‘അലി അക്ബറിന്റെ സിനിമ തടഞ്ഞാല്‍ ആഷിക് അബുവിന്റെ സിനിമ തിയറ്റര്‍ കാണില്ല‘; സന്ദീപ് വാര്യര്‍

By Web TeamFirst Published Feb 2, 2021, 8:06 PM IST
Highlights

1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. 

1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ അലി അക്ബർ സംവിധാനം ചെയ്യുന്ന സിനിമ വിലക്കിയാൽ ആഷിക്ക് അബുവിന്‍റെ സിനിമ തിയറ്റർ കാണില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. അലി അക്ബർ സംവിധാനം ചെയ്യുന്ന '1921പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന്റെ പൂജയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്ദീപ്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ചടങ്ങ്. 

ആഷിക്ക് അബുവും സംഘവും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിച്ച് കൊണ്ട് സിനിമ എടുക്കുമെന്ന് പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ചു കൊണ്ട് അലി അക്ബർ നടത്തിയ സിനിമ പ്രഖ്യാപനം യഥാർത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കൾക്ക് പ്രേരണയാണെന്നും സന്ദീപ് പറഞ്ഞു.

സ്വാമി ചിദാനന്തപുരി ആണ് സിനിമയുടെ പൂജ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. തന്‍റെ സിനിമയില്‍ മലയാളത്തിലെ പ്രഗത്ഭരായ അഭിനേതാക്കള്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് അലി അക്ബർ നേരത്തെ അറിയിച്ചിരുന്നു. സിനിമയിലേക്ക് തീരുമാനിച്ചവര്‍ക്ക് അഡ്വാന്‍സ് നല്‍കി കഴിഞ്ഞെന്നും ആദ്യ ഷെഡ്യൂള്‍ ഫെബ്രുവരി 20ന് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. മൂന്ന് ഷെഡ്യൂളുകളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും ആദ്യ ഷെഡ്യൂളിന്‍റെ ലൊക്കേഷന്‍ വയനാട് ആണെന്നും സംവിധായകന്‍ പറഞ്ഞു.

1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്.

click me!