
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ഥിയായിരുന്നു ഡോ. രജിത് കുമാര്‍. വലിയ പ്രേക്ഷക പിന്തുണ ഷോയിലൂടെ സ്വന്തമാക്കിയെങ്കിലും സഹമത്സരാര്‍ഥിയായ രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ചതിന് ഡോ. രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ബിഗ് ബോസിന് ശേഷം ചില സിനിമകളിലൂം രജിത് കുമാര്‍ ഭാഗമായി. ബിഗ് ബോസിന് മുമ്പും ശേഷവും തനിക്ക് എങ്ങനെയാണെന്ന് വ്യക്തമാക്കി സുല്‍ത്താൻ വേവ് എന്ന യുട്യൂബ് ചാനലിന് ഡോ. രജിത് കുമാര്‍ നല്‍കിയ അഭിമുഖം ശ്രദ്ധയാകര്‍ഷിക്കുകയാണ്.
'ചാട്ടൂളി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താനെന്ന് ഡോ. രജിത് കുമാര്‍ പറയുന്നു. കോടിക്കണക്കിന് ആളുകളുടെ കുടുംബത്തിലും ഹൃദയത്തിലും സ്ഥാനം ലഭിച്ചു എന്നതാണ് ബിഗ് ബോസിന് ശേഷം ലഭിച്ച പ്രധാന സന്തോഷം എന്ന് രജിത് കുമാര്‍ പറയുന്നു. തനിക്ക് നഷ്‍ടം എന്തെന്ന് വെച്ചാല്‍ കൊറോണ വന്നതിനെ തുടര്‍ന്നുള്ളതാണെന്ന് ഡോ. രജിത് കുമാര്‍ പറയുന്നു. കൊറോണ വന്ന കാലം ആയതിനാല്‍ എയര്‍പോര്‍ട്ടില്‍ താൻ വന്ന് ഇറങ്ങിയപ്പോള്‍ ആളുകള്‍ സ്വീകരിക്കാൻ വന്നതില്‍ രണ്ട് കേസുകളാണ് തലയില്‍ കെട്ടിവെച്ച് തന്നത്.
ഒന്ന് അങ്കമാലി കോടതിയില്‍ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ കേസ്. ഞാനാണ് ആളുകളെ വിളിച്ചുകൂട്ടിയത് എന്നാണ് ഒരു കേസ്. ആ കേസില്‍ ഞാൻ തെറ്റ് ചെയ്‍തിട്ടില്ല എന്നതുകൊണ്ട് ഹൈക്കോടതിയില്‍ അത് തള്ളിക്കളയാൻ വേണ്ടി 25000 രൂപ കൊടുത്ത് ഞാൻ കേസ് ഫയല്‍ ചെയ്‍തു. രണ്ടാമത് എന്നെ കുറെ ആള്‍ക്കാര്‍ ഉമ്മ വെച്ചപ്പോള്‍ മനസിന് നന്മ ഉണ്ടെങ്കില്‍ കൊറോണ വരില്ലെന്ന് എന്തോ ഒരു വാക്ക് ഞാൻ പറഞ്ഞുപോയി. ആ തിരക്കില്‍ എന്താണ് കൊറോണ എന്നു പോലും വന്നിറങ്ങുമ്പോള്‍ അറിയില്ല. അത് കൊറോണ പടരാൻ കാരണമായെന്ന് പറഞ്ഞ് എറണാകുളം സെൻട്രല്‍ സ്റ്റേഷനില്‍ തിരുവനന്തപുരത്ത് ഉള്ള ഒരാള്‍ പരാതി നല്‍കി. അത് എറണാകുളും ജുഡിഷ്യല്‍ മജിസ്‍ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്‍തു. അത് തള്ളിക്കളയാൻ ഞാൻ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്‍തു.
ഒന്നാമത്തെ കേസില്‍ എന്നെ ശിക്ഷിച്ചു. എയര്‍പോര്‍ട്ടില്‍ ആളുകള്‍ കൂടിയതിന് എനിക്ക് ഹൈക്കോടതി ശിക്ഷ തന്നു. ഒന്നുങ്കില്‍ ഒരു ദിവസം ജയിലില്‍ തടവ് കിടക്കണം ഇല്ലേല്‍ 200 രൂപ ഫൈൻ അടക്കണം. അങ്കമാലിയില്‍ കോടതിയില്‍ ഞാൻ 200 രൂപ ഫൈൻ അടച്ചു. നെടുമ്പാശ്ശേരി പൊലീസ് എഴുതിയ വകുപ്പുകള്‍ എല്ലാം തള്ളിക്കളഞ്ഞിരുന്നു. അന്തിമ ഘട്ടത്തിലാണ് അടുത്ത കേസ് . ജാമ്യക്കാരില്ലാതെ ഇപ്പോള്‍ പാസ്‍പോര്‍ട്ട് എടുക്കാൻ പറ്റില്ല. ലാലേട്ടൻ രണ്ട് സിനിമയില്‍ അഭിനയിക്കാൻ എനിക്ക് അവസരം പറഞ്ഞിരുന്നു. എന്റെ വീട്ടില്‍ പതിനഞ്ചോളം സിനിമാക്കാര്‍ വന്ന് അവസരം പറഞ്ഞിരുന്നതാണ്. കൊറോണ വന്നതിനാല്‍ അതെല്ലാം പോയി. ജോലി ഞാൻ രാജിവെയ്‍ക്കുകയും ചെയ്‍തു. കൂടുതല്‍ പേര്‍ക്ക് സഹായം ചെയ്യാനാണ് തനിക്ക് താല്‍പര്യം എന്നും ഡോ. രജിത് കുമാര്‍ പറയുന്നു.
Read Mored: ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും