
ഇംഗ്ലീഷ് പഠിക്കണം, ഒരു ലിഗ്വിസ്റ്റാകണം, ജപ്പാൻകാരി കെയ്കോ നകഹാര അച്ഛനോടും അമ്മയോടും പറഞ്ഞു. അവളുടെ ആഗ്രഹത്തോടൊപ്പം നിന്ന കുടുംബത്തിന്‍റെ പിന്തുണയോടെ കെയ്കോ അമേരിക്കയിലെത്തി. പക്ഷേ അവള്‍ ഏറെ നാളായി ഉള്ളിൽ കൊണ്ടുനടന്ന പാഷൻ പിന്തുടരാൻ തീരുമാനിച്ചുറപ്പിച്ചായിരുന്നു അവിടെ എത്തിയത്. സിനിമ പഠിക്കാനായി കാലിഫോർണിയയിലെ സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. തന്‍റെ സ്വപ്നങ്ങള്‍ക്ക് പിറകെയുള്ള കെയ്കോയുടെ യാത്രയുടെ തുടക്കം അതായിരുന്നു.
സംവിധാനമോ ക്യാമറയോ സ്ക്രിപ്റ്റോ, സിനിമയുടെ ഏത് മേഖല തിരഞ്ഞെടുക്കണം എന്നതായിരുന്നു പിന്നീടുള്ള ചോദ്യം. പഠനത്തിന്‍റെ ഭാഗമായി ഫിലിം ക്യാമറ തോളിൽ എടുത്ത വെച്ച നിമിഷം അവള്‍ ഉറപ്പിച്ചു, ഇതാണ് ഇനി എന്‍റെ കരിയർ. ആ ദൃഢനിശ്ചയം സഫലമാക്കുന്നതായിരുന്നു പിന്നീട് അവളുടെ യാത്രകള്‍. ഏതാനും ഹോളിവുഡ് സിനിമകളിലൂടെ സഹായിയായി തുടങ്ങിയ കെയ്കോ സ്വതന്ത്രമായി ഛായാഗ്രഹണം നിർവ്വഹിച്ച ആദ്യ ചിത്രമായിരുന്നു പ്രിയങ്ക ചോപ്ര നായികയായ 'മേരി കോം'. സിനിമയുടെ വൻ വിജയത്തോടെ പിന്നീട് ബോളിവുഡിൽ നിരവധി ബിഗ് ബജറ്റ് സിനിമകളായിരുന്നു അവളെ തേടിയെത്തിയത്. അജയ് ദേവ്‍ഗണിന്‍റെ 'തൻഹാജി' അടക്കമുള്ള ഒട്ടേറെ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച കെയ്കോ ഇപ്പോഴിതാ മലയാളത്തിൽ എത്താനൊരുങ്ങുകയാണ്. കെയ്കോ നകഹാര ഛായാഗ്രഹണം നിർവ്വഹിച്ച ആദ്യ മലയാള സിനിമയായി തിയേറ്ററുകളിലെത്തുകയാണ് ബോംബെ മലയാളിയായ സജീദ് എ ആദ്യമായി സംവിധാനം ചെയ്യുന്ന സൂപ്പർ നാച്ചുറൽ ഹൊറർ ത്രില്ലറായ 'വടക്കൻ'. മാർച്ച് 7നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. തെന്നിന്ത്യൻ താരങ്ങളായ കിഷോർ, ശ്രുതി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
തനേഗാഷിമ ദ്വീപിൽ നിന്ന് സിനിമയിലേക്ക്
ജപ്പാനിലെ തനേഗാഷിമ എന്ന ചെറിയൊരു ദ്വീപിലാണ് കെയ്കോ നകഹാരയുടെ ജനനം. 57 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുള്ള ആ ദ്വീപിലെ ജനസംഖ്യ കേവലം 33,000 മാത്രമാണ്. അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം. ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്സിലെ ഉദ്വേഗസ്ഥനായിരുന്നു കെയ്കോയുടെ അച്ഛൻ. ഒരു സഹോദരനും സഹോദരിയും കെയ്കോയ്ക്കുണ്ട്. ഡിഫൻസിലായിരുന്ന അച്ഛന്‍റെ ജോലിയുടെ സ്വഭാവം മൂലം ജപ്പാനിൽ പലയിടങ്ങളിൽ മാറി മാറിയായിരുന്നു കെയ്കോയുടെ കുടുംബം താമസിച്ചിരുന്നത്. അതിനാൽ തന്നെ യാത്രകളെ കെയ്കോ ഏറെ സ്നേഹിച്ചു. പുതിയ പുതിയ ആളുകള്‍, സംസ്കാരങ്ങള്‍, അനുഭവങ്ങള്‍ തുടങ്ങിയവയിലേക്കെത്താൻ അവളുടെ മനസ്സ് ആഗ്രഹിച്ചു.
പ്രിയങ്ക ചോപ്രയും മേരി കോമും
സാൻ ഡീഗോ യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ശേഷം ലോസാഞ്ചലസിൽ എട്ട് വർഷം ഹോളിവുഡ് സിനിമകൾക്കൊപ്പം പ്രവർത്തിച്ചിരുന്നു കെയ്കോ. മേരി കോം ചെയ്യാൻ മുംബൈയിലേക്ക് എത്തിച്ചേർന്നപ്പോള്‍ അതിനാൽ തന്നെ ഒരു കൾച്ചറൽ ഷോക്ക് അനുഭവപ്പെട്ടിരുന്നു. സ്പൈസിയായ ഇന്ത്യ ഭക്ഷണത്തോടുള്ള പേടി മൂലം ബനാനയും കുക്കീസും മാത്രമായിരുന്നു മിക്ക ദിവസങ്ങളിലും ഭക്ഷണം. പക്ഷേ തന്‍റെ പാഷനായ സിനിമാറ്റോഗ്രഫി ഏറെ എൻജോയ് ചെയ്തിരുന്നു കെയ്കോ.
മേരി കോം സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പായിരുന്നു ഒഫീഷ്യൽ ക്യാമറ ചെയ്യുന്നത് കെയ്കോ ആണെന്നത് സംബന്ധിച്ച തീരുമാനമായത്. ഇത് അവർക്ക് വലിയ വെല്ലുവിളിയായിരുന്നു ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നീട്. സ്ക്രിപ്റ്റൊക്കെ വായിച്ച് സീൻ പ്രിപ്പയർ ചെയ്യുന്ന തിരക്കായിരുന്നു പിന്നീട്. സിനിമയുടെ ഷൂട്ടിന്‍റെ സമയങ്ങളിലാണ് പ്രിയങ്ക ചോപ്രയുമായി അവര്‍ ഏറെ പരിചയമായത്. പിന്നീട് അവർ തമ്മിലുള്ള ആത്മബന്ധം വലുതാകുകയായിരുന്നു.
സിനിമാ മേഖലയിൽ തന്നെ ഏറ്റവും സ്വാധീനിച്ചയാള്‍ റോജർ ഡിക്കൻസ് ആണെന്നാണ് കെയ്കോ പറയുന്നത്. പിന്നെ ജപ്പാനിലെ ഒരു വനിതാ സിനിമാറ്റോഗ്രാഫറും. 70 വയസ്സുള്ള അവർ ഇപ്പോഴും ബിഗ് ബജറ്റ് ജാപ്പനീസ് സിനിമകള്‍ ഒരുക്കുന്നുണ്ട്. അവരും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇപ്പോൾ കെയ്കോയ്ക്ക് 47 വയസ്സായി. 20 വർഷത്തോളമായി സിനിമാറ്റോഗ്രഫി മേഖലയിലുണ്ട്. ഈ കരിയർ തുടങ്ങിയ ശേഷം അവർ കൂടുതലും ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ ഭാഗമായിരുന്നു. ആദ്യമായി ഒരു ജപ്പാൻ സിനിമയ്ക്കുവേണ്ടി ഇപ്പോൾ വർക്ക് ചെയ്യാൻ ഒരുങ്ങുകയുമാണവർ. ആദ്യമായി ഹോം കൺട്രിയിൽ ഒരു സിനിമയുടെ ഭാഗമാകുന്നതിന്‍റെ ത്രില്ലുമാണവർ.
കള്ളം പറഞ്ഞ് അമേരിക്കയിലേക്ക്
ചെറുപ്പം മുതൽ കണ്ട സിനിമകളാണ് തനിക്കുള്ളിൽ ഇത്തരത്തിലൊരു പാഷൻ കൊണ്ടുവന്നത് എന്ന് കെയ്കോ ഓർക്കുന്നു. പക്ഷേ ഒരു ഫിലിം മേക്കറാകാൻ എന്ത് ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു. വീട്ടിൽ ആർക്കും സിനിമയുമായി ബന്ധമില്ലല്ലോ. അങ്ങനെയാണ് ഒടുവിൽ എങ്ങനെയെങ്കിലും അമേരിക്കയിൽ എത്തണമെന്ന ചിന്തയുണർന്നത്. വീട്ടുകാരേയും കൂട്ടുകാരേയും ഒക്കെ പിരിഞ്ഞ് പോകണമെന്നത് കുറച്ച് വിഷമിപ്പിച്ചിരുന്നുവെങ്കിലും ആഗ്രഹങ്ങള്‍ നേടിയെടുക്കാൻ തന്നെ കെയ്കോ ഉറപ്പിക്കുകയായിരുന്നു. തന്‍റെ സ്വപ്നം വീട്ടിൽ പറഞ്ഞാൽ ശരിയാവില്ലെന്ന തോന്നലാണ് ഒരു ലിഗ്വിസ്റ്റ് ആകണമെന്നും ട്രാൻസലേറ്റർ ആയി മാറണമെന്നും അതിനായി ഇംഗ്ലീഷ് പഠിക്കണമെന്നുമൊക്കെ പറഞ്ഞ് അമേരിക്കയിൽ പോകാൻ തീരുമാനിച്ചത്. താൻ ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകയായ മേരി കോം സിനിമയുടെ റിലീസിന്‍റെ സമയത്താണ് താൻ ഒരു സിനിമാക്കാരിയാണെന്ന് വീട്ടുകാരെ കെയ്കോ അറിയിച്ചത്.
ഫിലം മേക്കിംഗാണ് കെയ്കോയുടെ പാഷൻ. അത് കഴിഞ്ഞാൽ ഫാമിലിക്കാണ് പ്രയോരിറ്റി. ഒരു മകനുണ്ട്, കുറച്ച് ഫ്രണ്ട്സ് ഉണ്ട്. സോഷ്യൽമീഡിയ പേഴ്സൺ അല്ല, ഇൻസ്റ്റഗ്രാമിലും മറ്റും സമയം കളയാനില്ല, ലൈഫ് എൻജോയ് ചെയ്യുന്നു, ഇപ്പോൾ നയിക്കുന്നത് പീസ്ഫുൾ ലൈഫാണ് എന്നാണ് കെയ്കോയുടെ പക്ഷം.
വടക്കൻ എന്ന വിസ്മയത്തോടൊപ്പം
കേരളത്തിൽ 'വടക്കൻ' സിനിമയുടെ ഷൂട്ടിനോട് അനുബന്ധിച്ചാണ് കെയ്കോ ആദ്യമായി വന്നത്. സിനിമയുടെ പ്രധാന ലൊക്കേഷനായ വാഗമണിന്‍റെ മനോഹാരിതയെ കുറിച്ച് പറയുമ്പോള്‍ കെയ്കോയ്ക് നൂറ് നാവാണ്. 20 വർഷത്തെ കരിയറിൽ താൻ കണ്ട ഏറ്റവും മികച്ച ലൊക്കേഷൻ ഇതാണെന്നാണ് അവർ പറയുന്നത്. ഇത്രയും നാളത്തെ കരിയറിൽ താൻ കണ്ട മികച്ച സംവിധായകൻ വടക്കൻ സിനിമയുടെ സംവിധായകനായ സജീദ് ആണെന്നും അവരുടെ വാക്കുകള്‍. കേരളത്തിലെ ഭക്ഷണം ഏറെ ആസ്വദിച്ചു, സിനിമാലോകത്ത് എത്തിയിട്ട് ആദ്യമായി ക്രൂവിനോടൊപ്പം താൻ ഭക്ഷണം കഴിച്ചത് ഇവിടെ വന്നപ്പോഴാണെന്നും അവർ ഓർക്കുന്നു. വടക്കന് വേണ്ടി ഇൻഫ്രാറെഡ് ക്യാമറും ലൈറ്റിംഗും ഉപയോഗിച്ചുള്ള ഷൂട്ടിംഗ് പുതിയൊരു അനുഭവമായിരുന്നുവെന്നും കെയ്കോ പറയുന്നു. ഇതുവരെ ചെയ്ത സിനിമകളിൽ വടക്കന്‍റേത് ചലഞ്ചിംഗ് സിനിമാറ്റോഗ്രഫിയായിരുന്നുവെന്നാണ് കെയ്കോയ്ക്ക് പറയാനുള്ളത്.
'വടക്കനി'ലെ അഭിനേതാക്കളായ കിഷോർ, ശ്രുതി എന്നിവരുടെ പ്രകടനം ഏറെ ആസ്വദിച്ചിരുന്നുവെന്ന് കെയ്കോ. ഒരു പാറയിടുക്കിൽ ഒരു ചൂട്ട് കത്തിച്ചുള്ള അരണ്ട വെളിച്ചത്തിൽ കിഷോർ നഗ്നപാദനായി ചുവടുവയ്ക്കുന്ന രംഗം ഷൂട്ട് ചെയ്തിരുന്നു. തീയുടെ ചൂടും പുകയുമൊക്കെയായി ഒരു പ്രത്യേക സാഹചര്യമായിരുന്നു. ക്യാമറ ചെയ്യുന്ന ഞാൻ മാസ്ക് ധരിച്ചിരുന്നു. പക്ഷേ കിഷോറിന് അത് പറ്റില്ലല്ലോ, അദ്ദേഹത്തിന്‍റെ ഡെഡിക്കേഷൻ അസാധ്യമായിരുന്നു. അതുപോലെ ശ്രുതിയുടെ പെർഫോമൻസും സമാനതകളില്ലാത്തതായിരുന്നുവെന്ന് കെയ്കോയുടെ വാക്കുകള്‍.
ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്‍ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് 'വടക്കൻ' ഒരുക്കിയിരിക്കുന്നത്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ഉണ്ണി ആറിന്‍റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകുന്നു. ആഗോളതലത്തിൽ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനം 'വടക്കനി'ൽ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്‍റെ വിഎഫ്എക്സ് ഒരുക്കുന്നത്.
കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിൻ ഫിലിപ്പ്, മാലാ പാർവ്വതി, രവി വെങ്കട്ടരാമൻ, ഗാർഗി ആനന്ദൻ, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കർ, ആര്യൻ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിറാജ് നാസർ, രേവതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.
ഛായാഗ്രഹണം: കെയ്കോ നകഹാര ജെഎസ്സി, അഡീഷണൽ സിനിമാറ്റോഗ്രഫി: ഫിന്നിഷ് ഡിപി ലിനസ് ഒട്സാമോ, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, അരുണാവ് ദത്ത, റീ റെക്കോർഡിംഗ് മിക്സേഴ്സ്: റസൂൽ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, റോബിൻ കുട്ടി, ടീസർ സൌണ്ട്സ്കേപ്പ്: റസൂൽ പൂക്കുട്ടി, ബിജിബാൽ, രചയിതാവ്: ഉണ്ണി ആർ, എഡിറ്റർ: സൂരജ് ഇ. എസ്, സംഗീതസംവിധായകൻ: ബിജിബാൽ, വരികൾ: ബി.കെ ഹരിനാരായണൻ, ഷെല്ലി, എംസി കൂപ്പർ, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവ, കോസ്റ്റ്യൂം ഡിസൈനർ: ഖ്യതി ലഖോട്ടിയ, അരുൺ മനോഹർ, മേക്കപ്പ്: നരസിംഹ സ്വാമി, ഹെയർ സ്റ്റൈലിസ്റ്റ്: ഉണ്ണിമോൾ, ചന്ദ്രിക, ആക്ഷൻ ഡയറക്ടർ: മാഫിയ ശശി, അഷ്റഫ് ഗുരുകുൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സ്ലീബ വർഗീസ്, സുശീൽ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒട്ടാത്തിക്കൽ, കൊറിയോഗ്രാഫി: മധു ഗോപിനാഥ്, വൈക്കം സജീവ്, ലൈൻ പ്രൊഡ്യൂസേഴ്സ്: ഫ്രാങ്കി ഫിലിം & ടിവി ഒവൈ, ഓൾ ടൈം ഫിലിം, വിഎഫ്എക്സ്: ഫ്രോസ്റ്റ് എഫ്എക്സ് (എസ്റ്റോണിയ) ഐവിഎഫ്എക്സ്, കോക്കനട്ട് ബഞ്ച് ക്രിയേഷൻസ് & ഗ്രേമാറ്റർ (ഇന്ത്യ), കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്ക്ൽ, ഡി സ്റ്റുഡിയോ പ്രൈം ഫോക്കസ് ലിമിറ്റഡ്, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ശിവകുമാർ രാഘവ്, പബ്ലിക് റിലേഷൻസ്: അതിര ദിൽജിത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, ഓഡിയോ ലേബൽ: ഓഫ്ബീറ്റ് മ്യൂസിക്, സ്റ്റിൽസ്: ശ്രീജിത് ചെട്ടിപ്പാടി, കേരള ഡിസ്ട്രിബ്യൂഷൻ: ഡ്രീം ബിഗ് ഫിലിംസ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ