
സിനിമകളുടെ ബോക്സ് ഓഫീസ് കണക്കുകള്‍ ഇന്ന് സിനിമാലോകം മാത്രമല്ല, പ്രേക്ഷകരും ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും പ്രധാന താരങ്ങള്‍ അഭിനയിക്കുന്ന ശ്രദ്ധേയ ചിത്രങ്ങളുടേത്. നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകള്‍ കൂടാതെ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ പുറത്തുവിടുന്ന കണക്കുകളും പൊതുജനസമക്ഷം ഇന്ന് എത്താറുണ്ട്. ഇത് തമ്മില്‍ വലിയ അന്തരം ഉണ്ടാവുന്നപക്ഷം അത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചര്‍ച്ചയ്ക്ക് മറുപടിയുമായി നിര്‍മ്മാതാവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
നാഗചൈതന്യയെ നായകനാക്കി ചന്ദു മൊണ്ടെറ്റി സംവിധാനം ചെയ്ത തണ്ടേല്‍ എന്ന തെലുങ്ക് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകളാണ് ഇത്തരത്തില്‍ വിമര്‍ശിക്കപ്പെട്ടത്. നാഗചൈതന്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന രീതിയില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. പ്രേക്ഷകപ്രീതി നേടുന്നതില്‍ വിജയിച്ച ചിത്രം ഭേദപ്പെട്ട കളക്ഷനും നേടിയിരുന്നു. നിര്‍മ്മാതാക്കള്‍ പറഞ്ഞത് പ്രകാരം ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം പ്രമുഖ ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം ചിത്രം ഇതുവരെ 90 കോടി കടന്നിട്ടില്ല. ഒരു വേദിയില്‍ അടുത്തിടെ ചിത്രത്തിന്‍റെ നിര്‍മ്മാതാവിനുനേരെ തന്നെ ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നു. അതിന് അദ്ദേഹം മറുപടിയും നല്‍കി.
സമീപകാലത്ത് വന്‍ വിജയം നേടിയ ബോളിവുഡ് ചിത്രം ഛാവയുടെ തെലുങ്ക് റിലീസ് ഈ വാരമാണ്. തണ്ടേല്‍ നിര്‍മ്മാതാക്കളായ ഗീത ആര്‍ട്സ് ആണ് ഛാവയുടെ തെലുങ്ക് റിലീസ് നടത്തുന്നത്. പ്രൊമോഷണല്‍ വേദിയില്‍ ഗീത ആര്‍ട്സിന്‍റെ ബണ്ണി വസുവിനെ തേടി തണ്ടേല്‍ കളക്ഷന്‍ സംബന്ധിച്ച വിമര്‍ശന ചോദ്യം എത്തി. തമാശ രൂപേണ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ചോദ്യം ചോദിച്ചയാള്‍ ആദായ നികുതി അടയ്ക്കാന്‍ തയ്യാറാണെങ്കില്‍ യഥാര്‍ഥ കളക്ഷന്‍ കണക്കുകള്‍ താന്‍ പറയാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ആളുകള്‍ പലതും പറയാമെങ്കിലും സത്യം സത്യമായി നില്‍ക്കുമെന്നും. അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് ഈ വാരാന്ത്യത്തിലാണ്.
ALSO READ : ഗോൾഡൺ സാരിയിൽ ട്രഡീഷണലായി മൻസി; വിവാഹചിത്രങ്ങൾ വൈറൽ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ