
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന നടന്‍ നിവിന്‍ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞദിവസം നെടുമങ്ങാട് ഓണാഘോഷ പരിപാടിയില്‍ വച്ച് നിവിന്‍ പോളിയെ കണ്ടിരുന്നു. സംസാരത്തിനിടെയാണ് ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന ആവശ്യം നിവിന്‍ ഉന്നയിച്ചതെന്നും അക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നെന്നും ശിവന്‍കുട്ടി പറഞ്ഞു.
മന്ത്രി ശിവന്‍കുട്ടിയുടെ കുറിപ്പ്: ''കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിന്‍ പോളിയെ കണ്ടത്. സംസാരിച്ചപ്പോള്‍ നിവിന്‍ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റും മതിയായ സമയം, ഇന്റര്‍വെല്‍ സമയം കൂട്ടിയാല്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുമെന്ന് നിവിന്‍ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് നിവിനെ അറിയിച്ചു. ഓണാശംസകള്‍ നേര്‍ന്നു.''
യുപിയില്‍ അധ്യാപിക തല്ലിച്ച വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാന്‍ തയ്യാറെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാന്‍ കേരളം തയ്യാറാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറായാല്‍ എല്ലാവിധ സഹായങ്ങളും കേരളം നല്‍കും. വിദ്യാര്‍ത്ഥിയെ ക്ലാസ്സില്‍ അപമാനിച്ച അധ്യാപികയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നെന്ന് ശിവന്‍കുട്ടി പറഞ്ഞു.
'കുട്ടികള്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ക്കിടയില്‍ ആദരവും ധാരണയും ഐക്യവും വളര്‍ത്തുന്ന ഒരു അന്തരീക്ഷം അവര്‍ക്ക് നല്‍കേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും ശിവന്‍കുട്ടി കത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഈ സംഭവം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന കാര്യം മന്ത്രി ശ്രദ്ധയില്‍പ്പെടുത്തി. നമ്മുടെ മഹത്തായ രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങള്‍ക്ക് വിരുദ്ധമായാണ് സ്‌കൂളില്‍ സംഭവിച്ച കാര്യങ്ങള്‍. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ ഇത്തരം വിഭജനപരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ കാലതാമസം പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്തുകൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ലെന്ന് വിദ്യാർത്ഥികളോട് ചോദിച്ച അധ്യാപികയ്ക്ക് എതിരെ കേസ്