
അഭിലാഷ് പിള്ള- വിഷ്ണു ശശി ശങ്കർ കൂട്ടുക്കെട്ടിൽ മാളികപ്പുറത്തിന് ശേഷം പുറത്തുവന്ന സുമതി വളവ് തിയേറ്ററുകളിൽ വലിയ സ്വീകാര്യതയോടെ മുന്നേറുകയാണ്. ഇപ്പോളിതാ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്നുണ്ടാവുന്ന ആക്രമണങ്ങളിൽ തിരക്കഥകൃത്തും നടനുമായ അഭിലാഷ് പിള്ള പ്രതികരിക്കുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ റിലീസിനോടനുബന്ധിച്ച ഉണ്ടായ പ്രസ്മീറ്റിലാണ് അഭിലാഷ് പ്രതികരിച്ചത്.
'മുഖമില്ലാത്ത ഫേസ്ബുക് അക്കൗണ്ടുകളിൽ നിന്ന് ഉണ്ടാകുന്ന അറ്റാക്കുകൾക്ക് കാരണമെന്തെന്ന് അറിയില്ല. മാളികപ്പുറത്തിന് ശേഷമാണ് ഇത്തരം സൈബർ ആക്രമണം ഉണ്ടാകുന്നത്. ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്? ഭക്തി എലെമെന്റുള്ള ഒരു സിനിമ ചെയ്തതാണോ? സുമതി വളവ് റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിലാണ് ഇത്തരത്തിൽ അറ്റാക്കുകൾ ഉണ്ടാവുന്നത്. മുഖമില്ലാത്തവർ പറയുന്നത് ഞങ്ങളെ ബാധിക്കില്ല. അത് മുഖവിലയ്ക്ക് പോലും എടുക്കുന്നില്ല. ഞങ്ങൾക്ക് കുടുംബ പ്രേക്ഷകരും പ്രായമായ അമ്മമാരുമുണ്ട് പ്രേക്ഷകരായിട്ട്, അതാണ് ഞങ്ങളുടെ വിജയവും. മാളികപ്പുറം ഏറ്റെടുത്ത ഞങ്ങളുടെ പ്രേക്ഷകർ സുമതി വളവും ഏറ്റെടുക്കുമെന്നതിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടെന്ന് അഭിലാഷ് പിള്ള പറഞ്ഞു.
' താനും വിഷ്ണു ആദ്യമായി ഒന്നിച്ച മാളികപ്പുറം തിയേറ്ററിൽ പോയി കണ്ട ഒരുപാട് അമ്മമാരുണ്ട്. ആദ്യമായി എസിയിൽ ഇരുന്നെന്നു പറഞ്ഞ അമ്മമാരുണ്ട്. വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ സിനിമ കാണാൻ തിയേറ്ററിൽ പോയെന്ന് പറഞ്ഞ സ്ത്രീകളുണ്ടായി. അതാണ് ഞങ്ങളുടെ പ്രേക്ഷകർ. അവർക്ക് വേണ്ടി സുമതി വളവ് റീ വർക്ക് ചെയ്തിരുന്നു. അവരെയാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് സുമതി വളവും ഞങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് അഭിലാഷ് പിള്ള റിലീസിന് മുൻപ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അർജുൻ അശോക്, ബാലു വർഗീസ്, ശിവദ, മാളവിക മനോജ്, സൈജു കുറുപ്പ് തുടങ്ങി നാല്പതോളം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം രഞ്ജിൻ രാജാണ്. ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് തമിഴിലെ ഹിറ്റ് ചിത്രം രാക്ഷസന്റെ സിനിമോട്ടോഗ്രാഫർ പി വി ശങ്കറാണ്. തൊണ്ണൂറു കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് സുമതി വളവ്. പ്രത്യേക സാഹചര്യത്തിൽ സ്നേഹത്തോടെ കഴിഞ്ഞ രണ്ടു കുടുംബത്തിന്റെ അകൽച്ചയും പിന്നീട് ഉണ്ടാകുന്ന ചില സംഭവബഹുലമായ സാഹചര്യങ്ങളുമാണ് സുമതി വളവ് പറയുന്നത്.