വിസ്മയയുടെ സുഹൃത്തായ അരുണിമയാണ് ഈ കത്ത് സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചത്.
സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവം സമൂഹത്തിന്റെ വിവിധ കോണുകളിൽ ചർച്ചാ വിഷയം ആയിരിക്കുകയാണ്. സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വീണ്ടും ചർച്ചയായി. ഇപ്പോഴിതാ ഒരിക്കൽ വിസ്മയ തനിക്കെഴുതിയ കത്തിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ കാളിദാസ് ജയറാം.
വളരെയധികം വേദനയോടെയാണ് കാളിദാസ് ഇക്കാര്യം അറിയിച്ചത്. ‘പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!’, എന്നാണ് താരം കുറിച്ചത്.
വിസ്മയയുടെ വിയോഗത്തിൽ താൻ അതീവ ദുഃഖിതനാണെന്നും കാളിദാസ് കുറിച്ചു. ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്ന കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത് വെറുമൊരു ഹാഷ്ടാഗായി മാത്രം ഒതുങ്ങാതെ, നമ്മുടെ പെൺക്കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും കാളിദാസ് കുറിക്കുന്നു.
വിസ്മയയുടെ സുഹൃത്തായ അരുണിമയാണ് ഈ കത്ത് സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചത്. കോളജിൽ വാലന്റൈൻ ദിനത്തിൽ നടത്തിയ പ്രണയലേഖന മത്സരത്തിൽ പങ്കെടുത്തതും കാളിദാസിനായി വിസ്മയ കത്ത് എഴുതിയ കാര്യങ്ങളുമാണ് അരുണിമ പറഞ്ഞത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona