
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തി എന്നതായിരുന്നു അതിന് കാരണം. പക്ഷേ റിലീസിന് മുൻപ് ലഭിച്ച ഹൈപ്പിനൊത്ത് ഉരാൻ മോഹൻലാൽ ചിത്രത്തിന് സാധിച്ചില്ല. ബോക്സ് ഓഫീസിൽ അടക്കം പരാജയം നേരിട്ട ചിത്രത്തിന്റെ സിനിമാട്ടോഗ്രഫിക്കും മോഹൻലാലിന്റെ പ്രകടനത്തിനും പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ തിയറ്റർ റൺ അവസാനിപ്പിച്ച് വാലിബൻ ഒടിടിയിൽ എത്തുകയാണ്.
നാളെ അതായത് ഫെബ്രുവരി 23ന് മലൈക്കോട്ടൈ വാലിബൻ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. തിയറ്ററിൽ എത്തി സിനിമ കാണാത്തവർക്കും കണ്ടവർക്ക് ഒരിക്കൽ കൂടിയും കാണാനുള്ള അവസരമാണ് നാളത്തോടെ ലഭിക്കുന്നത്. ഒടിടി റിലീസിനോട് അനുബന്ധിച്ച് ഗംഭീര ട്രെയിലറും ഹോട്സ്റ്റാർ പുറത്തിറക്കിയിട്ടുണ്ട്. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.
അതേസമയം, വാലിബൻ ആകെ നേടിയ ബോക്സ് ഓഫീസ് കളക്ഷനുകളും പുറത്തുവരികയാണ്. ഐഎംഡിബിയുടെ റിപ്പോർട്ട് പ്രകാരം വാലിബൻ ആകെ നേടിയത് 29.90കോടിയത്. ചിത്രത്തിന്റെ ബജറ്റ് 65 കോടിയാണെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചില ട്രേഡ് അനലിസ്റ്റുകൾ വാലിബൻ 30 കോടി നേടിയെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യദിന കളക്ഷനിൽ 10 കോടിക്ക് മേൽനേടിയ ചിത്രമാണ് വാലിബൻ. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കളക്ഷനിൽ പിടിച്ചു നിൽക്കാൻ ചിത്രത്തിനായില്ല.
അതേസമയം, എമ്പുരാന്‍റെ ഷൂട്ടിലാണ് മോഹന്‍ലാല്‍ ഇപ്പോഴുള്ളത്. പുതിയ ഷെഡ്യൂള്‍ അമേരിക്കയിലാണ് നടക്കുക. പൃഥ്വിരാജ് സംവിധാനം ചെയ്ത് ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ബറോസ് ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. വൃഷഭ, റമ്പാന്‍ തുടങ്ങിയവ അണിയറയില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങളാണ്.
'സാന്ത്വനം' വീട്ടിലെ അവസാന ദിവസം ഇങ്ങനെ; രണ്ടാം ഭാഗം വേണമെന്ന് ആരാധകർ