
ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷകാംഗീകാരം നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. സമീപകാല മലയാള സിനിമയില്‍ അധികം ചിത്രങ്ങള്‍ വരാത്ത ഹൊറര്‍ ആണ് രാഹുലിന്‍റെ ഇഷ്ട ജോണര്‍. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആണ് നായകന്‍. ഏപ്രില്‍ അവസാനം ചിത്രീകരണം പൂര്‍ത്തിയായ സിനിമയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്.
‘ഡീയസ് ഈറേ’ (Dies Irae) എന്ന വിചിത്രമായ പേരാണ് ചിത്രത്തിന്. മരിച്ചവര്‍ക്കുവേണ്ടി പാടുന്ന ഒരു ലാറ്റിന്‍ ഗീതമാണ് ഇത്. ഭ്രമയുഗം നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഭ്രമയുഗം സംവിധായകന്‍റെ ഹൊറര്‍ ഫ്രെയ്മില്‍ പ്രണവ് മോഹന്‍ലാല്‍ വരുന്നു എന്നതാണ് ചിത്രത്തിന്‍റെ യുഎസ്‍പി. പ്രണവ് അഭിനയിക്കുന്ന ആദ്യ ഹൊറര്‍ ചിത്രവും ആണ് ഇത്. 35 ദിവസം എടുത്താണ് രാഹുല്‍ സദാശിവന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മാർച്ച് 24 നാണ് പ്രണവിനെ നായകനാക്കി സിനിമ ഒരുക്കുന്ന വിവരം സംവിധായകന്‍ പ്രഖ്യാപിച്ചത്.
ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമ്മിക്കുന്നതിനായി രൂപം കൊണ്ട ബാനറാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. അവരുടെ രണ്ടാം ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ എന്ന വിഭാഗത്തിന്റെ സാദ്ധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതും പ്രണവ് മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുന്നതുമായിരിക്കും ഈ ചിത്രമെന്നും നിർമാതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
2025 ന്റെ അവസാന പാദത്തിൽ ചിത്രം തിയറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ഷെഹ്നാദ് ജലാല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക് മുഹമ്മദ് അലി ആണ്. ജ്യോതിഷ് ശങ്കര്‍ ആണ് സിനിമയുടെ ആര്‍ട്ട് വര്‍ക്കുകള്‍ ഒരുക്കുന്നത്. ക്രിസ്റ്റോ സേവിയര്‍ ആണ് സിനിമയുടെ സംഗീതം സംവിധാനം. പിആർഒ ശബരി.
അതേസമയം വർഷങ്ങൾക്കു ശേഷം ആണ് പ്രണവ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ എത്തിയ ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. എമ്പുരാനിൽ കാമിയോ റോളിലും പ്രണവ് അഭിനയിച്ചിരുന്നു.