
ലൈംഗികാതിക്രമ കേസിലെ പ്രതിയായ നടൻ സിദ്ദിഖിന് ഹൈദരാബാദിൽ ഷൂട്ടിംഗിന് പോകാൻ അനുമതി. നിര്‍മ്മാതാക്കളായ ഡ്രീം ഫാര്‍മേഴ്സ് നിര്‍മ്മിക്കുന്ന ഒരു ചിത്രത്തിന്‍റെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുക്കാനാണ് അനുമതി. ജൂലൈ 15 വരെയാണ് ഷൂട്ടിംഗ്. ചിത്രീകരണത്തിന് പോകാനായി നേരത്തെ അനുവദിക്കപ്പെട്ടിരുന്ന സമയം ജൂണില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് സമയം നീട്ടിക്കിട്ടുവാനായി കോടതിയിൽ അപേക്ഷ നൽകുകയും ഇത് അനുവദിക്കപ്പെടുകയും ചെയ്തത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ടാനിയ മറിയം ജോസിൻ്റേതാണ് ഉത്തരവ്.
സുപ്രീം കോടതി അനുവധിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരം പ്രതി സിദ്ദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയിരുന്നു. ഈ ഉപാധിയാണ് കോടതി പ്രതിയുടെ ജോലി ആവശ്യങ്ങൾക്കായി ഇളവ് നൽകിയത്. താന്‍ കൂടി അഭിനയിച്ച ദൃശ്യം 3 എന്ന സിനിമയുടെ ഖത്തറില്‍ നടന്ന പ്രൊമോഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ കോടതി മെയ് മാസത്തില്‍ അനുമതി നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവനടിയാണ് പരാതിക്കാരി. 2016 ജനുവരി 28 ന് തന്നെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയായ നടിയുമായി ഹോട്ടലിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ