
കൊവിഡ് കാലത്ത് എല്ലാവരും ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നുണ്ട്. വീട്ടിലിരിപ്പിന്റെ കാലത്ത് നേരിടുന്ന വിരസതകളുണ്ട്. ബുദ്ധിമുട്ടുകളുണ്ട്. പരസ്‍പരം സുഖാന്വേഷണങ്ങള്‍ അന്വേഷിച്ചും കരുതലായും ആണ് നാട് നേരിടുന്ന വലിയ മഹാമാരിയെ നേരിടേണ്ടത്. സിനിമേമഖലയിലടക്കമുള്ളവരെ വിളിച്ച് മോഹൻലാല്‍ വിശേഷങ്ങള്‍ അന്വേഷിച്ചത് പലരും പങ്കുവെച്ചിരുന്നു. മോഹൻലാല്‍ വിശേഷങ്ങള്‍ വിളിച്ച് അന്വേഷിച്ചത് പലരും വലിയ കാര്യമായിതന്നെ കണ്ടു. ഒപ്പമുണ്ട് എല്ലാവരും എന്ന തോന്നലാണ് മോഹൻലാലിന്റെ വിളിയെന്നാണ് അവര്‍ പറഞ്ഞത്. ഇപ്പോഴിതാ മോഹൻലാല്‍ വിളിച്ചതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ലോഹിതദാസിന്റെ മകൻ വിജയശങ്കര്‍. മോനെ, സുഖമായി ഇരിക്കുന്നോ എന്ന ശബ്‍ദം തിരിച്ചറിഞ്ഞപ്പോഴുള്ള അവസ്ഥയാണ് സേതുമാധവനെ കുറിച്ച് പറഞ്ഞ് വിജയ്‍ശങ്കര്‍ വിവരിക്കുന്നത്.
വിജയ്‍ശങ്കറിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്
ലോഹിതദാസിന്റെ ഏറ്റവും മികച്ച സിനിമ ഏതെന്നു ചോതിച്ചാൽ ഉത്തരം ഒന്നിൽ ഒതുക്കാൻ കഴിയില്ല. ഏറ്റവും വേദനിപ്പിച്ച കഥാപാത്രം ഏതെന്നു ചോതിച്ചാൽ ഉത്തരം ഒന്നിലേറെ. പക്ഷെ അച്ഛന്റെ കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ വേദനിച്ചതു ആരെന്നു ചോദിച്ചാൽ എനിക്ക് പറയാൻ ഒരാളേയുള്ളു , സേതുമാധവൻ.
ഞാനിത്രയേറെ സ്നേഹിച്ച മറ്റൊരു കഥാപാത്രമില്ല.
ഇന്നും പലയിടത്തും തോറ്റുപോകുംമ്പോളും വേദനിക്കുമ്പോളും എന്റെ അത്താണിയാണ് സേതു . അയാൾ അനുഭവിച്ചതിനോളം വരില്ലലോ എന്നോർക്കുമ്പോൾ എന്റെ വേദനകള്‍ക്കും വിഷമങ്ങൾക്കും യോഗ്യതയില്ലെന്നു തോന്നും, മനസിന്റെ ഭാരം കുറയും. കിരീടത്തിൽ തകർത്തെറിഞ്ഞ ആ മനുഷ്യനോട് ലോഹിതദാസ് എന്ന എഴുത്തുകാരന് ഒരല്പം കൂടെ ദയ കാണിക്കാമായിരുന്നില്ലേ ചെങ്കോലിൽ. എഴുതുന്ന ഓരോ വാക്കിനേയും ഭയന്നിരുന്നു ഒരാളായിരുന്നു അച്ഛൻ, അതെല്ലാം യാഥാർഥ്യം ആവുമോയെന്നു വളരെയേറെ ഭയന്നിരുന്നു. അച്ഛന്റെ മാനസപുത്രന്മാരിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സേതുമാധവൻ പിറവിയെടുക്കുമ്പോൾ ഞാൻ ജനിച്ചിട്ടു പോലുമില്ല. എങ്കിലും ചില സന്ദർഭങ്ങളിലെ സാദൃശ്യങ്ങളാൽ ഞങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്നു.
എന്നോട് അച്ഛൻ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടിരിക്കുനതു വണ്ണം കുറക്കാനാണ്, ഞാനൊരു തടിയൻ ആയിരുന്നു. അതിരാവിലെ തുടങ്ങിയ വ്യായാമം ആണെന്ന് പറഞ്ഞു ഞാൻ പലപ്പോഴും കബിളിപ്പിച്ചിരുന്നു. വീട്ടിൽ അല്‍പാഹാരി ആയിരുന്നു ഞാൻ. മുത്തശ്ശി സേതുവിനെ ഊട്ടുന്ന പോലെ എന്നെ വയറുനിറച്ചു ഊട്ടാൻ മാമിയും മായാന്റിയും ഉണ്ടായിരുന്നു. ഇതെല്ലം അച്ഛന് നന്നായി അറിയാമായിരുന്നു, പക്ഷെ ഒരിക്കലും അതേച്ചൊല്ലി വഴക്കൊന്നും പറഞ്ഞട്ടില്ല, 'മൂപ്പരുടെ ഒരു ചിരിയുണ്ട് അതാ നമ്മളെ തളർത്തി കളയുന്നത്'.
വർഷങ്ങൾ കടന്നുപോയി , സ്‍കൂള്‍ പഠനത്തിന്റെ അവസാന കാലം, കുറച്ചു സഹപാഠികൾ ആയി ഞങ്ങൾ കുറച്ചുപേർ വഴക്കടിച്ചു , അതു കയ്യാങ്കളിയിൽ അവസാനിച്ചു എന്ന് അച്ഛൻ അറിഞ്ഞു.
ആ ദിവസങ്ങളിൽ ഒരു സുഹൃത്തുമായി കളിക്കുന്നതിന്റെ ഇടയിൽ കയ്യില്‍പരുക്ക് സംഭവിച്ചു, എല്ലിന് പൊട്ടലുണ്ടായിരുന്നു. ഹൈദ്രോസിനെ തല്ലി വീഴ്ത്തി വീട്ടിലേക്കു കയറിവരുന്ന സേതുവിനെ ഓർമയില്ലേ.ആ രംഗത്തിലെ അച്യുതൻനായരുടെ സംഭാഷണം ആരും മറന്നുകാണില്ലല്ലോ. തൊട്ടടുത്ത ദിവസമായിരുന്നു അച്ഛനെ ആൻജിയോഗ്രാം ചെയ്യാനായി തൃശൂർ അമലയിൽ അഡ്മിറ്റ് ചെയ്‍തത്. ഇന്നും വ്യക്തമായി ഓർക്കുന്നു , ഞാനും അച്ഛനും അമ്മയും ആശുപത്രി മുറിയിൽ ഇരിക്കുന്നു, ആരുമൊന്നും മിണ്ടുന്നില്ല, അച്ഛൻ എന്റെ പ്ലാസ്റ്റർ ഇട്ട കയ്യിലേക്കുതന്നെ നോക്കിയിരിക്കുകയാണ്. മുറിയിലെ നിശബ്‍ദത എന്നെ കൂടുതൽ സമ്മർദ്ദത്തിലാക്കി, അച്ഛന്റെ വാക്കുകളെ നേരിടാൻ ഞാൻ സ്വയം തയ്യാറാവുകയായിരുന്നു.
ഒരാളെ നമ്മൾ അടിക്കുമ്പോൾ മൂന്ന് ഭാഗത്തു നിന്ന് ചിന്തിക്കണം, ഒന്ന് അയാളുടെ ഭാഗത്തുനിന്ന്, രണ്ടു നമ്മുടെ ഭാഗത്തു നിന്ന്, മൂന്ന് സമൂഹത്തിന്റെ ഭാഗത്തു നിന്ന്. അച്ഛനിത്രേം പറഞ്ഞപ്പോൾ തന്നെ എന്റെ കണ്ണുകൾ പെയ്‍തുതുടങ്ങിയിരുന്നു. അച്ഛൻ കരുതിയിരിക്കുന്നത് എന്റെ കൈ ഒടിഞ്ഞത് തല്ലിനിടയിൽ ആണെന്നാണ്, തെറ്റിദ്ധരിക്കപ്പെട്ടതിന്റെ വേദന എന്റെ ഉള്ളിൽ വലിയ പ്രഹരമുണ്ടാക്കി. നിറഞ്ഞൊഴുകുന്ന കണ്ണുകൾ ഉയർത്തി ഞാൻ അച്ഛനെ നോക്കി. നീ മറ്റൊരു സേതുമാധവൻ ആവരുത്. അങ്ങേയറ്റം നോവോടുകൂടെയാണ് അച്ഛൻ അതുപറഞ്ഞതു, പക്ഷെ എന്റെ മേലാകെ രോമാഞ്ചം അലയടിക്കുകയായിരുന്നു. അത്രമേൽ ഞാൻ സ്നേഹിക്കുന്നു, ആരാധിക്കുന്നു, സഹതപിക്കുന്നു സേതുമാധവനെ ഓർത്ത്.
ഒരു ദശാബ്‍ദം കടന്നുപോയി, കൊവിഡ് കാലം. പലരെയും പോലെ എനിക്കും രാത്രി പകലും പകൽ രാത്രിയുമായി മാറി. വെള്ളികീറാൻ തുടങ്ങിയിരുന്നു ഞാൻ കിടന്നപ്പോൾ. ഉറക്കം അത്രസുഖകരം ആയിരുന്നില്ല, സമയം ഒമ്പതിനോടു അടുത്തിരിക്കുന്നു, ഇനി ഉറങ്ങാൻ കഴിയുമെന്നു തോന്നുന്നില്ല. എന്റെ ഫോൺ റിങ് ചെയ്‍തു , പരിചയം ഇല്ലാത്ത നമ്പറാണ്, അറ്റൻഡ് ചെയ്തു ചെവിയിൽ വച്ചു കിടന്നു.
വിളിച്ചയാൾ പേരുപറഞ്ഞു പരിചയപ്പെടുത്തി, സംസ്ഥാനസർക്കാരിന്റെ കൊവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി വന്ന റെക്കോർഡ് സംഭാഷണം ആണെന്നാണ് ആദ്യം കരുതിയത്. എന്നെപോലെ ഏതൊരു സാധാരണക്കാരനും അങ്ങനെയേ കരുതു. ക്ഷീണംകൊണ്ട് ഞാൻ ഫോൺ ചെവിയിൽ നിന്നെടുത്തില്ല..
മോനെ,സുഖമായി ഇരിക്കുന്നോ ? ഞെട്ടലോടെ ഞാൻ ആ ശബ്‍ദം തിരിച്ചറിഞ്ഞ് കണ്ണ് തുറന്നു. അതു സേതുമാധവന്റെ ശബ്‍ദം ആയിരുന്നു.ലാലേട്ടൻ ആയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ