ഐ.എഫ്.എഫ്.കെയില്‍ ഋത്വിക് ഘട്ടക്കിന് ആദരം; പുനരുദ്ധരിച്ച നാല് ചിത്രങ്ങൾ മേളയിൽ

Published : Dec 05, 2025, 08:01 AM IST
Ritwik Ghatak

Synopsis

2025 ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന 30-ാമത് ഐ.എഫ്.എഫ്.കെയിൽ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിക്ക് ആദരമർപ്പിക്കും. അദ്ദേഹത്തിന്റെ വിഖ്യാതമായ വിഭജനത്രയം ഉൾപ്പെടെ പുനരുദ്ധരിച്ച നാല് മികച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കും.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഘട്ടക്കിന്റെ വിഖ്യാതമായ വിഭജനത്രയത്തിലെ മൂന്ന് ചിത്രങ്ങളും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കോമള്‍ ഗാന്ധാര്‍, തിതാഷ് ഏക് തി നദിര്‍ നാം, സുബര്‍ണരേഖ, മേഘെ ധക്ക താര എന്നീ ചിത്രങ്ങളുടെ പുനരുദ്ധരിച്ച പതിപ്പുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ വേള്‍ഡ് സിനിമാ പ്രൊജക്റ്റിന്റെ ഭാഗമായി ഇറ്റലിയിലെ റെസ്റ്ററേഷന്‍ ലാബറട്ടറിയിലാണ് 'തിതാഷ് ഏക് തി നദിര്‍ നാം' പുനരുദ്ധരിച്ചത്. നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയാണ് മറ്റു മൂന്നു ചിത്രങ്ങളും 4 കെ റെസല്യൂഷനില്‍ പുതുക്കിയിരിക്കുന്നത്.

ഘട്ടക്കിന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ് 1960ലെ 'മേഘ ധക്ക താര' (മേഘാവൃതമായ നക്ഷത്രം). 'വിഭജന ത്രയം' എന്നു വിളിക്കപ്പെടുന്ന ചിത്രങ്ങളിലേ ആദ്യത്തേതാണ് ഈ ചിത്രം. കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവരുന്ന നീതയെന്ന യുവതിയുടെ സഹനങ്ങളുടെ കഥയാണിത്. വിഭജനത്രയത്തിലെ രണ്ടാമത്തെ സിനിമയായ കോമള്‍ ഗാന്ധാര്‍ (1961) പുരോഗമന നാടകക്കൂട്ടായ്മയായ ഇപ്റ്റയിലെ രാഷ്ട്രീയ ഭിന്നതകള്‍, വിഭജനത്തിന്റെ സംഘര്‍ഷങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നു.

വിഭജനാനന്തര ബംഗാളിന്റെ പശ്ചാത്തലത്തില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടവരുടെ വൈകാരികമായ അതിജീവനശ്രമങ്ങള്‍ അവതരിപ്പിക്കുന്നു സുബര്‍ണരേഖ (1962). സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയിലെ തിതാഷ് നദിക്ക് സമീപത്ത് ജീവിക്കുന്ന മാലോ എന്ന മുക്കുവസമൂഹത്തിന്റെ ജീവിതപ്രശ്നങ്ങളാണ് തിതാഷ് ഏക് തി നദിര്‍ നാം (1973)ചര്‍ച്ചയ്ക്കെടുക്കുന്നത്.

മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് ഘട്ടക്കിന് സ്മരണാഞ്ജലിയായി ഒരു എക്‌സിബിഷനും സംഘടിപ്പിക്കും. 100 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഈ പ്രദര്‍ശനം പശ്ചിമബംഗാള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ