മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് സച്ചിക്കായിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്കാര(National Film Awards) നിറവിന് പിന്നാലെ സംവിധായകൻ സച്ചിയെ ഓർത്ത് വികാരാധീനനായി നടൻ പൃഥ്വരാജ്(Prithviraj ). സച്ചി എവിടെ ആയിരുന്നാലും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും ബിജു മേനോനും നഞ്ചിയമ്മയക്കും ആശംസകൾ അറിയിക്കുന്നുവെന്നും പൃഥ്വി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് സച്ചിക്കായിരുന്നു.
‘‘ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. പിന്നെ സച്ചി.. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ. എവിടെയായിരുന്നാലും സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. എന്നും അങ്ങനെയായിരിക്കും’’, എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
നാല് അവാർഡുകളാണ് ദേശീയതലത്തിൽ അയ്യപ്പനും കോശിയും സ്വന്തമാക്കിയത്. ബിജു മേനോൻ മികച്ച സഹനടൻ എന്ന ടൈറ്റിൽ സ്വന്തമാക്കിയപ്പോൾ, മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയണ് നേടിയത്. മികച്ച സംഘട്ടന സംവിധാനത്തിനും അയ്യപ്പനും കോശിയും പുരസ്കാരം നേടി.
അതേസമയം, സിനിമയില്‍ എന്‍റെ ശബ്ദം കേൾപ്പിച്ച സച്ചി സാറിന് നന്ദിയെന്നാണ് നഞ്ചിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. മലയാള സിനിമകളുടെ പുരസ്കാര നേട്ടത്തില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് അയ്യപ്പനും കോശിയും സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളും സംവിധായകനുമായ രഞ്ജിത്ത് പറഞ്ഞു. ബിജു , നാച്ചിയമ്മ എന്നിവർക്ക് അവാർഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഒപ്പം സംവിധായകൻ സഞ്ചി ഇല്ലാത്തതിൽ വിഷമം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നഞ്ചിയമ്മക്ക് അവാർഡ് നൽകിയത് വലിയ കാര്യമാണ്. അവരുടെ കഴിവിനെ ജൂറി അംഗീകരിച്ചത് അഭിനന്ദനാർഹമാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
മികച്ച നടി അപർണ, നടൻ സൂര്യയും അജയ് ദേവ്ഗണും, സഹനടൻ ബിജു മേനോൻ, സംവിധായകൻ സച്ചി
'രണ്ട് വർഷം മുൻപ് കഴിഞ്ഞൊരു സിനിമയാണ് അയ്യപ്പനും കോശിയും. പ്രേക്ഷകർ ഏറ്റെടുത്ത സിനിമയാണ്. ഓർക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോടാണ്. ഇത്രയും നല്ല കഥാപാത്രം, നല്ലൊരു സിനിമ തന്നതിന് സച്ചിയോടും ദൈവത്തോടും നന്ദി പറയുന്നു. ഒപ്പം ഉണ്ടായിരുന്ന എല്ലാവരോടും സന്തോഷവും നന്ദിയും അറിയിക്കുന്നു. മുന്നോട്ട് പോകുന്നതിനുള്ള പ്രചോദനമാണ് ഓരോ പുരസ്കാരവും. നല്ല കഥാപാത്രങ്ങൾ കിട്ടുന്നതിന് പുരസ്കാരങ്ങൾ പ്രചോദനമാണ്. ഈ സിനിമയുടെ തുടക്കം മുതൽ ഞാനുണ്ടായിരുന്നു. ഈ സന്തോഷം കാണാൻ സച്ചിയില്ലെന്നതാണ് വിഷമം. ഒരുപാട് സിനിമകൾ മത്സരത്തിലുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. അവർക്ക് ഒരുപാട് ബുദ്ധിമുട്ട് നേരിട്ടുണ്ടായിരുന്നു അവാർഡ് പ്രഖ്യാപിക്കാൻ എന്നാണ് അറിഞ്ഞത്. സിനിമകൾ നല്ലത് നോക്കി തന്നെയാണ് ചെയ്യുന്നത്. നല്ല നിലയിൽ മുന്നോട്ട് പോകാൻ പറ്റുന്നുണ്ട്. മലയാള സിനിമ നല്ല രീതിയിൽ വളർന്നു പോകുന്നുണ്ട്. മറ്റ് ഭാഷക്കാരെല്ലാം മലയാള സിനിമ കൂടുതലായി കാണുന്നുണ്ട്'., എന്നായിരുന്നു ബിജു മേനോന്‍റെ പ്രതികരണം.