
കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പ്രമുഖ സിനിമ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദും 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംഭവത്തിൽ വിശദമായ തുടരന്വേഷണം നടത്തുമെന്ന് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ കെപി പ്രമോദ്. സംവിധായകര്‍ക്ക് കഞ്ചാവ് എത്തിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷിച്ച് അയാളെ കണ്ടെത്തുമെന്നും പ്രമോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിതരണം ചെയ്തയാളെ കേന്ദ്രീകരിച്ച് അടക്കം വിശദമായ അന്വേഷണം നടത്തും. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് എറണാകുളം ഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധനയെന്നും സംവിധായകരടക്കം മൂന്നുപേരാണ് ഫ്ലാറ്റിലുണ്ടായിരുന്നതെന്നും കഞ്ചാവ് ഉപയോഗിക്കാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയതെന്നും പ്രമോദ് പറഞ്ഞു.
Readmore: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം 3 പേര്‍ അറസ്റ്റിൽ; പിടിയിലായത് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും
തുടര്‍ന്ന് നിയമപരമായി കഞ്ചാവ് പിടിച്ചെടുക്കുകയും കസ്റ്റഡിയിലെടുത്ത് എക്സൈസ് ഓഫീസിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷമാണ് ജാമ്യത്തിൽ വിട്ടത്. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. 1.6 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ജാമ്യം നൽകാവുന്ന കേസായതിനാലാണ് വിട്ടയച്ചതെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ കെപി പ്രമോദ് പറഞ്ഞു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. സിനിമക്കാരല്ല, ഏതുമേഖലയിലായാലും ലഹരി ഉപയോഗം തെറ്റാണ്. അതിനെതിരെ എക്സൈസ് എല്ലാമേഖലയിലും ശക്തമായ പരിശോധന തുടരും. ഇപ്പോള്‍ ഹൈബ്രിഡ് കഞ്ചാവ് ഇവിടെ വ്യാപകമാകുന്നുണ്ട്. അത് നാടിന് വളരെ ദോഷം ചെയ്യുന്നതാണ്. വിദേശത്തുനിന്നടക്കമാണ് ഹൈബ്രിഡ് കഞ്ചാവ് എത്തുന്നത്. ഉറവിടം കണ്ടെത്താനുള്ള നടപടി സ്വീകരിക്കുമെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.