അതേ സമയം പ്രൊഡക്ഷന്‍ ഹൗസുമായി നേരത്തെ ഉണ്ടാക്കിയ കരാറാണ് ചിത്രം നേരത്തെ തീയറ്ററില്‍ എത്താന്‍ കാരണമായത് എന്നാണ് ലഭിക്കുന്ന വിവരം.
കൊച്ചി: ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയില്‍ എത്തി. നൂറോളം തീയറ്ററുകളില്‍ ചിത്രം ആളുകളെ ആകര്‍ഷിച്ച് പ്രദര്‍ശനം തുടരുമ്പോള്‍ തന്നെയാണ് ആമസോണ്‍ പ്രൈം വീഡിയോയില്‍ വ്യാഴാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ചിത്രം എത്തിയത്. അതേ സമയം ചിത്രത്തിന് ഇന്നും ആയിരക്കണക്കിന് തീയറ്റര്‍ ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
ആവേശം ആഗോളതലത്തില്‍ ആകെ 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. നിലവിലും ഫഫദ് നായകനായ ആവേശം തിയറ്ററുകളില്‍ ആളുകളെ നിറയ്‍ക്കുമ്പോഴാണ് ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനത്തിനെത്തുന്നു എന്ന പ്രഖ്യാപനം വന്‍ സര്‍പ്രൈസാണ് ഉണ്ടാക്കിയത്.
അതേ സമയം തീയറ്ററിലും ഒടിടിയിലും ഒരു പോലെ ആളുകളെ കയറ്റുന്ന ചിത്രമായി ആവേശം മാറുമോ എന്നാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്. ഹിന്ദിയില്‍ അവസാനം 12ത്ത് ഫെയില്‍ പോലുള്ള ചിത്രങ്ങളുടെ കാര്യത്തില്‍ ഇത്തരത്തില്‍ അപൂര്‍വ്വ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരത്തില്‍ ഒരു അത്ഭുതം ചിലപ്പോള്‍ പെര്‍ഫെക്ട് തീയറ്റര്‍ വൈബ് പടം എന്ന് വിശേഷിപ്പിക്കപ്പെട്ട ആവേശത്തിന്‍റെ കാര്യത്തിലും നടന്നേക്കാം.
അതേ സമയം പ്രൊഡക്ഷന്‍ ഹൗസുമായി നേരത്തെ ഉണ്ടാക്കിയ കരാറാണ് ചിത്രം നേരത്തെ തീയറ്ററില്‍ എത്താന്‍ കാരണമായത് എന്നാണ് ലഭിക്കുന്ന വിവരം. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.
ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‍നേക്ക് പ്ലാന്റ് എന്നിവരുമാണ്.
മലയാളി ഫ്രം ഇന്ത്യ കഥ മോഷണ ആരോപണം: 'പടം ചെയ്യാനിരുന്നത് മറ്റൊരാള്‍, പിഡിഎഫ് തുറന്ന് നോക്കിയില്ല'