ലക്ഷ്‍മി ഹൗസിനു പുറത്തേക്ക് പോയത്. 

ഇന്നലെ രാത്രി മുതല്‍ തന്നോട് ലക്ഷ്‍മി പോകുന്നകാര്യം പറയുകയായിരുന്നെന്ന് റിതു മന്ത്ര പിന്നീട് അഡോണിയോട് പറയുന്നുണ്ടായിരുന്നു. താന്‍ വന്ന ദിവസം തന്നെ ലക്ഷ്‍മി അത് പറഞ്ഞിരുന്നുവെന്ന് മിഷേലും പറഞ്ഞു. 

click me!