
മലയാള സിനിമയിലെ പ്രിയതാരമാണ് പൃഥ്വിരാജ്(prithviraj sukumaran). നന്ദനം എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച താരം കൈവയ്ക്കാത്ത മേഖല സിനിമയിൽ ഇല്ലെന്ന് പറയാം. അഭിനേതാവായും ഗായകനായും ഇപ്പോൾ നിർമ്മാതാവായും സംവിധായകനായും പൃഥ്വി മലയാളികളുടെ മനസിൽ ഇടംനേടുകയാണ്. ഇപ്പോഴിതാ നടൻ ബിജു മേനോൻ(Biju Menon) പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞവാക്കുകളാണ് ശ്രദ്ധനേടുന്നത്.
"പൃഥ്വിരാജിനെ സിനിമയിലെ എൻസൈക്ലോപീഡിയ എന്ന് വേണമെങ്കിൽ പറയാം. സിനിമ അരച്ച് കലക്കി കുടിച്ച വ്യക്തിയാണ്. സിനിമയെ കുറിച്ച് പറയുമ്പോൾ ഖോര ഖോരം സംസാരിക്കാൻ കഴിവുള്ള, എല്ലാ മേഖലകളും അറിയാവുന്ന ഒരു വ്യക്തിയാണ്. എന്തുകാര്യവും പൃഥ്വിയോട് സംസാരിച്ചിരിക്കാൻ സാധിക്കും", എന്നാണ് ബിജു മേനോൻ പറഞ്ഞത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ബിജു മേനോന്റെ പ്രതികരണം.
സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് ബിജുമേനോനും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ചത്. ഇരുവരുടെയും കോംമ്പോ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. അതേസമയം, ജന ഗണ മന എന്ന ചിത്രമാണ് പൃഥ്വിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ മാസാവസാനം റീലീസ് ചെയ്ത ചിത്രം നിരൂപക- പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ലളിതം സുന്ദരം എന്ന ചിത്രമാണ് ബിജു മേനോന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
'നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചിലർ ശ്രമിച്ചു'; 'സിബിഐ 5'നെ കുറിച്ച് സംവിധായകൻ
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി(Mammootty) ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം (CBI 5 The Brain). മെയ് ഒന്നിന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. സിബിഐ സിരീസ് എന്ന പ്രേക്ഷകരിലെ നൊസ്റ്റാള്‍ജിയയെ ഉപയോഗപ്പെടുത്തിയാണ് കെ മധു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വേളയിൽ നെഗറ്റീവ് അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ചിലയാളുകള്‍ ശ്രമിച്ചുവെന്ന് പറയുകയാണ് മധു.
ഇത്തരം നെഗറ്റീവുകളെ അതിജീവിച്ച് സേതുരാമയ്യരെ ലോകമെമ്പാടുമുള്ള ആളുകള്‍ സ്വീകരിച്ചുവെന്നും കെ മധു പറയുന്നു. തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചുനടന്ന പരിപാടിയിൽ ആയിരുന്നു സംവിധായകന്റെ തുറന്നുപറച്ചിൽ. തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി, അഭിനേതാക്കളായ സായ് കുമാര്‍, മുകേഷ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
മധുവിന്റെ വാക്കുകൾ
മമ്മൂട്ടിയുടെ ഉൾക്കാഴ്ചയാണ് സേതുരാമയ്യർ. ആ കഥാപാത്രമായി അദ്ദേഹം ജീവിക്കുകയാണ് ചെയ്തത്. സേതുരാമയ്യര്‍ എന്ന് പറഞ്ഞാല്‍ അത് മമ്മൂട്ടിയാണ്. മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അത് സേതുരാമയ്യരാണ്. ലോകമെമ്പാടും ഇന്ന് ഈ സിനിമയ്ക്ക് വേണ്ടി കയ്യടിക്കുന്ന ജനങ്ങള്‍ സേതുരാമയ്യര്‍ക്ക് വേണ്ടി കയ്യടിക്കുകയാണ്, മമ്മൂട്ടിക്ക് വേണ്ടി കയ്യടിക്കുകയാണ്. ഒപ്പം എന്നെയും എസ്.എന്‍. സ്വാമിയെയും സ്‌നേഹിക്കുന്ന ഞങ്ങളുടെ സൃഷ്ടിയില്‍ ഞങ്ങളോടൊപ്പം നില്‍ക്കുന്ന ഒരുകൂട്ടം പ്രേക്ഷകരും കൂടെയാണ് കയ്യടിക്കുന്നത്.
ഈ പരമ്പരകളെല്ലാം തന്നെ അതാത് കാലത്തെ യുവത്വത്തിനെ കൂടെ കൂട്ടി ഞങ്ങള്‍ ചെയ്ത സിനിമകളാണ്. ഇപ്പോഴും ഈ സിനിമക്കും യുവത്വത്തിന്റെ പിന്തുണ ഞങ്ങള്‍ക്ക് പരിപൂര്‍ണമായും ഉണ്ട്. അത് എവിടെയോ തച്ചുടക്കാന്‍, ആ അടുപ്പം തച്ചുടക്കാന്‍ ആരോ ശ്രമിക്കുന്നുണ്ട്. ഇത്രയും നല്ല ഒരു പടത്തിന് ആദ്യത്തെ ഒന്നുരണ്ട് ദിവസങ്ങളില്‍ ഒരു നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു. അത് ഒരു പരിധി വരെ നടന്നു.
അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ലോകമെമ്പാടും ഇന്ന് സ്ത്രീഹൃദയങ്ങളില്‍ പതിഞ്ഞ്, കുടുംബ സദസുകളില്‍ നിറഞ്ഞ് ഈ ചിത്രം ഓടുന്നതില്‍ എനിക്ക് മറ്റാരോടും നന്ദി പറയാനില്ല. ജഗദീശ്വരന്‍, എന്റെ മാതാപിതാക്കള്‍, ഗുരുനാഥന്‍, അവരുടെ അനുഗ്രഹം കാരണമാണ് ഈ മാറ്റങ്ങള്‍ക്ക് കാരണം. ജഗതി ശ്രീകുമാറിനെ പറ്റി പറയാതിരിക്കാൻ സാധിക്കില്ല. അയ്യരും ചാക്കോയും വിക്രവും ജയിക്കാനായി ജനിച്ചവരാണ്. ചാക്കോയായി മുകേഷും ഈ ചിത്രത്തിൽ അഭിനയിച്ചു. ഒരുപാട് പേരുടെ പ്രാർഥന ഈ സിനിമയിലുണ്ട്.