
മുംബൈ: ഓം റൗട്ടിന്‍റെ സംവിധാനത്തില്‍ ആദിപുരുഷ് അടുത്ത വെള്ളിയാഴ്ച റിലീസ് ആകുകയാണ്. പ്രഭാസാണ് ചിത്രത്തില്‍ രാമനായി അഭിനയിക്കുമ്പോള്‍, സെയ്ഫ് അലി ഖാൻ രാവണനെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ മ്യൂസിക് ലോഞ്ചിംഗിലും പ്രമോഷനിലും ഉൾപ്പെടെ പ്രധാന അഭിനേതാക്കളായ പ്രഭാസും കൃതി സനനും നിറഞ്ഞ് നില്‍ക്കുന്നുണ്ട്. എന്നാല്‍ രാവണനായി ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്ന സെയ്ഫ് അലി ഖാനെ എവിടെയും കാണാനില്ല. എന്തായിരിക്കും ഇതിന് കാരണം എന്ന ചോദ്യം സിനിമ ലോകത്ത് ഉയരുകയാണ്.
പ്രമോഷണൽ ഇവന്റുകളിൽ മാത്രമല്ല. ചിത്രത്തിന്‍റെ പ്രമോഷന്‍ മെറ്റീരിയലുകളിലും സെയ്ഫിന്‍റെ അസാന്നിധ്യം ചര്‍ച്ചയാകുന്നുണ്ട്. ട്രെയിലറില്‍ തന്നെ സീതയെ അപഹരിക്കാന്‍ എത്തുന്ന മായ രാവണനായി മാത്രമാണ് സെയ്ഫ് പ്രത്യക്ഷപ്പെടുന്നത്.
എന്തുകൊണ്ടാണ് സെയ്ഫ് ആദിപുരുഷ് പ്രമോഷനുകളുടെ ഭാഗമാകാത്തതെന്ന് അടുത്തിടെ ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ചോദ്യം ഉന്നയിച്ചിട്ടുണ്ട്. സിനിമയുടെ പ്രമോഷനുകളുടെ ഭാഗമാകാതിരിക്കാൻ താരത്തെ പ്രേരിപ്പിച്ചേക്കാവുന്ന വിവിധ കാരണങ്ങള്‍ ഈ പോസ്റ്റില്‍ പലരും നിരത്തുന്നുണ്ട്.
ഇതില്‍ രസകരമായി കണ്ട ഒരു കമന്‍റ് ചിത്രം പരാജയപ്പെട്ടാല്‍ ഇതുകൊണ്ട് തന്നെ സെയ്ഫ് സുരക്ഷിതനാകും എന്നതാണ്. എന്നാല്‍ സിനിമയുടെ റിലീസിന് മുന്നോടിയായി വിവാദ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് സെയ്ഫിനെ തടയാനാണ് അദ്ദേഹത്തെ പ്രമോഷനില്‍ നിന്നും ഒഴിവാക്കിയത് എന്നാണ് ഒരു വാദം.
റെഡ്ഡിറ്റ് പോസ്റ്റില്‍ വന്ന ഒരു കമന്‍റില്‍ ഇങ്ങനെ പറയുന്നു. “ഒരുപക്ഷേ സെയ്ഫ് അലി ഖാന്‍ പലപ്പോഴും കാര്യങ്ങള്‍ തുറന്നു പറയുന്ന വ്യക്തിയാണ്. ഹംഷകൽസ്. സ്വന്തം മകൾ സാറ അഭിനയിച്ച ലവ് ആജ് കൽ 2 ഈ രണ്ട് ചിത്രങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്‍റെ തുറന്നു പറച്ചിലുകള്‍ വിവാദമായ ചരിത്രമുണ്ട്. അതിനാല്‍ ഇത്തരം ചോദ്യങ്ങളും വിവാദങ്ങളും ഒഴിവാക്കാനായിരിക്കും ഈ മാറിനില്‍ക്കല്‍".
അതേ സമയം ഓം റൗട്ട് തന്നെ സംവിധാനം ചെയ്ത താനാജി എന്ന ചിത്രത്തില്‍ വില്ലനായി മികച്ച പ്രകടനം സെയ്ഫ് നടത്തിയെന്നും. അന്നും പ്രമോഷന് അദ്ദേഹം വന്നിരുന്നില്ലെന്നും ചിലര്‍ ചൂണ്ടികാട്ടുന്നുണ്ട്. “സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ, സിനിമയിൽ രാവണനെ വ്യത്യസ്തമായിരിക്കുമെന്നും സെയ്ഫ് ഒരു അഭിമുഖം നൽകിയിരുന്നു. ഇത്തരം കാര്യങ്ങള്‍ വീണ്ടും പറയാന്‍ സാധ്യതയുള്ളതിനാല്‍, അദ്ദേഹത്തിനെ പ്രമോഷന് വിളിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാൻ നിർമ്മാതാക്കൾ ആഗ്രഹിച്ചിരിക്കില്ല" - എന്നാണ് മറ്റൊരാളുടെ കമന്‍റ്.
എന്നാല്‍ മതപരമായ ചില കാരണങ്ങളും ചിലര്‍ ഈ പോസ്റ്റില്‍ ഉന്നയിക്കുന്നുണ്ട്. സെയ്ഫിന്റെ മതപരമായ വിശ്വാസം സിനിമയുടെ പ്രമേയത്തിന് അനുയോജ്യമല്ലെന്നും ചിലർ പരസ്യമായി തന്നെ പറയുന്നുണ്ട്. ഒരാള്‍ എഴുതിയത് ഇങ്ങനെയാണ്, "ഈ സിനിമയുടെ പ്രമോഷന് അഭിനേതാക്കളെല്ലാം ജയ് ശ്രീ റാം പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്, സെയ്ഫ് അത് പറഞ്ഞില്ലെങ്കില്‍ അത് വിവാദത്തിലേക്ക് നയിക്കും." സിനിമ വിജയകരമാക്കാന്‍ നോക്കുന്ന പ്രതിച്ഛായയെ ഇത് മോശപ്പെടുത്തിയേക്കും മറ്റൊരാൾ അഭിപ്രായപ്പെട്ടു.
അതേ സമയം ആദ്യത്തെ ടീസറില്‍ വന്നപോലെ ഒരു ലുക്ക് അല്ല രാവണന് പിന്നീട് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. അതിനാല്‍ ആ ലുക്ക് സ്പോയിലര്‍ ആകാതിരിക്കാനാണ് സെയ്ഫിനെ മാറ്റിനിര്‍ത്തുന്നത് എന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
മുഖത്ത് മീശവെച്ച ഈ ശ്രീരാമൻ ഏതാണ് ?; പ്രഭാസിനെ ട്രോളി നടി, വിമർശനവുമായി ആരാധകർ
ആദിപുരുഷിലെ സീതയായ കൃതിക്കെതിരെ 'പഴയ സീത' ദീപിക ചിഖ്ലിയ