
നൂറ്റിയിരുപതില്‍പരം സെന്ററുകളുമായി മൂന്നാം വാരവും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ബേസില്‍ ജോസഫ് നായകനായ 'പാല്‍തു ജാന്‍വര്‍' എന്ന ചിത്രം. പടത്തിന്റെ അവസാനം കുന്നിറങ്ങി വരുമ്പോള്‍ ബേസില്‍ പറയുന്നുണ്ട് എല്ലാ ജീവനും ഓരോ നിധിയാണെന്ന്. സിനിമ വരച്ചുകാണിക്കുന്ന ചിത്രവും ഇതു തന്നെയാണ്. കുടുംബസമേതം ആസ്വദിച്ചു കണ്ടിരിക്കാവുന്ന ഒരു ഫീല്‍ഗുഡ് ചിത്രം. പടം കണ്ടിറങ്ങിയപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞുവെന്നാണ് പലരും പ്രതികരിച്ചത്.
പല രംഗങ്ങളും മനസ്സ് നിറച്ചുവെന്നും ഓരോ കഥാപാത്രങ്ങളും വളരെ പരിചിതരായ ആരൊക്കെയോ ആയി തോന്നിയെന്നും പ്രേക്ഷകര്‍ പലരും പ്രതികരിച്ചു. കുടിയാന്‍മല എന്ന തടി നാടന്‍ ഗ്രാമവും അവിടുത്തെ പച്ചയായ മനുഷ്യരും അവിടേക്ക് മൃഗാശുപത്രിയിലെ ലൈഫ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടറായി വരുന്ന 'പ്രസൂണ്‍' എന്ന കഥാപാത്രവും പ്രസൂണിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളുമൊക്കെയായാണ് സിനിമ മുന്നോട്ടു പോകുന്നത്.
ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരെയാണ് ചിത്രം കൂടുതലായി ആകര്‍ഷിച്ചത് എന്നും പ്രതികരണങ്ങളിലുണ്ട്. മൃഗങ്ങളുമായി അഭേദ്യബന്ധമുള്ള അനേകം മനുഷ്യരുണ്ട്. പശുവിനെ കറന്നും ആടിനെ മേയിച്ചും കോഴിയെ വളര്‍ത്തിയുമൊക്കെ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നവര്‍. ഇങ്ങനെയുള്ള മനുഷ്യര്‍ക്ക് തങ്ങള്‍ വളര്‍ത്തുന്ന മൃഗങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടാകും. വീട്ടിലെ ഒരംഗത്തെപ്പോലെയാകും ഇവര്‍ മൃഗങ്ങളെ പരിപാലിക്കുക. പേരിട്ടു വിളിച്ചും അസുഖം വന്നാല്‍ ചികിത്സ നല്‍കിയും മൃഗങ്ങളെ പൊന്നുപോലെ വളര്‍ത്തുന്ന ഇങ്ങനെയുള്ളവര്‍ക്ക് 'പാല്‍തൂ ജാന്‍വര്‍' സ്വന്തം കഥ തന്നെയായിരിക്കും. അതുപോലെതന്നെ ആഗ്രഹങ്ങളും പാഷനും വിട്ടെറിഞ്ഞ് ഉത്തരവാദിത്വങ്ങള്‍ ചുമലിലേറ്റേണ്ടി വന്നിട്ടുള്ള വലിയൊരു വിഭാഗത്തിനും ഈ സിനിമ അതിജീവനത്തിന്റെ ഭാഗമായി. മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ ഇഷ്ടമില്ലാത്ത ജോലിയില്‍ പിടിച്ചു നില്‍ക്കേണ്ടി വന്നവര്‍, 'പ്രസൂണി'നൊപ്പം പ്രതിസന്ധിഘട്ടങ്ങളില്‍ തീര്‍ത്തും നിസ്സഹായരായി. 'പ്രസൂണി'ന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും ഫോണിലൂടെ പരിഹാരവുമായി എത്തുന്ന 'സ്റ്റെഫി' എന്നൊരു കഥാപാത്രമുണ്ട് ചിത്രത്തില്‍. ചിത്രം തിയേറ്ററുകളില്‍ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ പ്രശ്‌നങ്ങളില്‍ കൈത്താങ്ങാകുന്ന സൗഹൃദം കൂടുതല്‍ ചര്‍ച്ചയാകുന്നുണ്ട്. ശ്രുതി സുരേഷ് വളരെ ഭംഗിയായി കൈകാര്യം ചെയ്‍ത വേഷമാണ് 'സ്റ്റെഫി'യുടേത്.
സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റ് വേഷങ്ങള്‍ ഇന്ദ്രന്‍സിന്റെ പഞ്ചായത്ത് മെമ്പറും ഷമ്മി തിലകന്റെ 'ഡോ. സുനില്‍ ഐസക്കു'മാണ്. 'ആണോ കുട്ടാ', എന്ന ഇന്ദ്രന്‍സിന്റെ ഡയലോഗ് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തിലകനെ അനുസ്‍മിരിപ്പിച്ച് തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച ഷമ്മി തിലകന്റെ 'എവരിതിംഗ് ഈസ് ഓക്കേ' എന്ന ഡയലോഗും ഹിറ്റായിക്കഴിഞ്ഞു. കര്‍ഷകനായ 'ഡേവിസാ'യി എത്തിയ ജോണി ആന്റണി അഭിനയത്തിനു പകരം ജീവിക്കുക തന്നെയായിരുന്നു. നവാഗത സംവിധായകനായ സംഗീത് പി രാജന്റെ കൈകളില്‍ അതിഭദ്രമായ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ തെളിവാണ് മൂന്നാം വാരവും നിറഞ്ഞോടുന്ന തിയേറ്ററുകള്‍.
Read More : ഇത് 'ക്യാപ്റ്റൻ മില്ലെറി'ലെ ലുക്കോ?, ധനുഷിന്റെ ഫോട്ടോ പങ്കുവെച്ച് സംവിധായകനും