
രാജ്യത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മോഹൻലാല്‍. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ മോഹൻലാലിന്റെ ആരാധകരായുണ്ട്. മോഹൻലാലിനൊന്നിച്ചുള്ള ഫോട്ടോ എടുക്കുക എന്ന താരങ്ങള്‍ക്കും സന്തോഷമുള്ള കാര്യമാണ്. ഇപ്പോഴിതാ നടൻ മോഹൻലാലിനെ കണ്ട സന്തോഷം പങ്കുവയ്‍ക്കുകയാണ് ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി വി സിന്ധു (Mohanlal).
ഗോവയില്‍ ജിമ്മില്‍ വെച്ചാണ് മോഹൻലാലും പി വി സിന്ധുവും കണ്ടത്. ക്യാപ്ഷൻ ആവശ്യമില്ല, താങ്കളെ കണ്ടതില്‍ വലിയ സന്തോഷം എന്നാണ് പി വി സിന്ധു കുറിച്ചിരിക്കുന്നത്. എന്തായാലും മോഹൻലാലും പി വി സിന്ധുവും ഒന്നിച്ചുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹൻലാല്‍.
'ബറോസ്' എന്ന ചിത്രം പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയിലുള്ളതാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. നടൻ പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന് ആദ്യം വാര്‍ത്തയുണ്ടായിരുന്നു. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.
ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.2019 ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. പല കാരണങ്ങളാല്‍ ചിത്രം ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. ഒടുവില്‍ കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവയ്‍ക്കേണ്ടി വന്നപ്പോള്‍ കണ്ടിന്യൂറ്റി നഷ്‍ടമാകുമെന്ന് പറഞ്ഞ് ചില ഭാഗങ്ങള്‍ ഒഴിവാക്കുമെന്നും മോഹൻലാല്‍ പറഞ്ഞിരുന്നു.
വീണ്ടും 'ബറോസ്' ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ മോഹൻലാല്‍ സംവിധായകനായുള്ള തുടക്കം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്. 'ബറോസ്' എന്ന ചിത്രത്തില്‍ മൊട്ടയടിച്ചുള്ള ലുക്കിലാണ് മോഹൻലാലിനെ കാണാനാകുക. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍.
Read More : ബിഗ് ബോസില്‍ 'അങ്കിള്‍ ബണ്‍' ടാസ്‍ക്, ജയില്‍ നോമിനേഷനില്‍ ട്വിസ്റ്റും
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ രസകരമായ ജയില്‍ ടാസ്‍ക്. രണ്ടുപേരെ ജയില്‍ നോമിനേഷനായി തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്‍തത്. തുടര്‍ന്ന് ജയിലില്‍ വിമുക്തി നേടാൻ വേണ്ടി രസകരമായ ഒരു അവസരം നല്‍കുകയുമായിരുന്നു ബിഗ് ബോസ്. 'അങ്കിള്‍ ബണ്‍' എന്ന ടാസ്‍കാണ് ബിഗ് ബോസ് നല്‍കിയത് (Bigg Boss).
കഴിഞ്ഞ വീക്ക്‍ലി ടാസ്‍കില്‍ ഏറ്റവും മോശം പ്രകടനം നടത്തിയവരെ ജയിലില്‍ പോകാനായി തെരഞ്ഞെടുക്കാൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ടത് ബ്ലസ്‍ലിയും അഖിലും ആയിരുന്നു. ആറ് വോട്ടുകള്‍ അഖിലും 11 വോട്ടുകള്‍ ബ്ലസ്‍ലിക്കും കിട്ടി. ഇവര്‍ക്ക് ഒരു ടാസ്‍ക് ഉണ്ടാകുമെന്ന് ബിഗ് ബോസ് അറിയിച്ചു. ജയില്‍ ടാസ്‍കില്‍ വിജയിക്കാൻ മത്സാര്‍ഥികളുടെ പിന്തുണ ആവശ്യമാണ്. അതില്‍ മറ്റ് മത്സരാര്‍ഥികളുടെ പിന്തുണ ലഭിക്കാൻ അവരെ ക്യാൻവാസ് ചെയ്യാൻ അഖിലിനോടും ബ്ലസ്‍ലിയോടും നിര്‍ദ്ദേശിച്ചു.
ബ്ലസ്‍ലിയും അഖിലും വോട്ട് തേടും പോലെ ഓരോരുത്തരെയായി കണ്ട് പിന്തുണ അഭ്യര്‍ഥിച്ചു. ബ്ലസ്‍ലിക്ക് ദില്‍ഷ, ഡോ. റോബിൻ, അപര്‍ണ, ജാസ്‍മിൻ എന്നിവരുടെ പിന്തുണയാണ് ലഭിച്ചത്. അഖിലിന് റോണ്‍സണ്‍, സുചിത്ര, നിമിഷ, സൂരജ്, ലക്ഷ്‍മി പ്രിയ എന്നിവരുടെ പിന്തുണയും. സഹായികളെ തീരുമാനിച്ച ശേഷമാണ് ബിഗ് ബോസ് മത്സരം എന്തെന്ന് വ്യക്തമാക്കിയത്.
ജയില്‍ ടാസ്‍കില്‍ നിന്ന് രക്ഷപ്പെടാൻ 'അങ്കില്‍ ബണ്‍' എന്ന ടാസ്‍കാണ് ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ടാസ്‍കിന്റെ നിയമം എന്തെന്ന് ബിഗ് ബോസ് സൂരജിനെ കൊണ്ട് വായിപ്പിച്ചു. ബസര്‍ ശബ്‍ദം കേള്‍ക്കുമ്പോള്‍ ഗാര്‍ഡര്‍ ഏരിയയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നില്‍ക്കുക. ഓരോ മത്സരാര്‍ഥിയെയും പിന്തുണയ്‍ക്കുന്നവരും ഗാര്‍ഡൻ ഏരിയയില്‍ തുടരുക. അടുത്ത ബസര്‍ ശബ്‍ദം കേള്‍ക്കുമ്പോള്‍ പിന്തുണയ്‍ക്കുന്നവര്‍ വീട്ടിനുള്ളില്‍ കയറി അവരുടെ ഒരു വസ്‍ത്രം എടുത്ത് തിരികെ വന്ന് അവരവരുടെ മത്സരാര്‍ഥിക്ക് നല്‍കണം. പിന്തുണയ്‍ക്കുന്ന ഒരാള്‍ തിരിച്ചെത്തിയാല്‍ അടുത്ത ആള്‍ക്ക് പോകാം. വസ്‍ത്രങ്ങള്‍ മത്സരാര്‍ഥികള്‍ ധരിക്കുകയും ചെയ്യുക എന്നതാണ് ടാസ്‍ക്. അടുത്ത ബസര്‍ ശബ്‍ദം കേള്‍ക്കുന്നതുവരെ അങ്ങനെ തുടരാനായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്.
അങ്ങനെ മത്സരം ആരംഭിച്ചും. വളരെ വാശിയോടെയായിരുന്നു ഒരോ മത്സരാര്‍ഥിയും വീട്ടിനുള്ളില്‍ കയറി ചെന്ന് തന്റെ വസ്‍ത്രം എടുത്ത് തിരികെ വന്നത്. തങ്ങളുടെ സഹായികള്‍ കൊണ്ടുവന്ന വസ്‍ത്രങ്ങള്‍ അഖിലും ബ്ലസ്‍ലിയും ബസര്‍ ശബ്‍ദം കേള്‍ക്കുന്നതുവരെ ധരിച്ചുകൊണ്ടേയിരുന്നു. ഷാള്‍, സോക്സ് എന്നിവ വസ്‍ത്രങ്ങളായി കണക്കാക്കാൻ കഴിയില്ലെന്ന് ബിഗ് ബോസ് അറിയിച്ചു. ടാസ്‍കില്‍ ബ്ലസ്‍ലി എത്ര വസ്‍ത്രം ധരിച്ചുുവെന്ന് പരിശോധിക്കാൻ അഖിലിനോടും അഖില്‍ ധരിച്ച വസ്‍ത്രങ്ങളുടെ എണ്ണമെടുക്കാൻ ബ്ലസ്‍ലിയോടും നിര്‍ദ്ദേശിച്ചു.
ബ്ലസ്‍ലിക്ക് 35 വസ്‍ത്രങ്ങളായിരുന്നു ടാസ്‍കില്‍ ധരിക്കാനായത്. അഖില്‍ 50ഉം. അഖിലിനെ വിജയിയായി പ്രഖ്യാപിച്ചു. അഖില്‍ ജയിലില്‍ പോകേണ്ടതില്ല എന്നും ബിഗ് ബോസ് പ്രഖ്യാപിച്ചു. ശേഷമായിരുന്നു ട്വിസ്റ്റ്. ബ്ലസ്‍ലിക്കൊപ്പം ജയിലില്‍ പോകാൻ മറ്റൊരാളെ തെരഞ്ഞെടുക്കാൻ ബിഗ് ബോസ് അഖിലിന് അവസരം നല്‍കി. അഖില്‍ തെരഞ്ഞെടുത്തത് ദില്‍ഷയെയും. അങ്ങനെ ബ്ലസ്‍ലിക്കൊപ്പം ദില്‍ഷയും ജയിലില്‍ പോകേണ്ടി വന്നു.