Jagathy Joins CBI 5 : 'അയ്യര്‍'ക്കൊപ്പം ചേര്‍ന്ന് 'വിക്രം'; സിബിഐ 5ല്‍ ജോയിന്‍ ചെയ്‍ത് ജഗതി: വീഡിയോ

By Web TeamFirst Published Feb 27, 2022, 5:00 PM IST
Highlights

മകൻ രാജ്കുമാറും ചിത്രത്തിൽ ജ​ഗതിക്കൊപ്പം ഉണ്ടാകും. ജ​ഗതിയുടെ വീട്ടിൽ വച്ചാകും അദ്ദേഹത്തിന്റെ രം​ഗങ്ങൾ ഷൂട്ട് ചെയ്യുക.

ലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി(Mammootty) ചിത്രമാണ് സിബിഐ 5(CBI 5). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് പ്രേക്ഷകരും ഏറെയാണ്. കഴിഞ്ഞ ദിവസമാണ് സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിന് പേരിട്ടത്. സിബിഐ 5 ദ ബ്രെയ്ൻ എന്നാണ് പേര്. ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിനൊപ്പമായിരുന്നു ടൈറ്റിലും റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിൽ നടൻ ജ​ഗതി ശ്രീകുമാറും ജോയിൻ ചെയ്തിരിക്കുകയാണ്. 

സിബിഐ സീരിസ് വരുന്നുവെന്ന പ്രഖ്യാപനം മതൽ ഏറെ പേർ ചോദിച്ച കാര്യമായിരുന്നു ജ​ഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്നത്. ഈ ചോദ്യങ്ങൾക്കെല്ലാമാണ് ഇപ്പോൾ വിരാമമിട്ടിരിക്കുന്നത്. സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. ഇതോടെയാണ് വാഹനാപകടത്തിന് പിന്നാലെ അഭിനയ രം​ഗത്തുനിന്നും വിട്ടു നിന്ന ജ​ഗതി വീണ്ടും തിരിച്ചെത്തുന്നത്. 

'സേതുരാമയ്യരായി മമ്മൂട്ടി സാർ അഭിനയിക്കുമ്പോൾ, ചാക്കോ ആയി മുകേഷ് അഭിനയിക്കുമ്പോൾ, അവരോടൊപ്പം ഞങ്ങളുടെ വിക്രമും എത്തിയിരിക്കുന്നു', എന്ന് സംവിധായകൻ കെ മധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകൻ രാജ്കുമാറും ചിത്രത്തിൽ ജ​ഗതിക്കൊപ്പം ഉണ്ടാകും. ജ​ഗതിയുടെ വീട്ടിൽ വച്ചാകും അദ്ദേഹത്തിന്റെ രം​ഗങ്ങൾ ഷൂട്ട് ചെയ്യുക. പ്രിയതാരവും സിനിമയിൽ സിബിഐ5ൽ ഉണ്ടെന്നറിഞ്ഞതോടെ ഏറെ ആവേശത്തിലാണ് സിനിമാ പ്രേമികളും ആരാധകരും. 

എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയ്ൻ. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സം​ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു. 

ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും. 1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട്  ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.

സിബിഐ സീരീസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പിന് 34 വര്‍ഷം തികഞ്ഞ വേളയില്‍ സംവിധായകന്‍ മധു പങ്കുവച്ച കുറിച്ച് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു."സേതുരാമയ്യർ തൻറെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് 34 വർഷങ്ങൾ പൂർത്തിയാവുകയാണ്. കൃത്യമായി പറഞ്ഞാൽ, 1988 ഫെബ്രുവരി 18നാണ് സി.ബി.ഐ. പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് റിലീസ് ആയത്. അന്നേ ദിവസം ചിത്രത്തിൻറെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഞങ്ങൾ മുഴുവൻ പേർക്കും ആകാംക്ഷയുടെ ദിനമായിരുന്നു.ഞങ്ങളുടെ പ്രതീക്ഷകൾ തെറ്റിയില്ല. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് ഇന്നും തിളങ്ങി നിൽക്കുന്നു.പിന്നെയും ഈശ്വരൻ തൻറെ നിഗൂഢമായ പദ്ധതികൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നു. അങ്ങനെ അതേ ആകാശത്ത് സി.ബി.ഐ. പരമ്പരയിൽ നിന്നും മൂന്നു നക്ഷത്രങ്ങൾ കൂടി പിറന്നു. ആ വിജയ നക്ഷത്രങ്ങൾ പിന്നീട്‌  ഒരു നക്ഷത്രസമൂഹമായി. ഇപ്പോൾ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാൻ ഒരുങ്ങുകയാണ്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്,ഒരേ  സംവിധായകൻ എന്ന അപൂർവ്വ നേട്ടം കൂടി സി.ബി.ഐ.യുടെ അഞ്ചാം പതിപ്പോടെ ഞങ്ങൾ സ്വന്തമാക്കുകയാണ്.

ഈ നേട്ടത്തിന് കാരണഭൂതരായ മലയാളത്തിൻറെ മെഗാ സ്റ്റാറായ ശ്രീ. മമ്മൂട്ടി, സേതുരാമയ്യർക്ക്‌ ജൻമം കൊടുത്ത തിരക്കഥാകൃത്ത് ശ്രീ. എസ്‌.എൻ. സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങൾക്ക് താളലയം നൽകിയ സംഗീത സംവിധായകൻ ശ്രീ.ശ്യാം,സി.ബി.ഐ. അഞ്ചാം പതിപ്പിന്റെ നിർമ്മാതാവ് ശ്രീ.സ്വർഗ്ഗചിത്ര അപ്പച്ചൻ, സി.ബി.ഐ. ഒന്നുമുതൽ അഞ്ചുവരെ നിർമ്മാണ കാര്യദർശിയായി പ്രവർത്തിക്കുന്ന ശ്രീ.അരോമ മോഹൻ,ശ്രീ.ശ്യാമിന്റെ അനുഗ്രഹാശിസുകളോടെ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജെയ്ക്സ് ബിജോയ്,എഡിറ്റർ ശ്രീകർ പ്രസാദ് , D.O.P.അഖിൽ ജോർജ്ജ്,ആർട്ട് ഡയറക്ടർ സിറിൾ കുരുവിള , മറ്റ്‌ സാങ്കേതിക പ്രവർത്തകർ,ഒപ്പം, കഴിഞ്ഞ 34 വർഷം ഞങ്ങളെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ പ്രേക്ഷക തലമുറകൾക്ക്.. എല്ലാവർക്കും നിസ്സീമമായ എന്റെ നന്ദി അറിയിക്കുന്നു. എല്ലാറ്റിനുമുപരി  ഈ അഞ്ചു നക്ഷത്രങ്ങളെയും മുന്നിൽ നിന്ന് നയിക്കാൻ എനിക്ക് അറിവും, വിവേകവും, ആത്മധൈര്യവും നൽകിയ, എൻറെ മേൽ സദാ അനുഗ്രഹവർഷം ചൊരിയുന്ന എന്റെ പ്രിയ ഗുരുനാഥൻ ശ്രീ. എം. കൃഷ്ണൻ നായർ സാറിനെയും സാഷ്ടാംഗം പ്രണമിക്കുന്നു.വീണ്ടും ഒരു വിജയ നക്ഷത്രത്തിനായി പ്രപഞ്ചനാഥനോട് അപേക്ഷിച്ചു കൊണ്ട്‌. സ്നേഹാദരങ്ങളോടെ, കെ.മധു. മാതാ: പിതാ: ഗുരു: ദൈവം" എന്നായിരുന്നു അദ്ദേഹം കുറിച്ചത്. 

click me!