ലൊക്കേഷനുകളിലെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ മാറനല്ലൂര്‍ ദാസ് അന്തരിച്ചു

By Web TeamFirst Published Jun 12, 2020, 6:23 PM IST
Highlights

താരങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ചതോടെ സിനിമാ ലൊക്കേഷനുകള്‍ കൂടാതെ അവാര്‍ഡ് നിശകളുടെയും താരങ്ങളുടെ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെയും സുരക്ഷാ ചുമതലയും ദാസിനെ തേടി എത്തിയിരുന്നു.

തിരുവനന്തപുരം: സിനിമാ ലൊക്കേഷനുകളിലെ സജീവ സാന്നിധ്യമായിരുന്ന സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ മാറനല്ലൂര്‍ ദാസ് (46) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്നു . തിരുവനന്തപുരം കാട്ടാക്കട, മാറനല്ലൂർ സ്വദേശിയാണ്. മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങളുടെ ലൊക്കേഷനുകളിലെ സുരക്ഷ, ദാസും സംഘവും ഒട്ടേറെ ചിത്രങ്ങളില്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സുരക്ഷാ ചുമതല കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഏറെയായി ദാസിനും സംഘത്തിനുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്നു . തിരുവനന്തപുരം കാട്ടാക്കട, മാറനല്ലൂർ സ്വദേശിയാണ്.

പ്രൊഡക്ഷന്‍ ജോലികളിലൂടെയാണ് മാറനല്ലൂര്‍ ദാസ് സിനിമയിലേക്കു വരുന്നത്. പിന്നീടാണ് താരങ്ങളുടെ ബോഡിഗാര്‍ഡ് എന്ന നിലയിലേക്കു വരുന്നത്. വനിതകള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ പ്രവര്‍ത്തിച്ചിരുന്നു ദാസിന്‍റെ സുരക്ഷാ സംഘത്തില്‍. താരങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ചതോടെ സിനിമാ ലൊക്കേഷനുകള്‍ കൂടാതെ അവാര്‍ഡ് നിശകളുടെയും താരങ്ങളുടെ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെയും സുരക്ഷാ ചുമതലയും ദാസിനെ തേടി എത്തിയിരുന്നു. കേരളത്തിൽ ഷൂട്ടിങ്ങിനെത്തുന്ന അന്യഭാഷാ ചിത്രങ്ങൾക്കും ദാസിന്റെ സേവനം ലഭിച്ചിരുന്നു. 

ചെറിയ വേഷങ്ങളിൽ സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ള ദാസ് ഷൂട്ടിങ്ങ് കാണാനെത്തുന്ന ചലച്ചിത്ര പ്രേക്ഷകരുമായും നല്ല ബന്ധം പുലർത്തിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും ഉള്‍പ്പെടെ സിനിമാരംഗത്തെ ഒട്ടേറെ പ്രമുഖര്‍ സമൂഹമാധ്യമങ്ങളിലൂടെ ദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭാര്യ ഷൈജ, മകൾ നൈന ദാസ്, മകൻ നയൻ ദാസ്. നാളെയാണ് സംസ്കാരം.

click me!