
മോഹൻലാല്‍ നായകനായ ചിത്രമായി ഏറ്റവും ഒടുവിലെത്തിയത് 'എലോണ്‍' ആണ്. നീണ്ട കാലത്തിനു ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായിയെന്ന പ്രത്യേകതയും 'എലോണി'നുണ്ടായിരുന്നു. ഒരു പരീക്ഷണ ചിത്രമായിരുന്നു ഇത്. 'എലോണി' ന്റെ വേള്‍ഡ് ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.
'എലോണ്‍' എന്ന ചിത്രം ഏഷ്യാനെറ്റിലായിരിക്കും സംപ്രേഷണം ചെയ്യുക. മോഹൻലാല്‍ മാത്രമാണ് സ്‍ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ശബ്‍ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എന്നായിരിക്കും 'എലോണ്‍' ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുകയെന്നത് പ്രഖ്യാപിച്ചിട്ടില്ല.
'മലൈക്കോട്ടൈ വാലിബൻ' എന്ന പുതിയ ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ അടുത്തിടെ മോഹൻലാല്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് 'മലൈക്കോട്ടൈ വാലിബൻ'. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. രാജസ്‍ഥാനിലാണ് മോഹൻലാല്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്.
മോഹൻലാലിന്റെ ഹിറ്റ് ചിത്രം 'സ്‍ഫടികം' തീയറ്ററില്‍ കാണാൻ അവസരമൊരുക്കിയിരുന്നു. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'സ്‍ഫടികം' റീ മാസ്റ്റര്‍ ചെയ്‍ത് അടുത്തിടെ വീണ്ടും റിലീസ് ചെയ്യുകയായിരുന്നു. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മിച്ചായിരുന്നു റീ റിലീസ് ചെയ്‍തത്. ഭദ്രൻ ആണ് ചിത്രത്തിന്റെ സംവിധാനം. 'ആടു തോമ' എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിച്ചു. തിലകനും കെപിഎസി ലളിതയുമായിരുന്നു ചിത്രത്തില്‍ മോഹൻലാലിന്റെ അച്ഛനും അമ്മയുമായത്. റീ റിലീസിലും ഭദ്രന്റെ മോഹൻലാല്‍ ചിത്രം ഒരു ചരിത്രമായിരിക്കുകയാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Read More: പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡില്‍, 'ഹെഡ് ഓഫ് സ്റ്റേറ്റ്' പ്രഖ്യാപിച്ചു