'കപട ന്യായവാദികള്‍ വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു, പക്ഷേ അവൻ ഭയപ്പെടുകയില്ല'

By Web TeamFirst Published Sep 24, 2020, 4:31 PM IST
Highlights

തിലകന്റെ ഓര്‍മ്മദിനത്തില്‍ മകൻ ഷമ്മി തിലകൻ.

മലയാളികളുടെ ഇതിഹാസ നടൻ തിലകൻ വിടവാങ്ങിയിട്ട് ഇന്ന് എട്ടാണ്ട്. ആരെയും കൂസാതെ തന്നെ തന്റെ അഭിപ്രായങ്ങള്‍ ഉറക്കെപറയാൻ തിലകൻ ഒരു മടിയും കാണിച്ചിരുന്നില്ല. അതിന്റെ പേരില്‍ തിലകന് ഒരുപാട് ശത്രുക്കളെ നേരിടേണ്ടി വന്നു. അവസരങ്ങള്‍ ഇല്ലാതായി. വിലക്ക് നേരിടേണ്ടിവന്നു. പക്ഷേ മരണം വരെ സത്യം പറയാൻ ശ്രമിച്ച തിലകനെ യേശുക്രിസ്‍തുവിനോട് ഉപമിക്കുകയാണ് ഓര്‍മദിനത്തില്‍ മകൻ ഷമ്മി തിലകൻ.

ഷമ്മി തിലകന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

#പ്രണാമം
വേർപിരിയലിന്റെ എട്ടാം വർഷം.
രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരിന്നെന്ന് നാം കരുതുന്ന..; ദൈവപുത്രനായി ആദരിക്കുന്ന #ജീസസ്_ക്രൈസ്റ്റ് വാക്ക്, ചിന്ത, പ്രവൃത്തി എന്നിവയുടെ സമീകരണം കൊണ്ട് ലോകത്തെ ജയിച്ചവനാണ്..!
അവൻ ചിന്തിച്ചതു പോലെ തന്നെ പറഞ്ഞു..; പറഞ്ഞതുപോലെ പോലെ തന്നെ പ്രവർത്തിച്ചു.
തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു.
നിലവിലുള്ളത് ദുഷിച്ച വ്യവസ്ഥിതി ആണെന്നും, സകലർക്കും നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വർഗ്ഗരാജ്യം വരുമെന്നും അവൻ വിളിച്ചു പറഞ്ഞു.
അതിന്, സാമ്രാജ്യത്വ ശക്തികൾ അവനെ നിഷ്‍കരുണം വിചാരണ ചെയ്‍തു
പറഞ്ഞ സത്യങ്ങൾ മാറ്റി പറഞ്ഞാൽ ശിക്ഷിക്കാതിരിക്കാമെന്ന്, സ്വന്തം കൈ കഴുകിക്കൊണ്ട് ന്യായാധിപൻ #പീലാത്തോസ് അവനോട് പറഞ്ഞു.
പക്ഷേ അവൻ  #സത്യമാണ് ജയിക്കേണ്ടത് എന്ന തന്റെ നിലപാടിൽ ഉറച്ചു നിന്നതിനാൽ, ആ കപട ന്യായവാദികൾ മുൻകൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു.
സ്വന്തമായ നിലപാടുകളോടെ സത്യമാർഗത്തിൽ സഞ്ചരിക്കുന്നവർ എന്നും മഹാന്മാർ ആയിരിക്കും. അവരൊരിക്കലും സത്യനിഷേധികളായ സൂത്രശാലികൾക്ക് പ്രിയപ്പെട്ടരാകില്ല.
അവരെ ഈ കലിയുഗത്തിലും ഇക്കൂട്ടർ സംഘം ചേർന്ന് ആക്രമിച്ചു കീഴടക്കിക്കൊണ്ടേയിരിക്കുന്നു.
ഇത്തരം സൂത്രശാലികൾ താൽക്കാലികമായെങ്കിലും ചിലർക്കൊക്കെ പ്രിയപ്പെട്ടവർ ആയിരിക്കും.
പക്ഷേ ഇക്കൂട്ടർ എത്ര തന്നെ മിടുക്കുള്ളവരായാലും അവരുടെ അധർമ്മ പ്രവർത്തികൾ ഒരിക്കൽ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും. സുമനസ്സുകളിൽ അവർ വിസ്‍മരിക്കപ്പെടും.
എന്നാൽ സ്വന്തമായി നിലപാടുകളുള്ളവർ, സത്യം തുറന്നുപറഞ്ഞവർ,
അവർ ചരിത്രത്തിൽ അർഹിക്കുന്ന നിലയിൽ സ്‍മരിക്കപ്പെടുക തന്നെ ചെയ്യും.
അതാണ് കാലം കാത്തുവെയ്ക്കാറുള്ള നീതി.
ബൈബിളിൽ പറയുന്നത് ഇപ്രകാരം,
നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല.
അവന്റെ സ്‍മരണ എന്നേക്കും നിലനിൽക്കും.
ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല.
അവന്റെ ഹൃദയം അചഞ്ചലവും കർത്താവിൽ ആശ്രയിക്കുന്നതുമാണ്.
അവന്റെ ഹൃദയം ദൃഢതയുള്ളതായിരിക്കും.
അവൻ ഭയപ്പെടുകയില്ല.
അവൻ ശത്രുക്കളുടെ പരാജയം കാണുന്നു.
             [സങ്കീർത്തനങ്ങൾ 112-ൽ ആറ് മുതൽ എട്ട്]

click me!