മെഗാ സ്റ്റാർ പുരസ്‌ക്കാര പെരുമഴ നനഞ്ഞ 2025-26! പത്മഭൂഷൺ, സംസ്ഥാന അവാർഡ്, ഒടുവിൽ നാലാം ദേശീയ അവാർഡ്; മതിലുകളിൽ തുടങ്ങിയ വീരഗാഥയുടെ 'ഭ്രമ'യുഗം

Published : Jul 18, 2026, 07:38 PM ISTUpdated : Jul 18, 2026, 07:47 PM IST
mammootty fans

Synopsis

2025-26 വർഷം മമ്മൂട്ടിക്ക് പുരസ്കാരങ്ങളുടെ കാലമാണ്. പത്മഭൂഷൺ, സംസ്ഥാന അവാർഡ് എന്നിവയ്ക്ക് പിന്നാലെ ‘ഭ്രമയുഗം’ ചിത്രത്തിലെ പ്രകടനത്തിന് നാലാമത്തെ ദേശീയ അവാർഡും അദ്ദേഹം സ്വന്തമാക്കി. ഇതോടെ, ദേശീയ അവാർഡുകളുടെ എണ്ണത്തിൽ മമ്മൂട്ടി അമിതാഭ് ബച്ചനൊപ്പമെത്തി

തിരുവനന്തപുരം: മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയെ സംബന്ധിച്ചടുത്തോളം സ്വപ്ന തുല്യമായ നേട്ടങ്ങളുടെ കാലമാണ് ഇത്. 2025 - 26 വർഷത്തിൽ അഭിമാനകരമായ പുരസ്കാര നേട്ടങ്ങളുടെ പെരുമഴ നനഞ്ഞ് നിൽക്കുകയാണ് മെഗാ സ്റ്റാർ. പത്മഭൂഷണും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നേടി തിളങ്ങി നിൽക്കവെയാണ് 74 -ാം വയസിൽ ഒരിക്കൽ കൂടി ദേശീയ പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തുന്നത്. ബാക്ക് ആൻഡ് വൈറ്റിലെത്തിയ ഭ്രമയുഗത്തിലെ അവിസ്മരണീയ പ്രകടനമാണ് മലയാളത്തിന്‍റെ പ്രിയ നടനെ വീണ്ടും രാജ്യത്തെ അഭിനേതാക്കളുടെ മുൻ നിരയിലേക്ക് കൈപിടിച്ചുകയറ്റിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിലൂടെയാണ് മമ്മൂട്ടി നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്കാരം തൂക്കിയത്. ഇതോടെ പുരസ്കാര നേട്ടത്തിന്‍റെ കാര്യത്തിൽ മമ്മൂട്ടി, അമിതാഭ് ബച്ചനൊപ്പമെത്തി. ഭ്രമയുഗത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

മതിലുകളിൽ തുടങ്ങിയ വീരഗാഥയുടെ 'ഭ്രമ'യുഗം

ഇന്ത്യൻ സിനിമയുടെ അഭ്രപാളികളിൽ 1989 ലാണ് മമ്മൂട്ടി സ്വന്തം പേര് ആദ്യമായി എഴുതിച്ചേർത്തത്. മതിലുകളിൽ തുടങ്ങിയ ആ വീരഗാഥയുടെ നാലാം അധ്യായമാണ് ഇന്ന് 'ഭ്രമ'യുഗത്തിലൂടെ എഴുതിച്ചേർത്തത്. മതിലുകൾ, ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ 1989 ലാണ് മമ്മൂട്ടി ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. പൊന്തൻമാട, വിധേയൻ ചിത്രങ്ങളിലൂടെ 1993 ലും മെഗാസ്റ്റാർ രാജ്യത്തെ വിസ്മയിപ്പിച്ചു. ഡോ. ബാബാസാഹേബ് അംബേദ്ക്കറിലൂടെ 1998 ലായിരുന്നു മമ്മൂട്ടിയുടെ മൂന്നാം പുരസ്കാര നേട്ടം. 28 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും രാജ്യത്തെ നമ്പർ 1 പുരസ്കാരം സ്വന്തമാക്കിയത്.

ബോളിവുഡ് താരം കാർത്തിക് ആര്യനുമായി മമ്മൂട്ടി ഇത്തവണ പുരസ്കാരം പങ്കിടുകയായിരുന്നു. ചന്തു ചാംപ്യൻ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിനെ മികച്ച നടനാക്കിയത്. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തെര‍ഞ്ഞെടുക്കപ്പെട്ടു. ‘അമരൻ’ എന്ന ചിത്രം സംവിധാനം ചെയ്ത രാജ്‍കുമാർ പെരിയസാമി ആണ് മികച്ച സംവിധായകൻ. ആർട്ടിക്കിൾ 370 മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ ‘അങ്ങു വാന കോണില്’ എന്ന ഗാനത്തിലൂടെ വൈക്കം വിജയലക്ഷ്മി മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടു. ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള സിനിമ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അറിയാലോ, മമ്മൂട്ടിയാണ്'; ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം, അമിതാഭ് ബച്ചനൊപ്പം മമ്മൂട്ടി
സംസ്ഥാനതലത്തിൽ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി; മഞ്ഞുമ്മൽ ബോയ്‌സിന് ദേശീയ തലത്തിൽ നിരാശ