'ഈ വനിതാ കമ്മിഷണറെ വിളിക്കുന്ന ഏതൊരു പെണ്ണിനും ആശ്വാസം കിട്ടും'; ജോസഫൈന് വിമര്‍ശനവുമായി സ്വാസിക

By Web TeamFirst Published Jun 24, 2021, 6:48 PM IST
Highlights

"കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാൽ താൻ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകും"

ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ വിമര്‍ശനവുമായി നടി സ്വാസിക വിജയ്. ഈ 'വനിതാ കമ്മിഷണറെ' വിളിക്കുന്ന ഏത് സ്ത്രീക്കും ആശ്വാസം കിട്ടുമെന്നും കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാല്‍ ഇതുവരെ താന്‍ അനുഭവിച്ചത് ഒന്നുമല്ലെന്ന് ആ സ്ത്രീക്ക് തോന്നുമെന്നും സ്വാസിക ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

സ്വാസിക വിജയ്‍യുടെ കുറിപ്പ്

"ഈ വനിതാ കമ്മിഷണറെ വിളിക്കുന്ന ഏതൊരു പെണ്ണിനും ഒരു ആശ്വാസം കിട്ടും. കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാൽ താൻ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകും. പ്രതികരിക്കുന്നത് മാത്രമല്ല കേട്ടിരിക്കുന്നതും മനസിലാക്കുന്നതും ഒരു കഴിവാണ്. Listening is often the only thing needed to help someone.ഒരു പെൺകുട്ടിയുടെ അവസ്ഥ കേൾക്കാൻ പോലും മാനസികാവസ്ഥ ഇല്ലാത്തവർ എങ്ങനെയാണ് ആ പെൺകുട്ടിയുടെ പ്രശ്നം പരിഹരിക്കുക. പുരുഷന്മാരുടെ തെറ്റുകൾക്കെതിരെ മാത്രം പ്രതികരിച്ചാൽ പോരാ, ഇതുപോലെ കൂട്ടത്തിൽ ഉള്ളവരുടെ കൂടെ പെരുമാറ്റങ്ങൾക്കെതിരെ നമ്മൾ സ്ത്രീകൾ പ്രതികരിക്കണം. ഇതുപോലെയുള്ളവർ കാണിക്കുന്ന സമീപനങ്ങൾ തന്നെയാണ് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ."

അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾ നിഷേധിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ രംഗത്തെത്തിയിരുന്നു. യുവതിയോട് അനുഭവിച്ചോയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ആത്മാർത്ഥതയോടെയും സത്യസന്ധതയോടുമാണ് സംസാരിച്ചതെന്നും ജോസഫൈന്‍ പറഞ്ഞു. കൊല്ലത്ത് വിസ്‍മയയുടെ വീട്ടിലെത്തിയ അവർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതയായി. "അനുഭവിച്ചോയെന്ന് ഞാൻ പറഞ്ഞിട്ടില്ല. അങ്ങനെ പല വീഡിയോകളും വരും. ഇത്തരം സന്ദർഭങ്ങളിൽ അത്തരം ചോദ്യങ്ങൾ ചോദിക്കുകയല്ല വേണ്ടത്. ഞാനത് നിഷേധിക്കുന്നു. ഞങ്ങൾ മനുഷ്യരാണ്. ഞങ്ങൾ പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും കടുത്ത മാനസിക സമ്മർദ്ദത്തിന് വിധേയരായാണ് മുന്നോട്ട് പോകുന്നത്. അതിനുമാത്രം സ്ത്രീകളാണ് ഓരോ ദിവസവും വിളിക്കുന്നത്", എം സി ജോസഫൈന്‍ പറഞ്ഞു.

click me!