കുട്ടിക്കാലം മുതലെ അച്ഛനും അമ്മക്കുമൊപ്പം ധാരാളം സിനിമകള്‍ അവിടെ നിന്നും കണ്ടിട്ടുണ്ടെന്നും ശബരി കുറിക്കുന്നു.
തലസ്ഥാനത്തെ പ്രമുഖ തിയറ്ററായ ധന്യ – രമ്യ പൊളിച്ചതിന് പിന്നാലെ ഓര്‍മകള്‍ പങ്കുവെച്ച് മുന്‍ എംഎല്‍എ കെ എസ് ശബരിനാഥന്‍. തിയറ്റര്‍ പൊളിച്ചു എന്ന വാര്‍ത്ത കണ്ടപ്പോള്‍ പഴയ ഓര്‍മ്മകള്‍ ഇരച്ചുകയറുകയായിരുന്നു. കുട്ടിക്കാലം മുതലെ അച്ഛനും അമ്മക്കുമൊപ്പം ധാരാളം സിനിമകള്‍ അവിടെ നിന്നും കണ്ടിട്ടുണ്ടെന്നും ശബരി കുറിക്കുന്നു.
മാസ്സ് സിനിമികള്‍ റിലീസ് ചെയ്യുന്ന ദിവസം ഇരട്ട സ്‌ക്രീനുകളിലെ വലിയ സ്‌ക്രീനായ ധന്യയില്‍ ടിക്കറ്റ് കിട്ടാതെ രമ്യയിലേക്ക് പുറംതള്ളപെട്ടാല്‍ പിന്നെ പ്രതിഷേധമാണ്. പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കൊപ്പം സിനിമകള്‍ കണ്ടത് ഇന്നലെ പോലെ ഓര്‍മ്മയുണ്ടെന്നും ശബരിനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.
ശബരിനാഥിന്റെ പോസ്റ്റ്
ധന്യ-രമ്യ തിയേറ്റർ സമുച്ചയം പൊളിച്ചു എന്ന വാർത്ത ഇന്നത്തെ മാതൃഭൂമിയിൽ കണ്ടപ്പോൾ പഴയ ഓർമ്മകൾ ഇരച്ചുകയറി. കുട്ടികാലം മുതൽ ധാരാളം നല്ല ചിത്രങ്ങൾ കണ്ടത് ഇവിടെയാണ്. സിനിമ ആസ്വാദകരായിരുന്ന അച്ഛനും അമ്മയോടൊപ്പം ഫസ്റ്റ് ഷോ കാണാൻ തീയേറ്ററിൽ പോകാനാണ് 6.15 pm എന്ന കൃത്യസമയത്തിന്റെ വിലമനസിലായത്. സിനിമകാണാൻ ബുക്ക് ചെയ്ത ദിവസം ഏകദേശം അഞ്ച് മണിയാകുമ്പോൾ തന്ന പതിവില്ലാതെ എന്റെ സമയബോധം ഉണരും. ട്രാഫിക്കിന്റെയും പാർക്കിങ്ങിന്റെയും ഭീകരകഥകൾ പറഞ്ഞു 5.30 pm തന്നെ ഇറങ്ങാൻ ഞാൻ നിർബന്ധിക്കും. എന്നാൽ 5.40 pm ഒരു ചായകുടിച്ചിട്ട് മാത്രമേ അച്ഛൻ ഇറങ്ങുകയുള്ളു,6.00 pm എത്തുകയും ചെയ്യും. മാസ്സ് സിനിമികൾ റിലീസ് ചെയുന്ന ദിവസം ഇരട്ട സ്ക്രീനുകളിലെ വലിയസ്ക്രീനായ ധന്യയിൽ ടിക്കറ്റ് കിട്ടാതെ രമ്യയിലേക്ക് പുറംതള്ളപെട്ടാൽ പിന്നെ പ്രതിഷേധമാണ്. സ്കൂൾ ബസിൽ വാചകമടിക്കുമ്പോൾ ധന്യയിൽ സിനിമകണ്ടവൻ വീമ്പടിക്കുന്നതും രമ്യയിൽ കണ്ടതിനു എന്നെ കളിയാക്കുന്നതും വിട്ടുകാർക്ക് മനസിലാക്കില്ലല്ലോ!. 1990കളിൽ നിന്ന് 2000 എത്തിയപ്പോൾ ഞാൻ തിരുവനന്തപുരം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായി. അന്നൊക്കെ ഹിന്ദി-തമിഴ് സിനിമകൾ കാണുവാൻ ധന്യ-രമ്യ സമുച്ചയം ഒരു സ്‌ഥിരം ലാവണമായി. Devadas, Lakshya, Dil Chahta Hai തുടങ്ങിയവ കൂട്ടുകാരുമായി ബഹളമുണ്ടാക്കിയും പിന്നെ എല്ലാരുടെയും കണ്ണ് വെട്ടിച്ചു പ്രിയപെട്ടവരുമായി ഒളിച്ചുകാണുന്നതും ഇന്നലെ പോലെ ഓർമയുണ്ട്.എന്നാൽ ഒരിക്കലും മറക്കാത്തത് 2001 ൽ കമലാഹാസന്റെ ആളവന്താൻ(അഭയ്) കാണാൻ പോയതാണ്. റിലീസ് ദിവസം 11 മണിക്കുള്ള ഷോയ്ക്ക് കഷ്ടപ്പെട്ട് ടിക്കറ്റ് തരപ്പെടുത്തി കൃത്യം 9.30 മണിക്ക് കൂട്ടുകാരുടെയൊപ്പമെത്തി. എന്നാൽ മദ്രാസിൽ നിന്ന് പെട്ടി എത്തിയില്ല, സെൻസറിങ്ങുമായി ബന്ധപെട്ട വിവാദമാണ് കാരണം എന്ന് തോന്നുന്നു. രണ്ട് തിയേറ്ററിലുമുള്ള മോർണിംഗ് ഷോക്കാരും മാറ്റിനിക്കാരും എല്ലാം ചേർന്നു ഒരു ജനസാഗരം റോഡിലുണ്ട്. ഇപ്പോൾ ഷോ ആരംഭിക്കും എന്ന് സെക്യൂരിറ്റി ഗാർഡ് പറയുമ്പോഴും പല അഭ്യൂഹങ്ങളും കാറ്റിൽ പറന്നു.അവസാനം ഉച്ചക്ക് പെട്ടിയെത്തി. പൊള്ളുന്ന വെയിലിൽ വിയർത്ത് ഇടിയും കൊണ്ട് ആ തിരക്കിൽ നുഴഞ്ഞുകയറി നനഞ്ഞ ടിക്കറ്റ് കൗണ്ടർഫോയിൽ സമർപ്പിച്ച് തിയറ്ററിന്റെ ഇരുട്ടിൽ ടോർച് വെളിച്ചത്തിൽ പതുക്കെ സീറ്റ് കണ്ടുപിടിച്ചു dts സൗണ്ടിൽ പടം തുടങ്ങിയപ്പോൾ വിഷമം മാറി. നല്ല ഓർമ്മകൾ സമ്മാനിച്ച ധന്യ-രമ്യക്ക് നന്ദി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona