
അധികം അവകാശവാദങ്ങളില്ലാതെ എത്തിയ ചിത്രമായിരുന്നു 'നൈറ്റ് ഡ്രൈവ്' (Night Drive). സാമൂഹ്യ മാധ്യമങ്ങളിലും വലിയ പ്രചാരണ കോലാഹങ്ങളുണ്ടായിരുന്നില്ല. സൂപ്പര്‍താര ബാഹുല്യവും ചിത്രത്തിനുണ്ടായിരുന്നില്ല. 'നൈറ്റ് ഡ്രൈവ്' റിലീസ് ചെയ്‍ത് ഒരു ദിവസം കഴിയുമ്പോള്‍ പക്ഷേ ചിത്രം പ്രേക്ഷകരുടെ ചര്‍ച്ചകളില്‍ നിറയുന്ന ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. ഒറ്റ ദിവസംകൊണ്ടു തന്നെ 'നൈറ്റ് ഡ്രൈവി'നെ കുറിച്ചുള്ള ഇതുവരെയുള്ള ധാരണകള്‍ മാറിയിരിക്കുന്നു. മികച്ച റിവ്യുവാണ് ചിത്രത്തിന് എല്ലായിടത്തു നിന്നും ലഭിക്കുന്നതും.
ഒരു കൊച്ചു ചിത്രം എന്ന നിലയിലാണ് സംവിധായകൻ വൈശാഖ് 'നൈറ്റ് ഡ്രൈവി'നെ അഭിമുഖങ്ങളില്‍ പരിചയപ്പെടുത്തിയിരുന്നത്. 'പുലിമുരുകൻ' പോലുള്ള തന്റെ ചിത്രങ്ങളുമായി താരതമ്യം അരുത് എന്നും വൈശാഖ് എടുത്തു പറഞ്ഞിരുന്നു. കാമ്പുള്ള കഥയിലാണ് പുതിയ ചിത്രമെന്ന് വൈശാഖ് വ്യക്തമാക്കിയിരുന്നു. വൈശാഖിനൊപ്പം പുതിയ തലമുറയിലെ ശ്രദ്ധേയ താരങ്ങളായ അന്ന ബെന്നും റോഷൻ മാത്യുവും ചേര്‍ന്നപ്പോള്‍ ത്രില്ലിംഗായ ഒരു സിനിമാക്കാഴ്‍ചാ അനുഭവമാണ് തിയറ്ററുകളില്‍ നൈറ്റ് ഡ്രൈവ് സമ്മാനിച്ചിരിക്കുന്നത് എന്നാണ് തിയറ്ററില്‍ നിന്നുള്ള പ്രതികരണങ്ങളും
പ്രിയ വേണുവും നീറ്റാ പിന്റോയും ചേര്‍ന്നാണ് നിര്‍മാണം. ആൻ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുരേഷ് എസ് പിള്ളയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.
രാത്രിയില്‍ നടക്കുന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ കഥാതന്തു. അന്ന ബെന്നിന്റെ 'റിയ'യും റോഷന്റെ 'ജോര്‍ജി'യും രാത്രി സവാരിക്കിടെ ചില അപ്രതീക്ഷിത സംഭവങ്ങളുടെ ഭാഗമാകുന്നു. അത് അവരെ സങ്കീര്‍ണമായ ചില പ്രശ്‍നങ്ങളിലേക്ക് എത്തിക്കുന്നു. ഇങ്ങനെയുള്ള കഥാചുരുക്കത്തിനുപ്പുറമുള്ള ഒരു ത്രില്ലിംഗ് തിരക്കഥയും ആഖ്യാനവുമാണ് 'നൈറ്റ് ഡ്രൈവി'ന്റെ പ്രത്യേകതയെന്നാണ് അഭിപ്രായങ്ങള്‍. നാടകീയതയില്ലാത്ത പ്രകടനങ്ങളുമായി റോഷൻ മാത്യുവും അന്ന ബെന്നും പക്വതയുള്ള ഭാവപകര്‍ച്ചകളോടെ ഇന്ദ്രജിത്തും ഒപ്പം സിദ്ധിഖും കൈലാഷും സന്തോഷ് കീഴാറ്റൂരുമൊക്കെ ചേരുമ്പോള്‍ വിശ്വസനീയമായ രീതിയില്‍ കഥാ സന്ദര്‍ഭങ്ങള്‍ പ്രേക്ഷകന്റെ അനുഭവമായി പരിണമിക്കുന്നു. അന്ന ബെന്നിന്റെയും റോഷൻ മാത്യുവിന്റെയും ഓണ്‍ സ്‍ക്രീൻ കെമിസ്‍ട്രിയാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.
Review : ത്രില്ലടിപ്പിച്ച് 'ഒരു രാത്രി സവാരി', 'നൈറ്റ് ഡ്രൈവി'ന്റെ റിവ്യു
'ബെന്നി മൂപ്പൻ' എന്ന കഥാപാത്രത്തിനായി വീണ്ടും ഇന്ദ്രജിത്ത് കാക്കിയണിഞ്ഞപ്പോള്‍ ഗംഭീരമായിരിക്കുന്നുവെന്നാണ് പ്രതികരണങ്ങള്‍. കോഴിക്കോടൻ സംസാര ശൈലിയാണ് ഇത്തവണ സിദ്ധിഖ് തന്റെ കഥാപാത്രത്തെ വേറിട്ടുനിര്‍ത്താൻ സ്വീകരിച്ചിരിക്കുന്നത്. ഇരുത്തം വന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനായി സന്തോഷ് കീഴാറ്റൂരും ചിത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നു. കൈലാഷിന്റെയും കാസ്റ്റിംഗും ചിത്രത്തില്‍ കൃത്യമാണ്.
സാധാരണ ഒരു സിനിമയില്‍ നിന്ന് വ്യത്യസ്‍തമായി മികച്ച തിയറ്റര്‍ അനുഭവമായി മാറുന്നത് തിരക്കഥയെഴുത്തിലെ കണിശതയും അതിനൊത്തെ ആഖ്യാന കൗശലവുമാണ്. പ്രേക്ഷകനെ വിശ്വസിപ്പിച്ച് ഓരോ കഥാ സന്ദര്‍ഭങ്ങളെയും സംഭാഷണങ്ങളെയും കോര്‍ത്തെടുത്തിരിക്കുന്നു തിരക്കഥാകൃത്ത്. സംവിധായകൻ വൈശാഖ് ആകട്ടെ തന്റെ മുൻ ചിത്രങ്ങളുടെ പതിവ് വിട്ടുള്ള ക്രാഫ്റ്റാണ് 'നൈറ്റ് ഡ്രൈവി'നായി സ്വീകരിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ പെരുമാറ്റത്തില്‍ പോലും സംവിധായകന്റെ വഴിമാറിയുള്ള സഞ്ചാരത്തിന്റെ മുൻകൂര്‍ തീരുമാനം കൃത്യമായി നടപ്പിലാക്കിയിരിക്കുന്നു. മികച്ചൊരു ത്രില്ലര്‍ സിനിമാ അനുഭവം നൈറ്റ് ഡ്രൈവ് സമ്മാനിക്കുന്നുവെന്ന പ്രതികരണങ്ങള്‍ സര്‍പ്രൈസ് ഹിറ്റിന്റെ സൂചനകളാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ