Latest Videos

'1921 പുഴ മുതല്‍ പുഴ വരെ'; ചിത്രീകരണം നാളെ മുതലെന്ന് അലി അക്ബര്‍

By Web TeamFirst Published Feb 19, 2021, 7:43 PM IST
Highlights

1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്

1921ലെ മലബാര്‍ പശ്ചാത്തലമാക്കി താന്‍ പ്രഖ്യാപിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നാളെ ആരംഭിക്കുകയാണെന്ന് സംവിധായകന്‍ അലി അക്ബര്‍. വയനാട്ടിലെ ആദ്യഘട്ട ചിത്രീകരണം 30 ദിവസം നീളുമെന്നും ചിത്രത്തിന്‍റെ വലിയ ഷെഡ്യൂള്‍ മെയ് മാസത്തില്‍ നടക്കുമെന്നും ഫേസ്ബുക്ക് ലൈവിലൂടെ അലി അക്ബര്‍ പറഞ്ഞു. "ആദ്യ ഷെഡ്യൂളിന് താരങ്ങള്‍ ഓരോരുത്തരായി വന്നുതുടങ്ങി. മുഴുവന്‍ ക്രൂവും എത്തിയിട്ടുണ്ട്. നാളെ രാവിലെ എട്ടിന് ചിത്രീകരണം ആരംഭിക്കും. 30 ദിവസം വയനാട്ടില്‍ ഉണ്ടാവും. അടുത്ത ഘട്ടം മെയ് മാസത്തിലാണ്. ഏറ്റവുമധികം ആര്‍ട്ടിസ്റ്റുകള്‍ അടക്കം വരുന്ന വലിയ ഷെഡ്യൂള്‍ അതാണ്. അവര്‍ക്കുള്ള അഡ്വാന്‍സ് കൊടുത്തുകഴിഞ്ഞു", സംവിധായകന്‍ പറയുന്നു.

സിനിമയുടെ ചിത്രീകരണം മൂന്ന് ഷെഡ്യൂളുകളിലായാണെന്ന് അലി അക്ബര്‍ നേരത്തേ അറിയിച്ചിരുന്നു. നടീനടന്മാരെ സമീപിച്ചപ്പോള്‍ അവര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് പറഞ്ഞ സംവിധായകന്‍ പക്ഷേ അഭിനേതാക്കളുടെ പേരുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 1921 പുഴ മുതല്‍ പുഴ വരെ എന്നാണ് ചിത്രത്തിന്‍റെ പേര്. 

1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. മറ്റ് മൂന്നു സിനിമകളും വാരിയംകുന്നന്‍റെ നായകത്വത്തെ വാഴ്ത്തുന്ന സിനിമകളാണെങ്കില്‍ അലി അക്ബറിന്‍റെ സിനിമ അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ജൂണ്‍ അവസാനമാണ് ഈ നാല് സിനിമകളും പ്രഖ്യാപിക്കപ്പെട്ടത്. മലബാര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികമായ അടുത്ത വര്‍ഷമാണ് തങ്ങളുടെ ചിത്രം ആരംഭിക്കുകയെന്ന് ആഷിക് അബു പ്രഖ്യാപന സമയത്തേ അറിയിച്ചിരുന്നു. 
 

click me!