ഈ മാസം അഞ്ചിന് കൊവിഡ് ബാധയെത്തുടര്‍ന്നാണ് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചെന്നൈ: പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴുമെന്നും വെന്‍റിലേറ്റര്‍, ഇസിഎംഒ സംവിധാനങ്ങളോടെ പിന്തുണയിലാണ് നിലവില്‍ ഉള്ളതെന്നും ഇന്ന് വൈകിട്ട് പുറത്തെത്തിയ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്‍ധ ചികിത്സയിലാണ് അദ്ദേഹം.
ഈ മാസം അഞ്ചിന് കൊവിഡ് ബാധയെത്തുടര്‍ന്നാണ് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ആശുപത്രിയില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ എസ് പി ബാലസുബ്രഹ്മണ്യം തന്നെ പുറത്തുവിട്ടിരുന്നു. തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചെന്നും വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹോം ക്വാറന്‍റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ 13ന് രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.