
ദില്ലി: ബോളിവുഡ് താരം സണ്ണി ലിയോണിയുടെ (Sunny Leone) പുതിയ വീഡിയോ ആല്‍ബം പിൻവലിക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. ഗാനരംഗത്തിലെ നൃത്തം മതവികാരങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ആവശ്യം. വീഡിയോ നീക്കം ചെയ്തില്ലെങ്കിൽ നടിക്കും സംഗീത സംവിധായകനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നരോത്തം മിശ്ര പറഞ്ഞു. വിമർശനങ്ങൾക്ക് പിന്നാലെ ആൽബത്തിലെ വരികൾ മാറ്റുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
സണ്ണി ലിയോണിയുടെ ഏറ്റവും പുതിയ വീഡിയോ ആല്‍ബമായ 'മധുബന്‍ മേം രാധികാ നാച്ചെ' എന്ന ഗാനരംഗത്തിലെ നൃത്തം നീക്കം ചെയ്യണമെന്നാണ് മധ്യപ്രദേശിലെ മന്ത്രി നരോത്തം മിശ്ര ആവശ്യപ്പെട്ടത്. ആൽബം മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതാണെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ദിവസത്തിനകം വീഡിയോ നീക്കം ചെയ്തില്ലെങ്കിൽ സണ്ണി ലിയോണിക്കും സംഗീത സംവിധായകൻ സഖീബ് തോഷിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നറിയിച്ച് നരോത്തം മിശ്ര രംഗത്ത് വന്നത്.
കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമർശിക്കുന്ന വരികളെ അശ്ലീലം കലർത്തി നൃത്താവിഷ്കാരം ഒരുക്കിയതിന് വീഡിയോയ്ക്ക് താഴെ നിരവധി പേർ വിമർശനമുയർത്തിയിരുന്നു. വ്യാഴാഴ്ച്ചയാണ് സംഗീത കമ്പനിയായ സരിഗമ മ്യൂസിക്കിൻറെ മധുബൻ എന്ന ആൽബം പുറത്തിറങ്ങിയത്. കനിക കപൂറും അരിന്ദം ചക്രവർത്തിയുമാണ് ആൽബത്തിൽ പാടിയിരിക്കുന്നത്.
Also Read: സണ്ണി ലിയോണിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ല; നൃത്തം അശ്ലീലം, എതിര്‍പ്പുമായി പുരോഹിതന്മാര്‍
നേരത്തെ ആല്‍ബം നിരോധിച്ച് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പുരോഹിതനായ സന്ത് നവല്‍ഗിരി മഹാരാജും പറഞ്ഞിരുന്നു. പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും സന്ത് മഹാരാജ് പറഞ്ഞു. വിമർശനങ്ങൾക്ക് പിന്നാലെ ആൽബത്തിൻ്റെ വരികളും പേരും മാറ്റാൻ തയ്യാറാണെന്ന് നിർമ്മാതാക്കളായ സരിഗമ മ്യൂസിക് വ്യക്തമാക്കി. എന്നാൽ സണ്ണി ലിയോൺ വിമർശനത്തോട് പ്രതികരിച്ചിട്ടില്ല.