'സലിംകുമാറിന് രാഷ്ട്രീയ ലക്ഷ്യമുണ്ടാകാം'; ഒഴിവാക്കിയിട്ടില്ലെന്ന് കമല്‍, ഇനി പങ്കെടുക്കാനില്ലെന്ന് സലിംകുമാര്‍

By Web TeamFirst Published Feb 17, 2021, 9:57 AM IST
Highlights

ഷാജി എന്‍ കരുണിനെയും ചടങ്ങില്‍ ക്ഷണിച്ചിരുന്നതായും അവഹേളിച്ചിട്ടില്ലെന്നും കമല്‍ പറഞ്ഞു. അദ്ദേഹത്തിന് വേദനിച്ചെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും കമല്‍ പറഞ്ഞു

തിരുവനന്തപുരം: ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹവുമായി അരമണിക്കൂര്‍ സംസാരിച്ചെന്നും കമല്‍ പറഞ്ഞു. വിവാദം വീണ്ടും ഉയര്‍ത്തുന്നതില്‍ രാഷ്ട്രീയലക്ഷ്യം ഉണ്ടാകാം എന്നുമായിരുന്നു കമലിന്‍റെ പ്രതികരണം. ഷാജി എന്‍ കരുണിനെയും ചടങ്ങില്‍ ക്ഷണിച്ചിരുന്നതായും അവഹേളിച്ചിട്ടില്ലെന്നും കമല്‍ പറഞ്ഞു. അദ്ദേഹത്തിന് വേദനിച്ചെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും കമല്‍ പറഞ്ഞു. എന്നാല്‍ ക്ഷണിക്കാത്തതില്‍ അപാകതയില്ലെന്നും ഐഎഫ്എഫ്‍കെയുമായി മുന്‍പും ബന്ധമില്ലെന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു. 

അതേസമയം ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് സലിംകുമാർ അറിയിച്ചു. കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നായിരുന്നു സലി൦കുമാറിന്‍റെ പ്രതികരണം. തന്നെ മാറ്റി നിർത്തിയപ്പോൾ ചിലരുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെട്ടു. കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും സലി൦കുമാ൪ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ 21 വർഷങ്ങൾക്ക് ശേഷമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള കൊച്ചിയിലെത്തുന്നത്. കൊച്ചി മേഖല ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെ ആദ്യം ചർച്ചയായത് മേളയിലെ സലിംകുമാറിന്‍റെ അസാന്നിദ്ധ്യമായിരുന്നു. 25ാംമത് മേളയുടെ പ്രതീകമായി സംവിധായകൻ കെ ജി ജോർജ്ജിന്‍റെ നേതൃത്വത്തിൽ 25 ചലച്ചിത്ര പ്രവർത്തകർ തിരി തെളിയിച്ചാകും ഉദ്ഘാടനം നടക്കുക. 

click me!