
മോഹന്‍ലാലിന്‍റെ കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലത്തെ കരിയറില്‍ നിര്‍ണ്ണായക പങ്കുള്ള ബാനര്‍ ആണ് ആശിര്‍വാദ് സിനിമാസ്. ആന്‍റണി പെരുമ്പാവൂര്‍ സാരഥ്യം വഹിച്ച ഈ നിര്‍മ്മാണ കമ്പനിയാണ് 2000 മുതലിങ്ങോട്ട് മോഹന്‍ലാലിന്‍റെ ഒട്ടുമിക്ക ചിത്രങ്ങളും നിര്‍മ്മിച്ചത്. നരസിംഹം മുതല്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ നേര് വരെ ആകെ 34 ചിത്രങ്ങള്‍. ഇപ്പോഴിതാ ആശിര്‍വാദ് സിനിമാസിന്‍റെ 24-ാം വാര്‍ഷികാഘോഷം ദുബൈയില്‍ നടന്നിരിക്കുകയാണ്.
മോഹന്‍ലാല്‍, ആന്‍റണി പെരുമ്പാവൂര്‍, ജീത്തു ജോസഫ് എന്നിവര്‍ കുടുംബസമേതം പങ്കെടുത്ത ചടങ്ങില്‍ അവരുടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. ആശിര്‍വാദ് സിനിമാസിന്‍റെ ആദ്യ ചിത്രമായിരുന്ന നരസിംഹം തിയറ്ററുകളിലെത്തിയതിന്‍റെ 24-ാം വാര്‍ഷികമായിരുന്നു ഇന്നലെ. 2000 ജനുവരി 26 നായിരുന്നു നരസിംഹത്തിന്‍റെ റിലീസ്. മോഹന്‍ലാലുമായി ചേര്‍ന്ന് സൃഷ്ടിച്ച വമ്പന്‍ ബോക്സ് ഓഫീസ് വിജയങ്ങളുടെ പേരിലാണ് ആശിര്‍വാദ് സിനിമാസ് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. നരസിംഹം, രാവണപ്രഭു, നരന്‍, സ്പിരിറ്റ്, ദൃശ്യം, ലൂസിഫര്‍, ദൃശ്യം 2, നേര് തുടങ്ങിയ ചിത്രങ്ങളൊക്ക ആശിര്‍വാദ് ആണ് നിര്‍മ്മിച്ചത്.
കാസനോവ, വെളിപാടിന്‍റെ പുസ്തകം, ഒടിയന്‍, മരക്കാര്‍, മോണ്‍സ്റ്റര്‍, എലോണ്‍ എന്നിങ്ങനെ പ്രേക്ഷകര്‍ കാര്യമായി സ്വീകരിക്കാതിരുന്ന ചിത്രങ്ങളും അവരുടെ ഫിലിമോഗ്രഫിയില്‍ ഉണ്ട്. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസ്, ലൂസിഫറിന്‍റെ തുടര്‍ച്ചയായ എമ്പുരാന്‍ എന്നിവയാണ് ആശിര്‍വാദിന്‍റെ ബാനറില്‍ വരാനിരിക്കുന്ന ചിത്രങ്ങള്‍.
അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ആണ് മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ റിലീസ്. പി എസ് റഫീക്കിന്‍റെ തിരക്കഥയില്‍ ലിജോ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ റിലീസ് ഈ വ്യാഴാഴ്ച ആയിരുന്നു. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രവുമാണ് ഇത്.
ALSO READ : 'ആട്ട'ത്തിന് ശേഷം വീണ്ടും ശ്രദ്ധേയ ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്; 'ഫാമിലി' ട്രെയ്‍ലര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ