
ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രം ആയേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രമാണ് അബ്രഹാം ഓസ്‍ലര്‍. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്‍റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായ അഞ്ചാം പാതിരായ്ക്ക് ശേഷം ഒരുക്കുന്ന ചിത്രം എന്നതും അതില്‍ ജയറാം നായകനാവുന്നു എന്നതുമായിരുന്നു ചിത്രത്തിന്‍റെ സവിശേഷത. മമ്മൂട്ടി അതിഥിവേഷത്തില്‍ എത്തുമെന്ന സൂചന കൂടി എത്തിയതോടെ ഈ വര്‍ഷം മലയാളികള്‍ ഏറ്റവും കാത്തിരിക്കുന്ന റിലീസുകളിലൊന്നായി ചിത്രം ഉയര്‍ത്തപ്പെട്ടു. ചിത്രത്തിനുണ്ടായിരുന്ന പ്രീ റിലീസ് ഹൈപ്പ് എത്രയെന്ന് വ്യക്തമാക്കുന്നതായിരുന്നു തിയറ്ററുകളില്‍ റിലീസ് ദിനത്തില്‍ ലഭിച്ച പ്രതികരണം.
അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ മികച്ച ഓപണിംഗ് നേടാന്‍ സാധിച്ച ചിത്രം അഡീഷണല്‍ ഷോകളുടെ എണ്ണത്തിലും വന്‍ നേട്ടമാണ് റിലീസ് ദിനത്തില്‍ ഉണ്ടാക്കിയത്. കേരളത്തില്‍ എമ്പാടുമായി 150 ല്‍ അധികം എക്സ്ട്രാ ഷോകളാണ് ഇന്നലെ കളിച്ചത്. ഇതില്‍ പലതും അര്‍ധരാത്രിക്ക് ശേഷമായിരുന്നു. മലയാളത്തില്‍ സമീപകാലത്തെ ഹിറ്റ്, മോഹന്‍ലാല്‍ നായകനായ നേരത്തിന്‍റെ ആദ്യദിന അഡീഷണല്‍ ഷോകളുടെ എണ്ണത്തെ ഓസ്‍ലര്‍ മറികടന്നിട്ടുണ്ട്. 130 ല്‍ അധികം എക്സ്ട്രാ ഷോകളാണ് നേര് കേരളത്തില്‍ അങ്ങോളമിങ്ങോളം റിലീസ് ദിനത്തില്‍ നേടിയിരുന്നത്.
ജയറാമിന്‍റെ അബ്രഹാം ഓസ്‍ലര്‍ എന്ന ടൈറ്റില്‍ കഥാപാത്രം ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. വ്യക്തിജീവിതത്തില്‍ ചില ട്രാജഡികളൊക്കെ നേരിടേണ്ടിവന്നിട്ടുള്ള അദ്ദേഹം വിഷാദരോഗിയാണ്. അങ്ങനെയുള്ള ഓസ്‍ലറിന് മുന്നിലേക്ക് ഒരു ശ്രദ്ധേയ കേസ് എത്തുന്നതും അതിന്‍റെ അന്വേഷണവുമാണ് ചിത്രത്തിന്‍റെ പ്രമേയം. അതിഥിവേഷമെങ്കിലും പ്രമേയത്തിന്‍റെ കേന്ദ്ര സ്ഥാനത്തുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടെ അലക്സാണ്ടര്‍. പുറത്തെത്തിയ ആദ്യ സൂചനകള്‍ അനുസരിച്ച് മികച്ച ഓപണിംഗ് ആണ് ചിത്രം നേടിയിരിക്കുന്നത്. അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, സെന്തില്‍ കൃഷ്ണ, ജഗദീഷ്, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, സായ് കുമാര്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
ALSO READ : ബോക്സ് ഓഫീസില്‍ മിന്നിയോ ജയറാമും മമ്മൂട്ടിയും? 'ഓസ്‍ലര്‍' ആദ്യദിനം നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ