സിനിമാറ്റോഗ്രാഫ് ആക്ട് 2021 നടപ്പാക്കുന്നതില്‍ നിന്ന് പിന്തിരിയണം; നിയമഭേദഗതിയില്‍ ആശങ്കയെന്ന് ഫെഫ്‍ക

By Web TeamFirst Published Jun 21, 2021, 12:29 PM IST
Highlights

സെർസ൪ ബോർഡ് സ൪ട്ടിഫിക്കറ്റ് കിട്ടിയ ശേഷം കേന്ദ്ര സ൪ക്കാരിന് ഉള്ളടക്കം പുനപരിശോധിക്കാന്‍ അനുമതി നല്‍കുന്നത് ചലച്ചിത്ര പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്നാണ് വിമര്‍ശനം.

കൊച്ചി: സിനിമാ നിയമങ്ങള്‍ പരിഷ്‍കരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍. നിയമഭേദഗതിയിൽ വലിയ ആശങ്കയെന്ന് ഫെഫ്ക പ്രതികരിച്ചു. സിനിമാറ്റോഗ്രാഫ് ആക്ട് 2021 നടപ്പിലാക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്നാണ് ആവശ്യം. സെർസ൪ ബോർഡ് സ൪ട്ടിഫിക്കറ്റ് കിട്ടിയ ശേഷം കേന്ദ്ര സ൪ക്കാരിന് ഉള്ളടക്കം പുനപരിശോധിക്കാന്‍ അനുമതി നല്‍കുന്നത് ചലച്ചിത്ര പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്നാണ് വിമര്‍ശനം.

ഒടിടി, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലെ ഇടപെടലിനായി ചട്ടം കൊണ്ടുവന്ന സർക്കാര്‍ സിനിമ രംഗത്തെ പരിഷ്ക്കരണത്തിനാണ് ഒരുങ്ങുന്നത് . കേന്ദ്രസ‍ർക്കാരിന് സിനിമകളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ അധികാരം നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ കരട് ബില്‍. സിനിമക്ക് സെന്‍സര്‍ ബോർഡ് പ്രദര്‍ശനാനുമതി നല്‍കിയാലും സര്‍ക്കാരിന് ആവശ്യമെങ്കില്‍ സിനിമ വീണ്ടും പരിശോധിക്കാന്‍ ബില്ലിലൂടെ അധികാരം ലഭിക്കും. ചട്ട വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ ബോര്‍ഡ‍് പ്രദർശനാനുമതി നല്‍കിയാലും അത് റദ്ദാക്കാന്‍ സർക്കാരിന് സാധിക്കും. 

സിനിമകള്‍ വീണ്ടും പരിശോധിക്കാന്‍ സർക്കാരിന് അനുമതി നല്‍കാനുള്ള നീക്കം 2000ല്‍ കര്‍ണാടക ഹൈക്കോടതി തട‌ഞ്ഞിരുന്നു. ഇത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവക്കുകയായിരുന്നു. ഇതാണ് വീണ്ടും കൊണ്ടു വരാന്‍ സർക്കാര്‍ ഒരുങ്ങുന്നത്. അതേസമയം സിനിമയുടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരായ കര്‍ശനമായി നടപടിയും ബില്ലിലുണ്ട്. വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും ഏര്‍പ്പെടുത്തണമെന്നും കരട് ശുപാര്‍ശ ചെയ്യുന്നു.

വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള പ്രായഭേദമനുസരിച്ചുള്ള സെൻസറിങും ബില്ലിലുണ്ട്. അതേസമയം ഐടി ചട്ടത്തിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരട് ബില്ല് കൂടി എത്തുന്നത് സർക്കാരിനെതിരായ വിമർശനം ശക്തമാക്കും.
 

click me!