
മലയാള ചലച്ചിത്ര ലോകത്ത് വലിയൊരു കാലത്തെ അടയാളപ്പെടുത്തിയ തിരക്കഥാകാരനാണ് ജോണ്‍ പോള്‍(John Paul Malayalam writer). ‘ഞാന്‍, ഞാന്‍ മാത്രം’ മുതൽ ‘പ്രണയമീനുകൾ’ വരെയുള്ള ജോണ്‍ പോളിന്റെ ചലച്ചിത്രജീവിതം മലയാള സിനിമക്ക് എന്നും മുതൽകൂട്ടായി ഒപ്പമുണ്ടായിരിക്കും. ആഖ്യാനത്തില്‍ പുലര്‍ത്തുന്ന സൂക്ഷ്മമായ നിരീക്ഷണവും കഥാപാത്രസൃഷ്ടിയുമാണ് ജോണ്‍ പോള്‍ രചനകളെ മറ്റുള്ളവരിൽ വ്യത്യസ്തമാക്കുന്നത്. ഇനിയും പറയാൻ കഥകൾ ഏറെ ബാക്കിവച്ച് ജോൺ പോൾ വിടപറയുമ്പോൾ അദ്ദേഹത്തിന്റെ സിനിമകളിലൂടെ ഒരു യാത്ര(John Paul writer movies).
ഐ വി ശശി സംവിധാനം ചെയ്ത ‘ഞാന്‍, ഞാന്‍ മാത്രം’ എന്ന ചിത്രത്തിന് കഥയെഴുതിയാണ് സിനിമയിലേക്കുളള
ജോൺ പോളിന്റെ വരവ്. ഭരതന്‍ സംവിധാനം ചെയ്ത ‘ചാമരം’ എന്ന ചിത്രത്തിലൂടെ സിനിമാ തിരക്കഥാകൃത്തായി. സിനിമയില്‍ സജീവമായതോടെ മുപ്പത്തിമൂന്നാം വയസ്സില്‍ കാനറാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയ എഴുത്തുകാരനായി. ഭരതൻ, ഐ വി ശശി, കെ എസ് സേതുമാധവന്‍, മോഹൻ, പി ജി വിശ്വംഭരൻ, സത്യൻ അന്തിക്കാട്, കമല്‍, സിബി മലയില്‍,കെ മധു, വിജി തമ്പി തുടങ്ങി നിരവധി പ്രമുഖ സംവിധായകര്‍ക്കു വേണ്ടി തിരക്കഥയും സംഭാഷണവുമെഴുതി അദ്ദേഹം.
എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’, ഐ.വി.ശശി സംവിധാനം ചെയ്ത ‘ഭൂമിക’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഒരു ചെറുപുഞ്ചിരി’ ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ നേടി. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, ഇത്തിരപ്പൂവേ ചുവന്നപൂവേ, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഏഴരക്കൂട്ടം, ഒരു കടങ്കഥ പോലെ, സവിധം, ആരോരുമറിയാതെ, സൂര്യഗായത്രി, ഒരുക്കം, ഭൂമിക, സാഗരം ശാന്തം, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍, സൈമണ്‍ പീറ്റര്‍ നിനക്കുവേണ്ടി, അക്ഷരം, രേവതിക്കൊരു പാവക്കുട്ടി, തേനും വയമ്പും, ഒരു യാത്രാമൊഴി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിക്കാൻ ജോൺ പോളിന് സാധിച്ചു. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.
മലയാളത്തിൽ സമാന്തരമായി നീങ്ങിയ സമാന്തര–വിനോദ സിനിമകളെ സമന്വയിപ്പിച്ചതിൽ വലിയ പങ്കു വഹിച്ച പ്രതിഭയെ കൂടിയാണ് ജോൺ പോളിന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ അദ്ദേഹം വിടപറയുമ്പോൾ ഏവരുടെയും മനസ്സിൽ ഒരുവിങ്ങലാകുകയാണ്.