
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ രണ്ട് മൂന്ന് ദിവസത്തിനകം പിടികൂടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിയെ കണ്ടെത്താൻ ഇൻ്റർപോളിൻ്റെ സഹായം തേടിയിട്ടുണ്ട്. ഇൻ്റർ പോൾ വഴി പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിജയ് ബാബുവിന് ഇനി സമയം അനുവദിക്കാനാവില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
ഹാജരാകാൻ പല തവണ നോട്ടീസ് നല്‍കിയിട്ടും വിജ.യ് ബാബു കൂട്ടാക്കിയിരുന്നില്ല.ബിസിനസ് ആവശ്യാര്‍ത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താൻ കഴിയുകയുള്ളൂവെന്നുമായിരുന്നു ഇയാള്‍ അറിയിച്ചത്.ബലാത്സംഗത്തിന് ഇരയായ നടി പരാതി നല്‍കിയതിനു പിന്നാലെയാണ് പ്രതി വിജയ് ബാബു ദുബൈയിലേക്ക് കടന്നത്.ഇതിനിടെ ഇയാള്‍ മുൻകൂര്‍ ജാമ്യത്തിനും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.വേല്‍ അവധിക്ക് ശേഷം ഈ മാസം പതിനെട്ടിനു ശേഷം മാത്രമേ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ.ഇത് മുന്നില്‍ കണ്ടാണ് വിജയ് ബാബു കീഴടങ്ങാൻ പത്തൊമ്പതാം തീയ്യതി വരെ സമയം ചോദിച്ചതെന്നാണ് സൂചന.എന്നാല്‍ ഗൗരവ സ്വഭാവമുള്ള കേസില്‍ വിജയ ബാബുവിന് സമയം അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് പൊലീസ്.ഈ സാഹചര്യത്തിലാണ് വിജയ് ബാബുവിന്‍റെ ദുബൈയിലെ വിലാസം കണ്ടെത്തി ക്രൈംബ്രാഞ്ചിന്‍റെ മുഖേന ഇന്‍റര്‍ പോളിന്‍റെ സഹായം തേടിയത്.വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതിയെ നാട്ടിലെത്തിക്കാനുള്ള പ്രാഥമിക നടപടിയുടെ ഭാഗമാണ് ഇതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിജയ് ബാബുവിനോടുള്ള താരസംഘടന അമ്മയുടെ മൃദു സമീപനത്തിൽ പ്രതിഷേധിച്ച് മാലാ പാർവ്വതിക്ക് പിന്നാലെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നും നടി ശ്വേത മേനോനും, കുക്കു പരമേശ്വരനും രാജി വച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെ അമ്മയുടെ എക്സിക്യൂട്ടീവ് കൗണ്‍സലിൽ നിന്ന് മാറ്റി നിർത്തണം എന്നായിരുന്നു ശ്വേത മേനോൻ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സെൽ ശുപാർശ നൽകിയിരുന്നത്. ഇത് അംഗീകരിക്കുന്നതിന് പകരം, വിജയ് ബാബുവിൽ നിന്ന് കത്തെഴുതി വാങ്ങി, 'അമ്മ' എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി.
'അമ്മ' ഐസിസി കമ്മിറ്റിയിൽ നിന്ന് രാജി വച്ച തീരുമാനത്തിൽ വ്യക്തത വരുത്തി മാലാ പാർവ്വതി ആദ്യം തന്നെ രംഗത്ത് എത്തിയിരുന്നു. വിജയ് ബാബുവിനെതിരായ തീരുമാനം അച്ചടക്ക നടപടിയല്ലെന്ന് മാലാ പാർവ്വതി പറഞ്ഞു. വിജയ് ബാബുവിന്റെ എഫ്ബി ലൈവ് എല്ലാവരും കണ്ടതാണ്. അതുകൊണ്ടുതന്നെ അച്ചടക്ക നടപടി എടുക്കാൻ 'അമ്മ' ആഭ്യന്തര പരാതി പരിഹാര സെല്ലിന് (ഐസിസി) ഉത്തരവാദിത്തം ഉണ്ട്. നിലവിൽ എടുത്തത് അച്ചടക്ക നടപടി ആവില്ല. ഇത്തരത്തിൽ ഐസിസിയിൽ തുടരനാകില്ലെന്നും മാലാ പാർവ്വതി വ്യക്തമാക്കുകയായിരുന്നു.
അമ്മ' പുറത്തിറക്കിയ പ്രെസ് റിലീസ് കണ്ടതിൽ പിന്നെയാണ് തീരുമാനം. വിജയ് ബാബു സ്വമേധയാ മാറുന്നു എന്നായിരുന്നു പ്രസ്സ് റിലീസിൽ നൽകിയിരുന്നത്. മാറി നിൽക്കാൻ അമ്മ ആവശ്യപ്പെട്ടു എന്ന് വാക്ക് പ്രസ് റിലീസിൽ ഇല്ല. എക്സിക്യൂട്ടീവ് കൗണ്‍സിലിൽ നിന്ന് മാറ്റി നിർത്തണം എന്നാണ് ഐസിസി ആവശ്യപ്പെട്ടത്. ഈ ശുപാർശ അംഗീകരിക്കും എന്നാണ് കരുതിയിരുന്നത്. വിജയ് ബാബുവിന്റെ രാജി 'അമ്മ' ആവശ്യപ്പെട്ടു എന്നൊരു വാക്ക് ഉണ്ടായിരുന്നെങ്കിൽ താൻ ഐസിസിയില്‍ നിന്ന് രാജി വയ്ക്കില്ലയിരുന്നുവെന്നും അവർ പറഞ്ഞു.
ഐസിസി പറഞ്ഞത് പ്രകാരമല്ലേ വിജയ് ബാബു മാറി നിൽക്കുന്നത് എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ചോദിച്ചത്. എന്നാൽ പ്രസ് റിലീസിൽ പറയുന്ന കാര്യം സമൂഹത്തിന് ശരിയായ സന്ദേശം നൽകില്ല. ഇത് ലോക്കേഷനിൽ നടന്ന കാര്യമല്ല, സംഘടനയിൽ ഉള്ള കാര്യം അല്ല എന്നീ വാദങ്ങളാണ് അമ്മ ഉന്നയിച്ചത്. പരാതി പരിഹാര സെൽ വയ്‌ക്കേണ്ട കാര്യം 'അമ്മ'യ്ക്ക് ഇല്ല. പക്ഷേ ഐസിസിയിൽ വച്ചാൽ നിദ്ദേശിച്ച നടപടി ക്രമങ്ങൾ പാലിക്കണം. ഐ സി സി സ്വയംഭരണ സംവിധാനമാകണം. അങ്ങനെ അല്ലാത്തത് ആണ് പ്രശ്‍നം എന്നും മാലാ പാർവ്വതി പറഞ്ഞു. രാജി വയ്ക്കരുതെന്ന് സുധീർ കരമന ആവശ്യപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.
Read Also: 'ക്രിമിനലുകളെ സംരക്ഷിക്കുന്ന അമ്മയില്‍ തുടരില്ല'; പ്രാഥമികാംഗത്വം ഒഴിവാക്കിത്തരണമെന്ന് ഹരീഷ് പേരടി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ