
മലയാളികളുടെ പ്രിയ നായികയാണ് നസ്രിയ(Nazriya Nazim). അവതാരികയായി എത്തി പിന്നീട് മലയാള സിനിമയിലെ ക്യൂട്ട് നായികയായി മാറാൻ നസ്രിയയ്ക്ക് സാധിച്ചിരുന്നു. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഏതാനും ചില ചിത്രങ്ങളിൽ താരം അഭിനയിച്ചു. നസ്രിയ ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നടൻ നാനിയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു തിയതി പുറത്തുവിട്ടത്. ടീസറിനൊപ്പമായിരുന്നു റിലീസ് ഡേറ്റും പുറത്തുവിട്ടത്. ജൂൺ 10ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. 'അണ്ടേ സുന്ദരാനികി' എന്നാണ് ചിത്രത്തിന്റെ പേര്. ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ചിത്രം. വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നസ്രിയ നായികയാകുന്ന ചിത്രത്തിനായ് കാത്തിരിക്കുകയാണ് മലയാളികളും.
മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമ്മാണം. 2020ൽ റിലീസ് ചെയ്ത മലയാള ചിത്രം ട്രാൻസിന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിനായി നസ്രിയയും ഫഹദും ഹൈദരാബാദിലേക്ക് പോയ വാർത്തകൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. നാനിയുടെ 28ാം ചിത്രം കൂടിയാണിത്. ചിത്രത്തിൽ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നസ്രിയ തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അറ്റ്‍ലി സംവിധാനം ചെയ്‍ത രാജാ റാണി എന്ന ചിത്രത്തില്‍ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു. നയൻതാരയും ആര്യയുമാണ് ചിത്രത്തിൽ മാറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സിൽ ഫഹദായിരുന്നു നായകനായി എത്തിയത്.
ഫഹദിനും നസ്രിയയ്ക്കും ഗോൾഡൻ വിസ; ഇന്ത്യൻ താര ദമ്പതികൾക്ക് ഇതാദ്യം
ദുബായ് : തെന്നിന്ത്യൻ താര ദമ്പതികളായ ഫഹദ് ഫാസിലിനും(Fahadh Faasil) നസ്രിയ നസീമിനും(nazriya) യുഎഇ ഗോൾഡൻ വിസ(UAE Golden Visa) ലഭിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും താര ദമ്പതികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ഇരുവരും ഇസിഎച്ച് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് വിസ ഏറ്റുവാങ്ങിയത്.
ദുബായിലെ ഏറ്റവും പ്രശസ്തമായ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദ് ഫാസിലിനും നസ്രിയ നസീമിന്റെയും ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. അറബ് പ്രമുഖൻ അബ്ദുല്ല ഫലാസി, ദുബൈ ടി.വി ഡയറക്ടർ അഹമ്മദ്, പി.എം അബ്ദുറഹ്മാൻ, ഫാരിസ് ഫൈസൽ എന്നിവർ സംബന്ധിച്ചു.
ദുബായ് നൽകിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.