ഹോളിവുഡ് സംവിധായകൻ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു.
വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യകാല സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. റിച്ചാര്‍ഡ് ഡോണറിന്റെ ഭാര്യ ലോറെൻ ഷ്യൂലര്‍ ആണ് മരണവാര്‍ത്ത അറിയിച്ചത്. സൂപ്പര്‍മാൻ എന്ന സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് റിച്ചാര്‍ഡ് ഡോണര്‍.
റിച്ചാര്‍ഡ് ഡോണര്‍ 1961ല്‍ എക്സ്- 15 എന്ന സിനിമയിലൂടെയാണ് സംവിധായകനാകുന്നത്. 1976ല്‍ പുറത്തിറങ്ങിയ ദ ഒമെൻ എന്ന സിനിമയിലൂടെ റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്‍തനായി. 1978ല്‍ സൂപ്പര്‍മാൻ എന്ന സിനിമ സംവിധാനം ചെയ്‍തതോടെ ആഗോളതലത്തിലും റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്‍തനായി. സിനിമ വൻ ഹിറ്റായി മാറിയിരുന്നു.
അക്കാദമി ഓഫ് സയൻസ് ഫിക്ഷന്റെ അടക്കം ഒട്ടേറെ അവാര്‍ഡുകള്‍ റിച്ചാര്‍ഡ് ഡോണറിന് ലഭിച്ചിട്ടുണ്ട്.
മിടുക്കനായ അധ്യാപകൻ, മോട്ടിവേറ്റര്‍, എല്ലാവര്‍ക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകൻ എന്നിങ്ങനെയൊക്കെയായ റിച്ചാര്‍ഡ് ഡോണര്‍ പോയി എന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് സംവിധായകൻ സ്റ്റീവൻ സ്‍പില്‍ബെര്‍ഗ് അനുസ്‍മരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.