
പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തിന് പൊതുസമൂഹത്തിന്‍റെ വലിയ ധാര്‍മിക പിന്തുണ ലഭിച്ചിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രശസ്തരില്‍ പലരും വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. പതിവിന് വിപരീതമായി സിനിമാ മേഖലയില്‍ നിന്നും സമരത്തിന് പരസ്യ പിന്തുണ പ്രവഹിച്ചു. പൊതുവെ അങ്ങനെ സംഭവിക്കാത്ത ബോളിവുഡില്‍ നിന്ന് പോലും സിജെപിക്ക് പിന്തുണ ലഭിച്ചു. പിന്തുണച്ച് രംഗത്തെത്തിയവരില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനും ഉണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം പൂര്‍ത്തിയാവും മുന്‍പ് അദ്ദേഹം ഇട്ട ഒരു സോഷ്യല്‍ മീഡിയ കുറിപ്പ് ഇപ്പോള്‍ വിമര്‍ശനവിധേയമായിരിക്കുകയാണ്. നിലപാടില്‍ മറുകണ്ടം ചാടിയിരിക്കുകയാണ് സൂപ്പര്‍ താരം എന്നാണ് ആക്ഷേപം.
സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു സല്‍മാന്‍ ഖാന്‍ എക്സില്‍ കുറിച്ച ആദ്യ പോസ്റ്റ്. സമാധാനപരമായി നടന്നുകൊണ്ടിരുന്ന പ്രതിഷേധം ഇത്തരത്തിലൊരു നടപടി നേരിട്ടതില്‍ തനിക്ക് ദു:ഖമുണ്ടെന്നും പ്രയാസം നേരിട്ട വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പമാണ് താനെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ പോസ്റ്റ്. മെച്ചപ്പെട്ട ഒരു വിദ്യാഭ്യാസ സംവിധാനത്തിനുവേണ്ടി കുട്ടികള്‍ രംഗത്തിറങ്ങിയതിലും അവരെ രക്ഷിതാക്കള്‍ പിന്തുണച്ചതിലും താന്‍ സന്തുഷ്ടനാണെന്നും സല്‍മാന്‍ കുറിച്ചിരുന്നു. ബുധനാഴ്ച രാത്രി 10.52 നാണ് സല്‍മാന്‍ ഖാന്‍ ഈ കുറിപ്പ് എക്സിലൂടെ പങ്കുവച്ചത്.
എന്നാല്‍ 22 മണിക്കൂറുകള്‍ക്കിപ്പുറം ഇന്നലെ രാത്രി 7.40 ന് എക്സില്‍ത്തന്നെ പങ്കുവച്ച പുതിയ കുറിപ്പില്‍ വിദ്യാര്‍ഥികള്‍ വിഷമിക്കേണ്ടെന്നും അവര്‍ക്കുവേണ്ടി അവരുടെ രക്ഷിതാക്കള്‍ വിഷമിക്കുന്നുണ്ടെന്നുമാണ് സല്‍മാന്‍ എഴുതിയിരിക്കുന്നത്. “വിദ്യാഭ്യാസപരമായും സുരക്ഷാപരമായും വിദ്യാർത്ഥികൾക്കാണ് പ്രഥമ പരിഗണന, അതിനാൽ അവർ വിഷമിക്കേണ്ടതില്ല. അവരുടെ മാതാപിതാക്കള്‍ അവര്‍ക്കുവേണ്ടി വിഷമിക്കുന്നുണ്ട്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്, ഈ ചോർച്ചയ്ക്ക് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ അദ്ദേഹം കർശന നടപടിയെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാൽ വിദ്യാർത്ഥികളേ, ദയവായി നിങ്ങളുടെ മാതാപിതാക്കളുടെ അടുത്തേക്കും വീടുകളിലേക്കും മടങ്ങുക. സോനം, ഇത് കഴിഞ്ഞു സഹോദരാ. ഇനി ഇത് നീട്ടിക്കൊണ്ടുപോകരുത്. ആവശ്യമെങ്കിൽ മറ്റൊരു ദിവസത്തേക്ക് ഈ ആവേശം കാത്തുസൂക്ഷിക്കുക, പക്ഷേ അതിന് ഒരു സാധ്യതയുമില്ലെന്ന് ഞാൻ കരുതുന്നു, ഇപ്പോൾ എന്തെങ്കിലും കഴിക്കൂ. വേണമെങ്കിൽ ഞാൻ വീട്ടിൽ നിന്ന് ഭക്ഷണം അയച്ചുതരാം”, സല്‍മാന്‍റെ കുറിപ്പ്.
ഇത് പഴയ പോസ്റ്റില്‍ നിന്നുള്ള നിലപാട് മാറ്റമായാണ് നെറ്റിസണ്‍സ് വിലയിരുത്തുന്നത്. പോസ്റ്റിന്‍റെ കമന്‍റ് ബോക്സില്‍ സല്‍മാന്‍ ഖാനെതിരെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. താങ്കളുടെ അടുത്ത ചിത്രം നിരോധിക്കുമെന്ന് അമിത് ഷാ ഭീഷണിപ്പെടുത്തിയോ എന്നാണ് കമന്‍റ് ബോക്സില്‍ പ്രമുഖ ഇന്‍ഫ്ലുവന്‍സറായ ധ്രുവ് റാഠിയുടെ ചോദ്യം. നിരാഹാരം 25 ദിവസം തുടരാനുള്ള ബോധ്യം സോനം വാങ്ചുക്കിന് ഉണ്ടായിരുന്നുവെന്നും എന്നാല്‍ സ്വന്തം വാക്കില്‍ 25 മണിക്കൂര്‍ പോലും ഉറച്ചുനില്‍ക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ലെന്നും മറ്റൊരാള്‍ കുറ്റപ്പെടുത്തുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ