കരിപ്പൂരിൽ രക്ഷയ്ക്കെത്തിയവര്‍ക്ക് ക്വാറന്റീൻ കേന്ദ്രത്തില്‍ സല്യൂട്ടെന്ന് ചിത്രം പങ്കുവച്ച് സണ്ണി വെയ്ൻ

By Web TeamFirst Published Aug 9, 2020, 8:23 PM IST
Highlights

കനത്ത മഴയേയും കൊവിഡ് ഭീതിയെയും വകവയ്ക്കാതെ സംഭവസ്ഥലത്ത് ഓടിയെത്തി വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തെടുക്കാനും ആശുപത്രികളിലെത്തിക്കാനും പ്രദേശത്തുള്ളവര്‍ വലിയ ജാഗ്രതയായിരുന്നു കാണിച്ചിരുന്നത്.

രിപ്പൂരിലെ വിമാന ദുരന്തത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ പ്രദേശവാസികള്‍ക്കുള്ള അഭിനന്ദനങ്ങളാണ് മലയാളികളുടെ സമൂഹമാധ്യമങ്ങളിൽ മുഴുവനും. പൊലീസും അഗ്നിശമന സേനയുമൊക്കെ എത്തുന്നതിനു മുന്‍പ് അപകടം നടന്നയുടന്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ കരിപ്പൂരുകാര്‍ക്കും രാത്രി വൈകി രക്തബാങ്കുകള്‍ക്കു മുന്നില്‍ വരി നിന്ന മറ്റുള്ളവര്‍ക്കുമൊക്കെ അഭിനന്ദനങ്ങള്‍ നേരുകയാണ് നിരവധി പേർ. രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തകരോട് ക്വാറന്റീനിൽ പോകാൻ സർക്കാർ നിർദ്ദേശവും നൽകിയിട്ടുണ്ട്.

ഇപ്പോഴിതാ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുന്ന കരിപ്പൂരിലെ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയവരെ സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

കരിപ്പൂരിലെ ക്വാറൻ്റീൻ കേന്ദ്രത്തിലെത്തി കേരള പൊലീസ്  സല്യൂട്ട് ചെയ്യുന്നു എന്നാണ് നടൻ സണ്ണി വെയ്ൻ അടക്കമുള്ളവ‍‍‍‍ർ പറയുന്നതെങ്കിലും കരിപ്പൂര്‍ പൊലീസ് ഇത് നിഷേധിച്ചു. കേരളപൊലീസ് അങ്ങനെ സല്യൂട്ട് നല്‍കാനായി ക്വാറൻ്റീൻ കേന്ദ്രത്തിൽ പോയിട്ടില്ലെന്നും ചിത്രത്തിൻ്റെ വസ്തുത എന്താണെന്ന് അറിയില്ലെന്നും കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ‍ർ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. മറ്റേതെങ്കിലും സുരക്ഷാ വിഭാഗത്തിലുള്ളവരാണോ അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 7.40ന് നടന്ന വിമാനാപകടത്തില്‍ 18 പേർ മരണമടഞ്ഞിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. 184 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. കനത്ത മഴയേയും കൊവിഡ് ഭീതിയെയും വകവയ്ക്കാതെ സംഭവസ്ഥലത്ത് ഓടിയെത്തി വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തെടുക്കാനും ആശുപത്രികളില്‍ എത്തിക്കാനും പ്രദേശത്തുള്ളവര്‍ വലിയ ജാഗ്രതയായിരുന്നു കാണിച്ചിരുന്നത്. ഇത് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനും നിരവധി പേരെ രക്ഷിക്കാനും ഇടയാക്കി. 

click me!