
വിക്കി കൗശല്‍ (Vicky Kaushal), കത്രീന കൈഫ് (Katrina Kaif) വിവാഹത്തിന്‍റെ (Wedding) ആദ്യ ചിത്രങ്ങള്‍ പുറത്തെത്തി. വിക്കി കൗശല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. "ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടും ഞങ്ങളുടെ ഹൃദയത്തില്‍ സ്നേഹവും നന്ദിയും മാത്രം. ഞങ്ങള്‍ പുതിയൊരു യാത്ര ആരംഭിക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും സ്നേഹാനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുന്നു", ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് വിക്കി കൗശല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന എന്ന ആഡംബര റിസോര്‍ട്ട് ആയിരുന്നു വിവാഹവേദി. മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു വിവാഹാഘോഷങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഹല്‍ദി, സംഗീത് ചടങ്ങുകളിലും വിവാഹത്തിനുമായി 120 അതിഥികളെ മാത്രമാണ് ക്ഷണിച്ചിരുന്നത്. വിവാഹസ്ഥലത്തേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുത് തുടങ്ങി അതിഥികള്‍ക്ക് ചില നിബന്ധനകളും പാലിക്കേണ്ടിയിരുന്നു. കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വിക്കി കൗശല്‍ പങ്കുവെക്കുന്നതുവരെ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിലൊന്നും എത്തിയിരുന്നില്ല. സമീപകാലത്ത് മറ്റൊരു താരവിവാഹത്തിനും ലഭിക്കാത്ത തരത്തിലുള്ള പ്രേക്ഷകശ്രദ്ധയാണ് കത്രീന- വിക്കി വിവാഹത്തിന് ലഭിച്ചത്. വിവാഹ വീഡിയോയുടെ സംപ്രേഷണാവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. താരവിവാഹം സിരീസ് ആയി സംപ്രേഷണം ചെയ്യാന്‍ ആമസോണ്‍ പ്രൈം വീഡിയോ 80-100 കോടിയാണ് നല്‍കിയതെന്നാണ് ലഭ്യമായ വിവരം.
വിക്കി കൗശലും കത്രീനയും അവരുടെ കുടുംബങ്ങളും ആറാം തീയതി തന്നെ വിവാഹവേദിയായ റിസോര്‍ട്ടില്‍ എത്തിയിരുന്നു. പിന്നാലെ ഇരുവരുടെയും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ എത്തിത്തുടങ്ങി. കരണ്‍ ജോഹര്‍, ഫറാ ഖാന്‍, അലി അബ്ബാസ് സഫര്‍, കബീര്‍ ഖാന്‍, മിനി മാത്തൂര്‍, നേഹ ധൂപിയ, അംഗദ് ബേദി, മാളവിക മോഹനന്‍ തുടങ്ങി നിരവധി താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇവരില്‍ പലരുടെയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ