
എസ് എസ് രാജമൗലിയുടെ ഇതിഹാസ ചിത്രം 'ആര്‍ആര്‍ആര്‍' രാജ്യത്ത് മാത്രമല്ല വിദേശത്തടക്കം ശ്രദ്ധയാകര്‍ഷിച്ചതാണ്. ചിത്രത്തിലെ 'ആര്‍ആര്‍ആര്‍' ഗാനം ഓസ്‍കര്‍ അവാര്‍ഡിനുള്ള അന്തിമപട്ടികയിലും ഉണ്ട്. യുക്രൈനിലായിരുന്നു ആ ഗാനം ചിത്രീകരിച്ചത്. എന്തുകൊണ്ടാണ് ഗാനം യുക്രൈനില്‍ ചിത്രീകരിച്ചത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാജമൗലി.
കീവിലെ മാരിൻസ്‍കി കൊട്ടാരത്തിന് മുന്നിലാണ് (യുക്രൈന്‍ പ്രസിഡൻഷ്യൽ പാലസ്) ചിത്രീകരണം നടന്നത്. 'നാട്ടു നാട്ടി'നെ കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം തന്റെ മനസില്‍ തോന്നിയത് ലൊക്കേഷനെ കുറിച്ചാണ് എന്ന് രാജമൗലി പറയുന്നു. ശരിക്കും ഇന്ത്യയില്‍ ചിത്രീകരിക്കേണ്ടതായിരുന്നു, മഴക്കാലമായതിനാല്‍ മറ്റൊരു ലൊക്കേഷൻ തേടുകയായിരുന്നു. പ്രസിഡന്റിനെ കൊട്ടാരമാണ് നമ്മള്‍ ആലോചിച്ചത് എന്ന് മനസിലാക്കായിപ്പോള്‍ മറ്റൊരു സ്ഥലം അന്വേഷിക്കാൻ ആലോചിച്ചിരുന്നു. എന്നാല്‍ അവര്‍ പറഞ്ഞു, യുക്രൈനാണ് ഇത്, നിങ്ങള്‍ക്ക് നിങ്ങളുടെ ജോലി ചെയ്യാം എന്ന്. അവരോട് ഞങ്ങള്‍ വളരെ നന്ദിയുള്ളവരാണ്. കൊട്ടാരത്തിന്റെ നിറവും വലിപ്പവും ഗ്രൗണ്ടിന്റെ വലിപ്പവും എല്ലാം ഗാനരംഗത്തുള്ള ഡാൻസര്‍മാര്‍ക്ക് അനുയോജ്യമായ തരത്തിലുള്ളതായിരുന്നു എന്നും രാജമൗലി വാനിറ്റി ഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് 'ആര്‍ആര്‍ആര്‍' ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.
അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും 'ആര്‍ആര്‍ആറി'ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്‍ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.
Read More: കനിഹയ്‍ക്ക് പരുക്കേറ്റു, നടിക്ക് പറയാനുള്ളത്