
ബോളിവുഡിന്‍റെ ഈ വര്‍ഷത്തെ ആശ്വാസ ജയങ്ങളിലൊന്നാണ് ബ്രഹ്മാസ്ത്ര. കൊവിഡിനു ശേഷം നേരിട്ട വന്‍ തകര്‍ച്ചയില്‍ അക്ഷയ് കുമാര്‍ അടക്കമുള്ള സീനിയര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും കടപുഴകിയപ്പോള്‍ രണ്‍ബീര്‍ കപൂര്‍ നായകനായ ബ്രഹ്‍മാസ്ത്ര തിയറ്ററുകളില്‍ വിജയമായിരുന്നു. സെപ്റ്റംബര്‍ 9 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം 25 ദിനങ്ങളില്‍ നേടിയത് 425 കോടി ആയിരുന്നു. ഇപ്പോഴിതാ തിയറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ചിത്രം ഒടിടി പ്ലാറ്റ്ഫോമിലെ റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 4 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.
ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും അയന്‍ മുഖര്‍ജിയാണ്. ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട സവിശേഷമായ ഒരു ഫ്രാഞ്ചൈസിയാണ് അയന്‍ മുഖര്‍ജി വിഭാവനം ചെയ്യുന്നത്. അതിന്‍റെ തുടക്കമായിരുന്നു ബ്രഹ്‍മാസ്ത്ര.
അസ്ത്രാവേഴ്സ് ഫ്രാഞ്ചൈസിയെക്കുറിച്ച് അയന്‍ മുഖര്‍ജി പറഞ്ഞത്
ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ച് സൃഷ്ടിക്കുന്ന സിനിമാ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്. വാനരാസ്ത്ര, നന്ദി അസ്ത്ര, പ്രഭാസ്ത്ര, ജലാസ്ത്ര, പവനാസ്ത്ര, ബ്രഹ്‍മാസ്ത്ര എന്നിങ്ങനെയാണ് ആ അസ്ത്രവേഴ്സ്. ഇതിലെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1- ശിവ. ഹിമാലയന്‍ താഴ്വരയില്‍ ധ്യാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുകൂട്ടം യോഗികളില്‍ നിന്നാണ് ഈ ഫ്രാഞ്ചൈസിയുടെ തുടക്കം. യോഗികളുടെ ധ്യാനത്തില്‍ സന്തുഷ്ടരായ ദേവകളുടെ സമ്മാനമായാണ് വിവിധ അസ്ത്രങ്ങള്‍ ലോകര്‍ക്ക് ലഭിക്കുന്നത്. പഞ്ചഭൂതങ്ങളെ അധികരിച്ചുള്ളതാണ് ഈ അസ്ത്രങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തിയേറിയതാണ് ബ്രഹ്‍മാസ്ത്ര. ഈ അസ്ത്രങ്ങളുടെ സംരക്ഷകരുടെ സമൂഹമാണ് ബ്രഹ്‍മാഞ്ജ്. സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യ സമൂഹം കൂടിയാണ് ഇത്. മാറിയ ലോകത്തും ഈ ബ്രഹ്‍മാഞ്ജ് ഇന്നും നിലനില്‍ക്കുന്നുവെന്നാണ് ഈ ഫ്രാഞ്ചൈസി പറയുന്നത്. ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1 ശിവയില്‍ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുന്ന നായകന്‍ സ്വയമേവ ഒരു അസ്ത്രമാണ്.
ALSO READ : 'റോഷാക്കി'നു ശേഷം വീണ്ടും ഞെട്ടിക്കാന്‍ മമ്മൂട്ടി, ജ്യോതികയ്‍ക്കൊപ്പം 'കാതല്‍'
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ